ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് ഭാരതം ഒരുങ്ങിയിരുന്നതായി പാക്കിസ്ഥാന് മുന്വിദേശകാര്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. 26/11ലെ ഭീകരാക്രമണത്തിനു ശേഷം ജമാത്ത് അത്ത് ഉദുവയുടെയും ലഷ്കര്‍ ഇ തോയിബയുടെയും ക്യാമ്പുകള്‍ക്കു നേരെ വ്യോമാക്രമണം നടത്തുവാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രതിനിധികള്‍ പറഞ്ഞതായിട്ടാണ് മുന്‍ പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ വെളിപ്പെടുത്തല്‍.
യുഎസ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജോണ്‍ മകെയ്ന് തന്നെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഭാരതത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ജമാത്ത് അത്തു ഉദുവ ഹെഡ്ക്വാട്ടേഴ്സ് ആയ മുരിഡ്ക്കില് ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും മകെയ്ന് പറഞ്ഞുവെന്നും കസൂരി പറഞ്ഞു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാം, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ യുഎസ് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് എന്നിവരും ലാഹോര്‍ സന്ദര്‍ശിച്ച യുഎസ് സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന തന്റെ പുസ്തകത്തിലാണ് കസൂരിയുടെ വെളിപ്പെടുത്തലുകള്‍. പ്രകാശനത്തിന് മുന്നോടിയായി ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കസൂരി ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന് ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് മകെയ്ന് മറുപടി നല്‍കിയതായി കസൂരി പറഞ്ഞു. താനാസമയത്ത് വിദേശകാര്യമന്ത്രിയല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പാക്കിസ്ഥാനിയെന്ന നിലയിലാണ് അപ്പോള്‍ മറുപടി നല്‍കിയത്. പെന്റഗണ്‍ നേരിട്ട് പാക് ആര്‍മി ഹെഡ്കോര്ട്ടേഴ്സുമായി സംസാരിക്കുവാനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: