കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയി കടല്‍ക്ഷോഭത്തില്‍ പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ നേവിയും കോസ്റ്റ് ഗോര്‍ഡും കാട്ടിയ അനാസ്ഥയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് പരാതി നല്‍കുമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രജനീഷ് ബാബു പ്രസ്താവനയില്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടി മത്സ്യബന്ധനത്തിന് പോയ 4 തോണികളില്‍ ഒന്ന് കടല്‍ക്ഷോഭത്തില്‍പ്പെട്ട് കാണാതായിരുന്നു. നീലേശ്വരം അഴിത്തലിയില് ഒരു കിലോമീറ്ററിനുളളിലാണ് 10 പേരടങ്ങിയ തോണി കാണാതാകുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി നേവിയെയും കോസ്റ്റ് ഹാര്‍ഡിനെയും വിവരം അറിയിച്ചിരുന്നെങ്കിലും രാത്രി പരിശോധന സാധ്യമല്ലെന്നും രാവിലെ പരിശോധന നടത്താമെന്നും അറിയിക്കുകയായിരുന്നു.
പിന്നീട് തീരദേശ പോലീസിന്റെ സഹായത്തോടെ മത്സ്യതൊഴിലാളികള്‍ തന്നെ രാത്രി ഏറെ വൈകുവോളം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ വീണ്ടും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നടത്തിയ തെരച്ചിലില്‍ കരയില്‍ നിന്നും 14 നോട്ടിക്കല്‍ മൈല്‍ അകലെ മറിഞ്ഞ നിലയില്‍ തോണിയെയും മൃതപ്രായരായ തൊഴിലാളികളെയും കണ്ടെത്തുകയായിരുന്നു. അധികൃതരുടെ അനാസ്ഥയാണ് തൊഴിലാളികള്‍ 12 മണിക്കൂര്‍ മരണത്തോട് മല്ലടിച്ച് കടലില്‍ കഴിയേണ്ടി വന്നതെന്നും രജനീഷ് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: