ആലപ്പുഴ: മലപ്പുറവും കോഴിക്കോടും വെച്ച് മുസഌം ലീഗും ഇടുക്കിയും കോട്ടയവും വെച്ച് കേരളാ കോണ്‍ഗ്രസും സംസ്ഥാനം ഭരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം. രാഷ്ട്രീയപാര്‍ട്ടി രൂപവത്ക്കരണത്തിന് മുന്നോടിയായി ചേര്‍ത്തലയില്‍ വിളിച്ച് ചേര്‍ത്ത ആലോചനാ യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പിലാണ് ഇക്കാര്യം. എല്‍ഡിഎഫ് വന്നാലും യുഡിഎഫ് ഭരിച്ചാലും ന്യൂനപക്ഷ പ്രീണനത്തിനാണ് മുന്‍ഗണനയെന്നും കുറിപ്പില്‍ പറയുന്നു.
അടിസ്ഥാന ജനവിഭാഗങ്ങളോട് സിപിഎം നീതി പുലര്‍ത്തിയിട്ടില്ലെന്നും ഇവിടുത്തെ ഭൂരിപക്ഷ സമുദായങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമായിരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങള്‍ ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി ജനാധിപത്യ തമ്പുരാക്കന്മാരുടെ മുമ്പില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലാണ്. എന്നാല്‍ അവരെയെല്ലാം ചവിട്ടി മെതിച്ച് ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടിന് വേണ്ടി ഇരു മുന്നണികളും സാമൂഹ്യ നീതിയുടെ എല്ലാ നീതി ശാസ്ത്രവും ബലികഴിക്കുകയാണെന്നും ആരോപിക്കുന്നു.
സംഘടിത മതന്യൂനപക്ഷം പറയുന്നതില്‍ ശരിയും തെറ്റുമില്ല. അത് എത്ര തെറ്റാണെങ്കില്‍ കൂടിയും അവര്‍ പറയുന്നതാണ് ശരി. ഇവിടെ റോഡ് വികസനം വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ട. ഗ്യാസ് പൈപ്പ ലൈന്‍ ഇടണ്ട എന്നു പറഞ്ഞാല്‍ ഇടണ്ട. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ട എന്നു പറഞ്ഞാല്‍ അതും വേണ്ട. അതാണ് ഇപ്പോഴത്തെ കേരളത്തിലെ മുന്നണികളുടെ അവസ്ഥ. പുതിയ പാര്‍ട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക തുടങ്ങിയവ അടക്കമുള്ള ചര്‍ച്ചയാണു നടന്നത്. പാര്‍ട്ടിയുടെ ആസ്ഥാനം സംബന്ധിച്ചും ചര്‍ച്ച നടന്നു.
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് ഡിസംബറില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഇതിനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഇടത്-വലത് രാഷ്ട്രീയ കക്ഷികള്‍ എസ്എന്‍ഡിപിയുടെ കൂട്ടായ്മ തകര്‍ക്കാന്‍ ഗൂഡാലോചന നടത്തുകയാണ്.
ഇരുമുന്നണികളിലുമുള്ള യോഗം പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥിത്വം കിട്ടിയാല്‍ മല്‍സരിക്കാം. മറ്റുള്ളവര്‍ മല്‍സരിക്കുമ്പോള്‍ സ്വതന്ത്ര്യ ചിഹ്നത്തിലാവണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും വ്യക്തമാക്കി. രാഷ്ട്രീയ നിരീക്ഷകരും ബുദ്ധിജീവികളുമായ അഡ്വ.എം. ജയശങ്കര്‍, എന്‍.എം. പിയേഴ്സണ്‍, ഫിലിപ്പ്് എം. പ്രസാദ്, പി. രാജന്, ഡോ. ജയപ്രസാദ് എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. എസ്എന്‍ഡിപിയുടെ തെരഞ്ഞെടുക്കപ്പെട്ട അറുപതോളം ഭാരവാഹികളും പങ്കെടുത്തു.
പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികളും, വെല്ലുവിളികളും, സാഹചര്യങ്ങളും, നേട്ടങ്ങളും, കോട്ടങ്ങളും, എം. ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിച്ചു. തുടര്‍ന്ന് പിയേഴ്സണും പി. രാജനും ഫിലിപ്പ് എം പ്രസാദും ജയപ്രസാദും ഇതേതരത്തിലുള്ള അഭിപ്രായങ്ങളാണ് പങ്കുവച്ചത്. തുടര്‍ന്ന് യോഗം അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ മറുപടി നല്കി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബു, സെക്രട്ടറി തുറവൂര്‍ സുരേഷ്, വിഎസ്ഡിപി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്, ഓള് ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്, ട്രഷറര്‍ പി.എന്‍. വിനോദ്, മുന്നോക്ക സമുദായ സംരക്ഷണ മുന്നണി സെക്രട്ടറി സി.എസ്. നായര്‍, കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന സെക്രട്ടറി ടി.കെ. സോമശേഖരന്‍, വൈസ് പ്രസിഡന്റ് കെ. ഹരി, ധീവര സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് പൂയപ്പള്ളി രാഘവന് , എക്യുമെനിക്കല്‍ സഭാംഗം ഫാ. തോമസ് കൈതപറമ്പില്‍ എന്നിവരും യോഗം പ്രസിഡന്റ് ഡോ.എം.എന്‍. സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: