ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ ബംഗ്ലാദേശി ഭീകരന് താരിഖുള് ഇസ്ലാം ആധാര്‍ കാര്‍ഡും വോട്ടേഴ്സ് തിരിച്ചറിയല്‍ കാര്‍ഡും നേടിയിരുന്നു. ഭാരത പൗരനാണെന്ന് കാണിക്കാനാണെന്ന് ഭീകരന് ഇവ കരസ്ഥമാക്കിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഝാര്‍ഖണ്ഡില്‍ വച്ചാണ് എന്‍ഐഎ ഇയാളെ പിടികൂടിയത്. തനിക്ക് സ്ഫോടനവുമായി ബന്ധമില്ലെന്നാണ് ഭീകരന് വാദിച്ചത്. എന്നാല്‍ വിരലടയാള പരിശോധനയില്‍ ബന്ധം തെളിയിക്കപ്പെടുകയായിരുന്നു. ഇയാള്‍ നിരോധിക്കപ്പെട്ട ജമാഅത്ത്-ഉള് മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരസംഘടനയിലെ അംഗമാണ്. ഇയാള്‍ അഞ്ച് വര്‍ഷം ബംഗ്ലാദേശിലെ ജയിലിലായിരുന്നു. ആ സമയത്താണ് ജെഎംബി ഭീകരഗ്രൂപ്പിന്റെ നേതാക്കളായ ഷെയ്ഖ് റഹമത്തുള്ള, സജിദ് എന്നിവരുമായി ബന്ധപ്പെടുന്നത്.
ഇക്കാര്യം ബംഗ്ലാദേശ് അധികാരികള്‍ ശരിവെക്കുകയും ചെയ്തു. 2012ലാണ് ഇയാള്‍ ഭാരതത്തിലെത്തുന്നത്. പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലെ യുവാക്കളെ ഭീകരഗ്രൂപ്പിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്തു. ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ പോരാടുകയും സിറിയ ആസ്ഥാനമായി ഇസ്ലാമിക് ഭരണം കൊണ്ടുവരികയുമായിരുന്നു റിക്രൂട്ട്മെന്റിന്റെ ലക്ഷ്യം.
ഈ ലക്ഷ്യത്തിനായി ഭാരതത്തിലെത്തിയ ഇയാള്‍ ഭാരതീയനാണെന്ന് തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് വോട്ടേഴ്സ് ഐഡിയും സംഘടിപ്പിക്കുകയായിരുന്നു. ബര്ധ്വാനിലെ സിമുലിയ മദ്രസിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇയാള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ഭാര്യയെയും എട്ട് മാസം പ്രായമായ കുഞ്ഞിനെയും സഹോദരനെയും കാണാതായി. ഇയാളെ പിടിച്ച് നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 9 വരെ എന്‍ഐഎ കസ്റ്റഡിയിലാണ് ഭീകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: