മലപ്പുറം: മുസ്ലീം ലീഗും കോണ്‍ഗ്രസ്സും തമ്മില്‍ മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. എല്ലാ മേഖലയിലും ലീഗ് തങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാന്‍ നേതൃത്വം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന നേതാക്കള്‍ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറയുമ്പോഴും പ്രദേശിക പ്രശ്നങ്ങള്‍ നീറിപ്പുകയുകയാണ്.
പ്രദേശിക നേതാക്കള്‍ തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളാണ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂട്ടുകൃഷിയിലെ വാഗ്ദാനങ്ങള്‍ പലസ്ഥലത്തും ലീഗ് തെറ്റിച്ചിരുന്നു. രണ്ടര വര്‍ഷം വീതം പ്രസിഡന്റ് സ്ഥാനമെന്ന് പറഞ്ഞാണ് ഭരണം ആരംഭിച്ചത്. പക്ഷേ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ലീഗ് പ്രതിനിധിയെ തന്നെ പ്രസിഡന്റാക്കി. ലീഗ് വിശ്വാസ വഞ്ചന കാണിച്ചതോടെ കോണ്‍ഗ്രസ് തങ്ങള്‍ ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ ഇതേ മാര്‍ഗം സ്വീകരിക്കാന്‍ തുടങ്ങി.
തുടര്‍ന്നുണ്ടായത് അവിശ്വാസപ്രമേയ മത്സരമായിരുന്നു. മലയോര മേഖലയിലെ മിക്ക പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും പരസ്പരം അവിശ്വാസ പ്രമേയം പാസാക്കി. പക്ഷേ ഇവിടെയും അടികിട്ടിയത് കോണ്‍ഗ്രസിനാണ്. കാരണം കോണ്‍ഗ്രസ് കൊണ്ടുവന്ന മിക്ക അവിശ്വാസവും പരാജയപ്പെട്ടു. ലീഗിന്റേത് വിജയിക്കുകയും. ചെയ്തു. ജില്ലയിലെ എല്ലാ ഭാഗത്തും പ്രശ്നങ്ങള്‍ പരിഹരിച്ചാലും മലയോര മേഖലയിലെ പ്രശ്നം അടുത്തെങ്ങും അവസാനിക്കില്ല.
അതിന് ഉദാഹരണമാണ് പ്രാദേശിക പ്രശ്നം അതിരൂക്ഷമായ കരുവാരക്കുണ്ട്. പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനൊരുങ്ങുകയാണ്.
ജില്ലയില്‍ കോണ്‍ഗ്രസുമായി സഹകരിച്ച് പോകാന്‍ സാധിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ മനസിലാക്കിയിരുന്നു. അതുകൊണ്ട് അവര്‍ പുതിയ ചങ്ങാതിയെ കണ്ടെത്തി കഴിഞ്ഞു. എസ്ഡിപിഐയാണ് ലീഗിന്റെ പുതിയ കൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: