വിജയവാഡ: ഈ മണ്ഡല-മകരവിളക്ക് സമയത്ത് ദക്ഷിണേന്ത്യയിലെ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ അന്നദാനം നടത്താന്‍ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം നൂറ്റമ്പതോളം സ്ഥലങ്ങളില്‍ നടത്തിയ അന്നദാനം ഈ വര്‍ഷം അമ്പത് സ്ഥലങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ മൂന്ന്, നാല് തീയതികളില്‍ വിജയവാഡയില്‍ ചേര്‍ന്ന അയ്യപ്പ സേവാ സമാജം യോഗം തീരുമാനിച്ചു. യോഗത്തില്‍ ദേശീയ വൈസ് ചെയര്മാന് കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ചു.
എരുമേലിയില്‍നിന്ന് പമ്പയിലേക്കുള്ള കാനന പാതയില്‍ കൂടുതല്‍ സമാജം സേവാ കേന്ദ്രങ്ങള്‍ തുറക്കും. ഇവിടെ ഓക്സിജന്‍ പാര്‍ലര്‍, മെഡിക്കല്‍ സെന്ററുകള്‍, കുടിവെള്ള വിതരണം തുടങ്ങിയവ ഒരുക്കും. മാളികപ്പുറങ്ങള്‍ക്ക് പമ്പയില്‍ വസ്ത്രം മാറുന്നതിന് സൗകര്യമൊരുക്കണമെന്നും, കൂടുതല്‍ ടോയ്ലെറ്റുകള് ഒരുക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമാജത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എരുമേലി മുതല്‍ പമ്പ വരെ അയ്യപ്പന്മാര്ക്കായി കൂടുതല്‍ ഷെല്‍റ്ററുകള്‍ സജ്ജീകരിക്കണമെന്നും, കുടിവെള്ള വിതരണം കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നും സമാജം ആവശ്യപ്പെട്ടു.
പമ്പയിലെ പെട്രോള്‍ പമ്പിനു സമീപം ക്യൂ കോംപ്ലെക്സ് നിര്‍മിച്ചാല്‍ പ്രായമായവര്‍, കുട്ടികള്‍, മാളികപ്പുറങ്ങള്‍ എന്നിവര്‍ക്ക് നിലയ്ക്കലിലേക്ക് ബസ് കയറാന്‍ എളുപ്പമാകും. അതിനുള്ള സജ്ജീകരണം വേണം. സന്നിധാനത്ത് സേവാ സമാജം വളന്റിയര്‍മാര്‍ക്ക് കൂടുതല്‍ താമസ സൗകര്യമൊരുക്കണം. കുമളി, മുണ്ടക്കയം, എരുമേലി, റാന്നി, മൂഴിയാര്നാട് ഉള്‍പ്പെടുത്തി ശബരി ജില്ല രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടുയെടുക്കണം. ഇത് ശബരി തീര്‍ത്ഥാടന കേന്ദ്രവുമായി പ്രഖ്യാപിക്കണം.
തമിഴ്നാട് സര്‍ക്കാര്‍ അയ്യപ്പന്മാര്ക്ക് നല്കുന്നതു പോലെ ശുദ്ധമായ സസ്യഭക്ഷണം നല്‍കാനുള്ള ഭോജനശാലകള്‍ കേരള സര്‍ക്കാരും സജ്ജീകരിക്കണം. ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട്, കര്‍ണാടകം സംസ്ഥാനങ്ങളില്‍നിന്ന് സീസണില്‍ കൂടുതല്‍ ട്രെയ്ന്‍ സര്‍വീസ് വേണം. തീര്‍ത്ഥാടകര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഈ സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ അറിയാവുന്നവരെ തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ കൂടുതലായി നിയോഗിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും യോഗം ആവശ്യപ്പെട്ടു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സേവാ സമാജം പ്രവര്‍ത്തകര്‍ യോഗത്തിനെത്തി. ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന് പ്രതിനിധികളെ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: