ദാരാഹ്യപഹസി ശഷ്യന്തി സ വൈ
ഘാതസ്തുജീവിതാം
കുലേശു ജാതാഃ സര്വ്വേസ്മിന്
വിസ്തീര്ണേഷു മഹത്സുച
ക്വ ഗച്ഛഥ ഭയത്രസ്താഃ ഹരയഃ
പ്രാകൃതാ യഥാ
അനാര്യാഃ ഖലു യത്ഭീതാ സ്ത്യക്ത്വ,
വീര്യം പ്രധാവതഃ (യുദ്ധം 56:21,22)
നിങ്ങളുടെ ഭീരുത്വം കണ്ട് പെണ്ണുങ്ങള് പോലും ചിരിക്കും. അത് നിങ്ങള്‍ക്ക് മരണതുല്യമാണ്. നിങ്ങളെല്ലാം വലിയ കുലങ്ങളില് ജനിച്ചവരല്ലേ. നിങ്ങള്‍ ഭയഭീതരായി സാധാരണ കുരങ്ങുകളെപ്പോലെ ഓടിക്കളയുന്നല്ലോ? നിങ്ങള്‍ നീചന്മാരെപ്പോലെ നിങ്ങളുടെ ശക്തി തിരിച്ചറിയാതെ ഭയന്നുവിറക്കുകയാണ്.
ഇപ്രകാരം വാനരന്മാരെ അപലപിച്ചും ചീത്തപറഞ്ഞും അവരുടെ ഉത്സാഹവര്ദ്ധനവിന് വേണ്ടി പല കളിതമാശകള്‍ പറഞ്ഞും അംഗദന് വാനരസേനയെ യുദ്ധഭൂമിയിലേക്കു തന്നെ തിരിച്ചയച്ചു. പക്ഷെ കുംഭകര്‍ണ്ണന്റെ നൈപുണ്യമാര്‍ന്ന അസ്ത്രപ്രയോഗത്തിനു മുന്നില്‍ പിടിച്ചുനില്ക്കാന് അവര്‍ക്കായില്ല. വാനരന്മാര് മരങ്ങളും പാറകളും കുംഭകര്‍ണ്ണന്റെ മേല്‍ വര്‍ഷിച്ചെങ്കിലും അതെല്ലാം കുംഭകര്‍ണ്ണന്റെ ശരീരത്തില്‍ തട്ടി നുറുങ്ങിവീണു. അയാള്‍ കൈകൊണ്ടും കൈമുട്ടുകൊണ്ടും കാല്കൊണ്ടും കാല്‍മുട്ടുകൊണ്ടും മാറിമാറി പ്രഹരിച്ച് വാനരന്മാരെ അടിച്ചും ഇടിച്ചും തൊഴിച്ചും അവശരാക്കി. ആ സമയത്ത് വാനരരക്ഷകനായി കുംഭകര്‍ണ്ണനെ നേരിട്ടത് ഹനുമാനായിരുന്നു. കുംഭകര്ണ്ണന് ശൂലം പ്രയോഗിച്ച് ഹനുമാനെ തളര്‍ത്തി. ഇതുകണ്ട് നീലന് രംഗത്തെത്തി.
കുംഭകര്ണ്ണന് നീലനെ അടിച്ചോടിച്ചു. തീര്‍ത്തും പ്രശംസനീയമായ പരാക്രമ പ്രകടനമായിരുന്നു കുംഭകര്‍ണ്ണന്റേത്. നീലന്റെ പാലായനത്തെ തുടര്‍ന്ന് അംഗദന് കുംഭകര്‍ണ്ണനെ എതിര്‍ത്തു. അംഗദനും കുംഭകര്‍ണ്ണന്റെ ആയുധ പ്രയോഗത്താല്‍ മൂര്‍ച്ഛിതനായി നിലംപതിച്ചു. അംഗദനെ പിന്തുടര്ന്ന് കുംഭകര്‍ണ്ണന്റെ മുമ്പിലെത്തിയത് സുഗ്രീവനായിരുന്നു. കുംഭകര്ണ്ണന് സുഗ്രീവനുമേല് ശൂലവുമായി ചാടിവീണു. അവര്തമ്മില് ഭയങ്കര സംഘട്ടനം നടന്നു. ഒടുവില്‍ ശൃംഗാസ്ത്രംകൊണ്ട് സുഗ്രീവനെ ബോധഹീനനാക്കി പൊക്കിയെടുത്ത് കുംഭകര്ണ്ണന് ലങ്കയിലേക്ക് തിരിച്ചു. ലങ്കയിലേക്ക് കൊണ്ടുപോകുംവഴി തണുത്ത കാറ്റേറ്റ് ബോധം തിരിച്ചുകിട്ടിയ സുഗ്രീവന് കുംഭകര്‍ണ്ണന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട് കുതിച്ചുചാടി യുദ്ധഭൂമിയിലേക്ക് തിരിച്ചോടി. കുംഭകര്ണ്ണന് സുഗ്രീവനെ പിന്തുടര്ന്നു. പക്ഷെ കിട്ടിയില്ലെന്നു മാത്രമല്ല, വര്ദ്ധിതവീരരായ വാനരസേനയെ നേരിടേണ്ടതായും വന്നു.
ഈ സമയത്ത് രണഭൂമിയിലെത്തിച്ചേര്ന്ന താന്‍ കുംഭകര്‍ണ്ണനുമായി എതിരിട്ടു. അല്പസമയത്തിനുള്ളില്തന്നെ കുംഭകര്‍ണ്ണന്റെ ശരീരമാസകലം ശരങ്ങളെക്കൊണ്ട് മൂടാന്‍ തനിക്കുകഴിഞ്ഞു. തന്റെ യുദ്ധപാടവത്തെ ആ രാക്ഷസവീരന്‍ പുകഴ്ത്തി.
അദ്യ ത്വയാളഹം സൗമിത്രേ ബാലേനാപി പരാക്രമൈഃ
തോഷിതോ ഗന്തുമിച്ഛാമി ത്വാമനു ജ്ഞാപ്യരാഘവം (യുദ്ധം 67:112)
അല്ലയോ സുമിത്രാത്മജ, ബാലനാണെങ്കിലും നീ പ്രകടിപ്പിച്ച പരാക്രമങ്ങളില്‍ ഞാന്‍ വളരെ സന്തുഷ്ടനായിരിക്കുന്നു. ഇനി എന്നെ രാഘവന്റെ അടുത്തെത്താന്‍ അനുവദിക്കുക. എന്നു പറഞ്ഞ് രാമന്റെ മേല്‍ വിജയം കൈവരിക്കുന്നതിനായി കുഭകര്ണ്ണന് ശ്രീരാമന്റെ നേര്‍ക്ക് പാഞ്ഞു. അതി ഭീഷണമായ യുദ്ധമാണ് തുടര്‍ന്ന് നടന്നത്. കനത്ത ശരവര്ഷത്തിനുശേഷം രാമന് വായവ്യാസ്ത്രം പ്രയോഗിച്ച് കുംഭകര്‍ണ്ണന്റെ വലതുകൈ ഛേദിച്ചു. എന്നാല്‍ അതു വകവെക്കാതെ കുംഭകര്ണന് ഇടത്തെ കൈകൊണ്ട് യുദ്ധം തുടര്‍ന്നു. ഐന്ദ്രാസ്ത്രം പ്രയോഗിച്ച് രാമന് ആ കയ്യും മുറിച്ചുകളഞ്ഞു. രണ്ടു കൈകള്പോയിട്ടും അടങ്ങാത്ത യുദ്ധവീര്യവും അടരാടാനുള്ള ആസക്തിയും കുംഭകര്‍ണ്ണനില്‍ കാണാമായിരുന്നു. അവിടെക്കിടന്നിരുന്ന പാറകളും മരങ്ങളും അവന് കാലുകൊണ്ട് എടുത്ത് വാനരന്മാര്ക്കു നേരെയെറിഞ്ഞു. കുംഭകര്ണ്ണന് രാമന്റെ നേര്‍ക്ക് ആഞ്ഞു പാഞ്ഞുവന്നു. രാമന് ആ രാക്ഷസവീരന്റെ രണ്ടുകാല്കളും ചന്ദ്രാകാരബാണങ്ങള്കൊണ്ട് മുറിച്ചുവീഴ്ത്തി. അതിനുശേഷം തുടര്‍ച്ചയായി പ്രാണഘാതകാസ്ത്രമായ ഐന്ദ്രാസ്ത്രം പ്രയോഗിച്ച് അവന്റെ ഉടലും തലയും വേര്‍പെടുത്തി. അങ്ങിനെ വീരനായ കുംഭകര്ണ്ണന് മരണത്തിന്റെ പിടിയിലായി. വാനരന്മാര് നെടുവീര്‍പ്പിട്ട് ആശ്വസിച്ചു.
കുംഭകര്‍ണ്ണന്റെ വീരമൃത്യു വൃത്താന്തം അറിഞ്ഞ രാവണന് കരള്പൊട്ടുംവിധത്തില് കരഞ്ഞു. അദ്ദേഹം സ്വസഹോദരന്റെ സ്വഭാവ മഹിമയെക്കുറിച്ച് ഒരുനിമിഷം ഓര്‍ത്തുപോയി. രാജ്യമോഹമോ, അധികാരമോഹമോ ഇല്ലാത്തവന്. അന്തഃപുരത്തിന് പുറത്തു കടക്കാത്തവന്. അതുകൊണ്ടുതന്നെ നിദ്രാധിക്യത്തിനു പേരുകേട്ടവന്‍. ഭൗതിക സുഖലോലുപന്. രാജ്യകാര്യങ്ങളില്‍ ശ്രദ്ധയില്ലാത്തവന്. ഭോഗങ്ങളില്‍ തീവ്ര ശ്രദ്ധയുള്ളവന്.
കുംഭകര്‍ണ്ണഃ സദാശേതേ മൂഢോ
ഗ്രാമ്യസുഖേരതഃ (യുദ്ധം 60:20)
കളത്രപുത്രാദി ഗ്രാമ്യസുഖങ്ങളില് സദാ മുഴുകിയിരിക്കുന്ന മൂഢന് പക്ഷെ അവന് യുദ്ധത്തിന്നിറങ്ങിയപ്പോള്‍ ഒരു നല്ല യോദ്ധാവായി അവനെ സ്വയം സമര്‍പ്പിച്ചു. ഉറങ്ങുമ്പോള്‍ ഉറക്കം മാത്രം. എന്നാല്‍ ഉണര്‍ന്നുകഴിഞ്ഞാല്‍ തികച്ചും ജാഗ്രത രാമനോ, ലക്ഷ്മണനോ, ഹനുമാനോ, സുഗ്രീവനോ ആരായാലും ആരേയും എതിരിടാന്‍ മടിയില്ലാത്തവന്. അങ്ങിനെയുള്ള അവനിതാ ഇപ്പോള്‍ രാമബാണങ്ങള്‍ക്ക് അടിയറവ് പറഞ്ഞിരിക്കുന്നു. ഇവന് ഉറക്കത്തിന്റെ മാത്രമല്ല ജാഗ്രതയുടേയും രാജാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: