പൂനെ: ഐഎസ്എല്‍ രണ്ടാം പതിപ്പിലെ ആദ്യ നാട്ടങ്കത്തില്‍ പൂനെക്ക് വിജയം. പൂനെയിലെ ഛത്രപതി ശിവാജി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൂനെ സിറ്റി തറപറ്റിച്ചു. പൂനെ സിറ്റിക്കായി തുര്‍ക്കി സ്ട്രൈക്കര്‍ ടുന്‍കെ സാന്‍ലി രണ്ടും ഇസ്റയില്‍ ഗുരുങ് ഒന്നും നേടിയപ്പോള്‍ മുംബൈ സിറ്റിയുടെ ആശ്വാസ ഗോള്‍ ഫ്രഞ്ച് സ്ട്രൈക്കര്‍ ഫ്രെഡ്രിക് പിക്വിയാനോ സ്വന്തം പേരില്‍ കുറിച്ചു. പൂനെ സിറ്റിയുടെ മാര്‍ക്വീ താരം റുമാനിയയുടെ അഡ്രിയാന്‍ മുട്ടു കളിയുടെ 61-ാം മിനിറ്റില്‍ കളത്തിലിറങ്ങി. മുംബൈ സിറ്റിയുടെ കോച്ചും മാര്‍ക്വീ താരവുമായ നിക്കോളാസ് അനല്‍ക്ക സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജുവാന്‍ അഗ്വിലേറക്ക് പകരമായി 75-ാം മിനിറ്റിലാണ് മൈതാനത്തെത്തിയത്.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തിലെങ്കിലും പതിയെ പൂനെ സിറ്റി മേല്‍ക്കോയ്മ നേടി. കിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നതിലും അവര്‍ നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റിയേക്കാള്‍ ഏറെ മുന്നിട്ടുനിന്നു. 12-ാം മിനിറ്റിലാണ് പൂനെ സിറ്റി ആദ്യ ഗോള്‍ നേടിയത്. ഒരു പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ടുന്‍കെ സാന്‍ലി ടീമിനെ മുന്നിലെത്തിച്ചത്. ലെനി റോഡ്രിഗസ് പന്തുമായി മുന്നേറി ഇംഗ്ലീഷ് താരം നിക്കി ഷോറെക്ക് കൈമാറി.
ഷോറെ ഇസ്റയില്‍ ഗുരുങ്ങിനും. ഗുരുങ്ങിനെ അളന്നുമുറിച്ച് നല്കിയ ക്രോസ് ടുന്‍കെ മികച്ചൊരു ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. തുടര്‍ന്ന് മികച്ച ആക്രമണം അഴിച്ചുവിട്ട മുംബൈക്ക് ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ആന്ദ്രെ മോറിറ്റ്സും പിക്വിയാനോയും നോര്‍ദെയും തുലച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ പിക്വിയാനോയിലൂടെ മുംബൈ സമനില പിടിച്ചു. അശുതോഷ് മെഹ്തയുടെ പാസില്‍ നിന്നായിരുന്നു പിക്വിയാനോയുടെ സമനില ഗോള്‍. തുടര്‍ന്നും ഇരുടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ ആദ്യപകുതിയില്‍ പിറന്നില്ല.
പിന്നീട് 56-ാം മിനിറ്റില്‍ ടുന്കെയിലൂടെ പൂനെ സിറ്റി എഫ്സി വീണ്ടും ലീഡ് നേടി. കളംനിറഞ്ഞു കളിച്ച ഇസ്റയില്‍ ഗുരുങിന്റെ ക്രോസ് മറ്റൊരു ഹെഡ്ഡറിലൂടെ ടുന്‍കെ മുംബൈ സിറ്റി എഫ്സി വലയിലെത്തിച്ചു. 12 മിനിറ്റിനുശേഷം പൂനെ മൂന്നാം ഗോളും നേടി. സൂപ്പര്‍താരം അഡ്രിയാന്‍ മുട്ടുവിന്റെ പാസില്‍ നിന്ന് കളം നിറഞ്ഞുകളിച്ച ഇസ്റയില്‍ ഗുരുങാണ് ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ മുംബൈയുടെ അശുതോഷ് മെഹ്ത്തക്ക് ഒരു ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും ഷോട്ട് നേരെ ഗോളിയുടെ കയ്യിലേക്കായിരുന്നു. തുടര്‍ന്നും ഇരുടീമിനും ചില അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഇസ്റയില്‍ ഗുരുങാണ് മാന്‍ ഓഫ് ദി മാച്ച്.
വെള്ളിയാഴ്ച പൂനെ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായി കളിക്കും. മുംബൈയുടെ എതിരാളികള്‍ കേരള ബ്ലാസ്റ്റേഴ്സ്. 10ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: