ബെംഗളൂരു: ഭാരതത്തെ ആഗോള ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനാണ് തന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനായി സംരഭകര്‍ക്കായി അനുകൂല സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള നൂതന സാങ്കേതിക വിദ്യയെയും നിക്ഷേപങ്ങളെയും സ്വീകരിക്കാന്‍ ഭാരതം മുന്പത്തേക്കാളധികം തയാറായിക്കഴിഞ്ഞതായും മോദി പറഞ്ഞു.
ബംഗളുരുവില്‍ ഇന്തോ-ജര്‍മന്‍ ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള സാമ്പത്തിക മാന്ദ്യ സമയത്തും നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച സ്ഥലം ഭാരതമായിരുന്നു. ഭാരതത്തിലെ നികുതി വ്യവസ്ഥ സുതാര്യമായിരിക്കുമെന്ന് ഉറപ്പു വരുത്താനാണ് തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പാര്‍ലമെന്റില്‍ ജിഎസ്ടി (ചരക്കുസേവന നികുതി) ബില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 2016 ഓടെ ഇതു നിലവില്‍ വരുമെന്നാണ് കരുതുന്നതെന്നും മോദി പറഞ്ഞു.
ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും സമ്മേളനത്തില്‍ പങ്കെടുത്തു. ജര്‍മന്‍ ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് ഭീമനായ ബോഷ് ഇന്ത്യയില്‍ ഈവര്‍ഷം 650 കോടി രൂപയുടെ നിക്ഷേപം നടത്തും. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോഷിന്റെ ബെംഗളുരുവിലെ ഓഫീസ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കമ്ബനി ഇക്കാര്യം വെളിപ്പെടുത്തിയത്.
തദ്ദേശീയരായ എന്ജിനിയര്മാരോടൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ വികസനത്തിന്റെ ഭാഗമാകാന്‍ സന്നദ്ധമാണെന്ന് ബോഷിന്റെ ഏഷ്യ പെസഫിക് വിഭാഗത്തിന്റെ ചുമതലയുള്ള പീറ്റര്‍ ടൈറോളര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: