കൊച്ചി: കനത്ത മഴയാണ് കൊച്ചിയിലെങ്ങും. തുള്ളിക്കൊരുകുടം പോലെ പെയ്ത മത്സര സായാഹ്നത്തില്‍ പരിശീലനം പോലും ടീമുകള്‍ ഉപേക്ഷിച്ചു. കളത്തിലെ ആവേശത്തേക്കാള്‍ ആരാധകരെ ഏറെ ചിന്തിപ്പിക്കുന്നു കാലംതെറ്റിയുള്ള മഴ. ഇന്ന് വൈകീട്ട് മഴയുടെ അഴിഞ്ഞാട്ടമാകുമോ? അതോ ഗോള്‍ വര്‍ഷമാകുമോ?… അതെല്ലാം വിടാം…
സ്ഥിതിയെന്തായാലും ഒരുങ്ങിത്തന്നെ ബ്ലാസ്റ്റേഴ്സിന്റെ പടപ്പുറപ്പാട്. ഇന്നത്തെ ആദ്യ അങ്കത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യവട്ടത്തിലെ റണ്ണറപ്പുകള്‍ എന്ന പെരുമയുമായി കേരള ടീം എത്തുമ്പോള്‍, അരങ്ങേറ്റം ഒട്ടും മികച്ചതായിരുന്നില്ല നോര്‍ത്ത് ഈസ്റ്റിന്. കരുത്തും പ്രതിഭയുമുണ്ടായിട്ടും അവസാന സ്ഥാനത്തായി പോയി ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ വടക്കു കിഴക്കന്‍ സംഘം. എന്നാല്‍, അതൊന്നും ഇത്തവണ ഒരു വിഷയമേയല്ല. കാരണം, ഏറെ പുതുമകളോടെയാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്. പരിചയത്തിനൊപ്പം പുതുരക്തത്തിനും പ്രാധാന്യം നല്കി ബ്ലാസ്റ്റേഴ്സ്.
നോര്‍ത്ത് ഈസ്റ്റ് ആകട്ടെ തങ്ങളുടെ കുറവുകള്‍ പരിഹരിച്ച് ദുര്‍ബല മേഖലകള്‍ ശക്തിപ്പെടുത്തി. മഴ ഇടപെട്ടില്ലെങ്കില്‍ ഇന്ന് രാത്രി ഏഴിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇരു ടീമുകളും പന്തു തട്ടും.
കഴിഞ്ഞ വര്‍ഷം രണ്ടുവട്ടം മുഖാമുഖമെത്തിയപ്പോള്‍ ഒന്നില്‍ നോര്‍ത്ത് ഈസ്റ്റ് ജയിച്ചു, രണ്ടാമത്തേത് സമനിലയില്‍. ആ ബാധ്യത തീര്‍ക്കുക ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ബ്രസീലിന്റെ ഗുസ്മാവോ, സ്കോട്ട്ലന്‍ഡ് താരങ്ങള്‍ ജെയിംസ് മക്അലിസ്റ്റ്, സ്റ്റീവന്‍ പിയേഴ്സണ്‍, ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ ബാരിസിച്ച്, ഫ്രഞ്ച് താരങ്ങള്‍ സെഡ്രിക് ഹെങ്ബര്‍ട്ട്, റാഫേല്‍ റോമി, അയര്‍ലന്‍ഡിന്റെ കോളിന് ഫാല്‍വെ തുടങ്ങിയവരൊന്നും ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലില്ല. തികച്ചും വ്യത്യസ്തമായ ടീമിനെയാണ് പരിശീലകന് പീറ്റര്‍ ടെയ്ലര് രംഗത്തിറക്കുക. ടീമിലുണ്ടായിരുന്ന മലയാളി താരങ്ങള്‍ സുശാന്ത് മാത്യുവും സി.എസ്. സബീത്തും ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയുന്നില്ല. മധ്യനിര താരം സി.കെ. വിനീതും സ്ട്രൈക്കര്‍ മുഹമ്മദ് റാഫിയും ടീമിലെ മലയാളി താരങ്ങള്‍.
രണ്ട് ടീമിന്റെയും മാര്‍ക്വീ താരങ്ങള്‍ ഇന്നു ബൂട്ടണിയില്ലെന്നത് പ്രധാന നിരാശ. ബ്ലാസ്റ്റേഴ്സിന്റെ കാര്‍ലോസ് മര്ച്ചേനയ്ക്കും നോര്‍ത്ത് ഈസ്റ്റിന്റെ സിമാവോ സബ്രോസയ്ക്കും തിരിച്ചടിയായത് പരിക്ക്. മര്‍ച്ചേന ചികിത്സയ്ക്കായി സ്പെയിനിലേക്ക് മടങ്ങി. മര്‍ച്ചേനയില്ലാത്ത പ്രതിരോധത്തില്‍ കരുത്തനാകേണ്ട സന്ദേശ് ജിംഗാനും മധ്യനിരയിലെ മിന്നും താരമായ കാവിന് ലോബോയും ഇന്നിറങ്ങില്ല. ലോകകപ്പ് യോഗ്യതാ റൗണ്ടിനുള്ള ദേശീയ ടീമില്‍ ഇടം നേടിയതിനാലാണിത്. അടുത്ത രണ്ട് കളികള്‍ കൂടി ജിംഗാനും ലോബോക്കും നഷ്ടമാകും. കഴിഞ്ഞ സീസണിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ജിംഗാന് സമീപകകാല ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച സ്റ്റോപ്പര്‍ ബാക്കാണ്. ഇന്ത്യയില്‍നിന്നുള്ള ലോകോത്തര താരമെന്ന് വിദേശ പരിശീലകരെക്കൊണ്ടു പോലും പറയിപ്പിച്ച താരം.
മര്‍ച്ചേനയുടെയും ജിംഗാന്റെയും അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താന്‍ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് വില്ല്യംസും പീറ്റര്‍ റാമേജും ബ്രൂണോ പെരോനെയുമായിരിക്കും ഇറങ്ങുക. ഗുര്‍വീന്ദര്‍ സിങ്, സൗമിക് ദേ, രാഹുല്‍ ബെക്കെ, രമണ്‍ദീപ് സിങ് എന്നിവരും പ്രതിരോധത്തിലുണ്ട്. ഗുര്‍വിന്ദര്‍ സിങ്ങാകും നാലാമനായി എത്തുക.
മധ്യനിരയും മികച്ചത്. സ്പാനിഷ് താരം വിക്ടര്‍ ഹെരേര നിയന്ത്രിക്കുന്ന മധ്യനിരയില്‍ ഇരുപത്തിരണ്ടുകാരന് സ്പെയ്ന്റെ ജോസെ പെരേറ്റോ, പോര്‍ച്ചുഗല്‍ താരം ജോവോ കോയ്മ്പ്ര, ഇരുപത്തിയൊന്നുകാരന് ഇംഗ്ലണ്ടിന്റെ അന്റോണിയോ ജര്‍മന്‍ എന്നിവര്‍ മറ്റു വിദേശ താരങ്ങള്‍. ഇവര്‍ക്കൊപ്പം ഇഷ്ഫഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്, പീറ്റര്‍ കാര്‍വാലോ, ശങ്കര്‍ സംപിംഗിരാജ് എന്നിവരുമുണ്ട്. ഇവരില്‍ പരിക്കുള്ള അന്‍േറാണിയോ ജര്‍മന്‍ കളിക്കാന്‍ സാധ്യതയില്ല.
എതിര് വലയില്‍ പന്തെത്തിക്കാനുള്ള പ്രധാന ചുമതല ലെയ്റ്റണ്‍ ഓറിയന്റ് താരം ക്രിസ് ഡഗ്നലിനും ആഴ്സണല്‍ അക്കാദമിയുടെ സാഞ്ചസ് വാട്ടിനും. മലയാളി താരം മുഹമ്മദ് റാഫി, മന്ദീപ് സിങ് എന്നിവരും മുന്നേറ്റത്തെ കരുത്തുറ്റതാക്കുന്നു. മുപ്പതിനാലുകാരന്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ബെയ്വാട്ടറാണ് മുഖ്യഗോളി. സന്ദീപ് നന്ദിയും ഷില്‍ട്ടണ്‍ പോളും മറ്റ് കാവല്ക്കാര്.
പരിശീലകന് പീറ്റര്‍ ടെയ്ലറുടെ അനുഭവസമ്പത്തും ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും. ഇംഗ്ലണ്ട് അണ്ടര്‍ 20, 21 ടീമിനെയും ബഹ്റൈന്‍ ടീമിനെയും പരിശീലിപ്പിച്ച ടെയ്ലര്, ക്രിസ്റ്റല്‍ പാലസ്, ഹള്‍ സിറ്റി, ലീസസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ടീമുകളെയും കളത്തിലിറക്കി. ഇംഗ്ലീഷുകാരന് ട്രെവര്‍ മോര്‍ഗനും, ഇന്ത്യന്‍ മധ്യനിര താരം ഇഷ്ഫഖ് അഹമ്മദും ടെയ്ലറുടെ സഹായികള്‍. ഗോള്‍കീപ്പിങ് കോച്ചായി ഓസ്ട്രേലിയയുടെ നീല്‍ യങ്ങുമുണ്ട്.
കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം കിരീട വിജയിത്തിലേക്ക് എത്തിക്കുക കൊമ്പന്മാരുടെ ഇത്തവണത്തെ ലക്ഷ്യം. പരിശീലന മത്സരങ്ങളിലെ പ്രകടനം ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നിറഞ്ഞു കവിയുന്ന സ്റ്റേഡിയം താരങ്ങളുടെ വീര്യമുയര്ത്തും.
2011ലെ കോപ്പ അമേരിക്കയില്‍ വെനസ്വേലയെ സെമിഫൈനലിലെത്തിച്ച സെസാര്‍ ഫാരിയാസ് നോര്‍ത്ത് ഈസ്റ്റിനെ ഒരുക്കുന്നത്. ഐവറി കോസ്റ്റിന്റെ രാജ്യാന്തര താരം ബുബാക്കര്‍ സനോഗോ, സെനഗലിന്റെ സ്െ്രെടക്കര്‍ കമാറ, അര്ജന്റീനക്കാരന് വെലെസ് നിക്കോളസ് എന്നിവര്‍ ഫാരിയാസിന്റെ മുഖ്യായുധങ്ങള്‍.
പ്രതിരോധത്തില്‍ നോര്‍ത്ത് ഈസ്റ്റിനും ആശങ്ക. പരിക്കേറ്റ ഐബോര്‍ലാങ് കോങ്ജിക്കും നാളെത്തെ മത്സരത്തില്‍ കളിക്കാനാവില്ല. പ്രതിരോധത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം സെഡ്രിക് ഹെങ്ബര്‍ട്ട്, പോര്‍ച്ചുഗീസ് കരുത്തന് മിഗ്വേല്‍ ഗാര്‍ഷ്യ എന്നിവരാണ് പ്രധാനികള്‍. ഒപ്പം റോബിന് ഗുരുങ്, ഐബോര്‍ലാങ് കോങ്ജി, സോഹ്മിംഗ്ലിയാന രാള്‍ട്ടെ, റീഗന് സിങ് തുടങ്ങിയ യുവതാരങ്ങളും ഉള്‍പ്പെടുന്നു.
മാര്‍ക്വീ താരം സിമാവോ സബ്രോസയുടെ അഭാവം നിഴലിക്കുമെങ്കിലും, സാംബിയയുടെ കോണ്ട്വാനി മോംഗ, സെവിയ്യയുടെ മുന്‍ താരം ബ്രൂണോ അരിയാസ്, പോര്‍ച്ചുഗല്‍ മുന്‍ താരം സൈലാസ് എന്നിവര്‍ കൂടിയാകുമ്പോള്‍ മധ്യനിര മുന്‍ വര്‍ഷത്തേക്കാള്‍ ശക്തം. ഒപ്പം സഞ്ജു പ്രധാന്, സിയാം ഹാങ്ഗല്‍, ബോയ്താങ് ഹോകിപ്, അലന് ഡിയോറി, മാര്ലാംഗി സ്യൂട്ടിങ്, സെയ്ത്യാസെന്‍ സിങ് എന്നീ ഇന്ത്യന്‍ താരങ്ങളുമുണ്ട്.
ഗോളടിക്കാനുള്ള ചുമതല ഐവറികോസ്റ്റ് രാജ്യാന്തര താരം ബൗബാക്കര്‍ സനോഗോ, അര്‍ജന്റീനയുടെ നിക്കോളാസ് വാലസ്, ഘാന താരം ഫ്രാന്‍സിസ് ഡഡ്സി, സെനഗലിന്റെ ഡിയോമാന് കമാറ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം ഹോളി ചരണ്‍ നര്‍സാരിക്കും.
ഗോള്‍ വലയം കാക്കുന്നതില്‍ പ്രമുഖന് കഴിഞ്ഞ വര്‍ഷം ചെന്നൈയിന് എഫ്സിയുടെ ഗോള്‍കീപ്പറായിരുന്ന ഫ്രഞ്ച് താരം ഗന്നാരൊ ബ്രാസിഗ്ലിയാനോ. ഗോള്‍കീപ്പിങ് പരിശീലകന്റെ റോള്‍ കൂടിയുണ്ട് ഗന്നാരൊക്ക്. ഗന്നാരോക്കൊപ്പം മലയാളിതാരം ടി.പി. രഹനേഷും ലാല്‍തുംമാവിയ രാള്ട്ടെയും.ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മര്‍ച്ചേനയുടെയും ജിംഗാന്റെയും അഭാവം ബാധിക്കില്ല: ടെയ്ലര്
കൊച്ചി: സീസണിലെ ആദ്യ പോരാട്ടത്തിന് ഒരുങ്ങിയ ബ്ലാസ്റ്റേഴ്സിനെ കാര്‍ലോസ് മര്‍ച്ചേനയുടെയും സന്ദേശ് ജിംഗാന്റെയും അഭാവം ഒരുതരത്തിലും ബാധിക്കില്ലെന്ന് പരിശീലകന് പീറ്റര്‍ ടെയ്ലര്. മികച്ച രീതിയിലുള്ള തയ്യാറെടുപ്പുകളാണ് പുതിയ സീസണിനായി ടീം നടത്തിയിരിക്കുന്നത്. എല്ലാ മേഖലയിലും ടീം കരുത്തരാണ്. മികച്ച താരനിരയുള്ള ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കടുത്ത മത്സരമാണ് യുണൈറ്റഡില്‍ നിന്ന് പ്രതീക്ഷിക്കുന്നതെങ്കിലും സ്വന്തം തട്ടകത്തില്‍ വിജയിച്ചു തുടങ്ങാമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകന് കൂടിയായ പീറ്റര്‍ ടെയ്ലര്.
സച്ചിനെത്തിയേക്കും
കൊച്ചി: ഐഎസ്എല്‍ രണ്ടാം എഡിഷനിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ കൊച്ചിയിലേക്ക്. തന്റെ ഉടമസ്ഥതയിലുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കാണുന്നതിനും ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തുമെന്ന് സച്ചിന് ഫേസ് ബുക്കില്‍ കുറിച്ചു. ആദ്യ സീസണില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സച്ചിനെത്തിയപ്പോഴെല്ലാം സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ഇക്കുറിയും അതിന് മാറ്റമുണ്ടാവാന്‍ വഴിയില്ല. സച്ചിന്റെ സാന്നിധ്യം കൂടി ഉണ്ടാവുന്നതോടെ സ്റ്റേഡിയം മഞ്ഞക്കടലണിയുമെന്നാണ് പ്രതീക്ഷ. ആദ്യ സീസണില്‍ സച്ചിന് കൊച്ചിയിലെത്തിയ കളികളിലൊന്നും ബ്ലാസ്റ്റേഴ്സ് പരാജയമറിഞ്ഞിട്ടില്ല.
സച്ചിന് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനേക്കുറിച്ച് ആദ്യമായി പ്രതികരിച്ചതും കൊച്ചിയിലായിരുന്നു. വീടുവാങ്ങുന്നതിനായി കൊച്ചിയിലെത്തിയപ്പോഴായിരുന്നു ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രതികരിച്ചത്.
കനത്ത മഴ: ടീമുകളുടെ
പരിശീലനം മുടങ്ങി
കൊച്ചി: ഐഎസ്എല്‍ ഫുട്ബോളിന്റെ രണ്ടാം എഡിഷനില്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് മഴ ഭീഷണി. ഇന്നലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം മുടങ്ങി.
നോര്‍ത്ത്-ഈസ്റ്റ് ടീമും ഇന്നലെ വൈകിട്ട് സ്റ്റേഡിയത്തില്‍ പരിശീലനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. കനത്ത മഴ കാരണം ഗ്രൗണ്ട് വെള്ളത്തില്‍ കുതിര്‍ന്നിരിക്കുകയാണ്. ഇന്നും കനത്ത മഴ പെയ്താല്‍ കളി തന്നെ ഉപേക്ഷിക്കേണ്ടിവന്നേക്കാം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികള്‍.
അമിത ആത്മവിശ്വാസമില്ല: ഫാരിയാസ്
കൊച്ചി: ഇന്ന് കളത്തിലിറങ്ങുമ്പോള്‍ അമിത ആത്മവിശ്വാസമില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകന് സെസാര്‍ ഫാരിയാസ്. മത്സരത്തലേന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. നിലവിലെ ഫൈനലിസ്റ്റാണ് ബ്ലാസ്റ്റേഴ്സ്. മികച്ച ആഭ്യന്തര, വിദേശ താരങ്ങളടങ്ങിയ അവര്‍ ശക്തര്‍. ആതിഥേയരെ നേരിടാന്‍ കൃത്യമായ തയാറെടുപ്പും നടത്തി. ആരെയും നേരിടാന്‍ ടീം സജ്ജം. പ്രാഥമിക ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തുക ലക്ഷ്യം. അതിനു ശേഷമെ മറ്റു കാര്യങ്ങള്‍ ആലോചിക്കൂയെന്നും ഫാരിയാസ്. ആഭ്യന്തര താരങ്ങളുടെ പ്രകടനം ഏറെ മികച്ചത്. ടീമിലെ മലയാളി ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് പ്രതിഭാധനനെന്നും ഫാരിയാസ് പറഞ്ഞു.
രണ്ടാം സീസണില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഫുള്‍ഹാം, കെല്‍റ്റിക് മുന്നേറ്റനിരക്കാരന് ഡിയോമന്സിയ കമാര. ഇന്ത്യന്‍ താരങ്ങള്‍ മികച്ചവര്‍. പ്രമുഖരായ അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യവും ഫാരിയാസിന്റെ ശിക്ഷണവും ടീമിന് ഏറെ ഗുണം ചെയ്യുമെന്നും കമാര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: