അരൂര്‍: വേമ്പനാട് കായലില്‍ പോള നിറഞ്ഞതോടെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലായി. കുട്ടനാട് മേഖലയില്‍ നിന്നുമാണ് പായല്‍ കായലിലേക്ക് എത്തുന്നത്. ഇവ കൂട്ടമായി കായിലില്‍ തിങ്ങി നില്‍ക്കുന്നത് മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചു.
വര്‍ഷങ്ങളായി പായലിന്റെ ഉത്ഭവസ്ഥാനങ്ങളില്‍ തന്നെ നശിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ ഇവ കേള്‍ക്കുവാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് അവര്‍ ആരോപിക്കുന്നു. വേലിയേറ്റത്തിലും വേലിയറക്കത്തിലും കാറ്റിന്റെ ഗതിക്കനുസരിച്ച് പായല്‍ ജലപരപ്പില്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുകുകയാണ്. കൂടാതെ തീരങ്ങളില്‍ പായല്‍ തിങ്ങി നിറഞ്ഞു നില്ക്കുന്നതിനാല് വള്ളം ഇറക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കാക്കത്തുരുത്തിലും മറ്റും കഴിയുന്നവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
വള്ളം ഇറക്കണമെങ്കില്‍ പായല്‍ നീക്കം ചെയ്യണം. ശക്തമായ മഴ പെയ്തതോടെയാണ് ഉള് നാടന്‍ പാടശേഖരങ്ങളില്‍ നിന്നു കുട്ടനാടന്‍ മേഖലകളില്‍ നിന്നും പായല്‍ എത്തിയിരിക്കുന്നത്.
കായലില്‍ ഇപ്പോള്‍ ഉപ്പു രസം കുറവായതിനാല്‍ പായല്‍ ചീയുകയുമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കായലില്‍ മല്‍സ്യ ബന്ധനത്തിനായി സ്ഥാപിച്ചിരിക്കുന്ന ഊന്നി വലകള്‍, ചീന വലകള്‍, ഒഴുക്കു വലകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള വലകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ് ഇക്കാരണത്താല്‍ വന്‍ സാമ്പത്തിക ബധ്യതയാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്നത്. മല്‍സ്യ സമ്പത്ത് കുറയുന്നതിനു പുറമേയാണ് പായല്‍ ശല്യവും എത്തിയിരിക്കുന്നത്.
അതത് പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പായല്‍ വാരി നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പഞ്ചായത്തുകളും അവഗണനയാണ് കാട്ടുന്നത്. കായലില്‍ നിന്നും വാരി നീക്കം ചെയ്യുന്ന പായല്‍ വളമായി ഉപയോഗിക്കാമെന്നിരിക്കെ അതിനു പോലും തയാറാകാത്ത പഞ്ചായത്തുകള്‍ക്കെതിരെ മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: