അംബ, അംബിക, അംബാലിക എന്ന മൂന്നു പെണ്മക്കള് കാശി രാജാവിനുണ്ടായിരുന്നു. അംബ മൂത്തവള്‍. ഇവള്‍ക്ക് സൗബാല രാജാവ് സാല്വനുമായി പ്രണയമുണ്ടായിരുന്നു. അതറിഞ്ഞിട്ടും അച്ഛന് അവള്‍ക്കും മറ്റു രണ്ടുമക്കള്‍ക്കും സ്വയംവരം നിശ്ചയിച്ചു. മറ്റെല്ലാ രാജാക്കന്മാരെയും വിളിച്ചുവെങ്കിലും ഹസ്തിനപുര രാജാക്കളെ ക്ഷണിച്ചില്ല. ഭീഷ്മര്‍ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തയാളായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വകയില്‍ സഹോദരനായ വിചിത്രവീര്യന് വിവാഹക്ഷണം കിട്ടാഞ്ഞത് അപമാനമായി ഭീഷ്മര്‍ക്കു തോന്നി.
ക്ഷുഭിതനായ ഭീഷ്മര്‍ സ്വയംവര സ്ഥലത്തെത്തി വധുക്കളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് പ്രഖ്യാപിച്ചു. എതിരിട്ടവരെ നിലംപരിശാക്കി. അംബയെ രക്ഷിക്കാനെത്തിയ സാല്വനെ മുറിവേല്‍പ്പിച്ച് അപമാനിച്ചു വിട്ടു. കൊട്ടാരത്തിലെത്തിയപ്പോള്‍ വിചിത്രവീര്യന് അംബികയേയും അംബാലികയേയും ഭാര്യമാരായി സ്വീകരിച്ചു. അംബ തന്റെ പ്രേമകഥ പറഞ്ഞപ്പോള്‍ ഭീഷ്മര്‍ അവളെ സാല്വന്റെ കൊട്ടാരത്തിലെത്തിച്ചു. പക്ഷേ അപമാനിതനായ സാല്വന് സ്വീകരിച്ചില്ല.
അംബയെ അച്ഛന് കാശിരാജാവിന്റെ സമീപത്തുകൊണ്ടുചെന്നെങ്കിലും അച്ഛനും ആ മകളെ സ്വീകരിച്ചില്ല. അംബ ഭീഷ്മരോട് തന്നെ സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. താന്‍ നിത്യ ബ്രഹ്മചാരിയായിരിക്കുമെന്ന് അച്ഛന് ശന്തനുവിന്റെ രണ്ടാം ഭാര്യയായ മത്സ്യഗന്ധിയുടെ അച്ഛനോട് ഭീഷ്മ പ്രതിജ്ഞയെടുത്തതിനാല്‍ അംബയുടെ അഭ്യര്‍ത്ഥന നിരസിച്ചു. വ്രണിത ഹൃദയയായ, പരിത്യക്തയായ, പലരും തള്ളിപ്പറഞ്ഞ, നിരാലംബയായ ആ അംബയാണ് പിന്നീട് ശിഖണ്ഡിയായത്. അതു നീണ്ട കഥയാണ്.
അംബ തന്റെ ജീവിതഗതി മാറ്റിമറിച്ച ഭീഷ്മരെ ഈ തെറ്റിന് അനുഭവിപ്പിക്കുമെന്നു പ്രതിജ്ഞയെടുത്ത് ഇറങ്ങി. ഓരോ രാജാക്കന്മാരെയും കണ്ട് ഭീഷ്മരെ തോല്‍പ്പിക്കാന്‍ ഒപ്പം നില്ക്കാന് അഭ്യര്‍ത്ഥിച്ചു. ആരും തയ്യാറായില്ല. ഒടുവില്‍ നിരാശിതയായി കാടുകയറി. അവിടെ ശൈഖവത്യന് എന്ന മുനി അംബയെ സമാശ്വസിപ്പിച്ചു. പരശുരാമന്റെ ശിഷ്യനാണ് ഭീഷ്മരെന്നും അദ്ദേഹം പറഞ്ഞാല്‍ അനുസരിക്കുമെന്നും അംബയെ വിവാഹം ചെയ്യിക്കാമെന്നും മറ്റും വിശദീകരിച്ച് അംബയെ പരശുരാമ സന്നിധിയിലെത്തിച്ചു.
പരശുരാമന് ശിഷ്യന് ഭീഷ്മരോട് ആവശ്യപ്പെട്ടു. ശപഥം ലംഘിച്ച് വിവാഹം ചെയ്യാനാവില്ലെന്ന് ശിഷ്യന് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് യുദ്ധമായി. ഗുരുവും ശിഷ്യനും 23 ദിവസം കഠോര യുദ്ധം. 24-ന് അതി നാശകരമായ ആയുധം പ്രയോഗിച്ച് ശിഷ്യനെ വീഴ്ത്താന്‍ പരശു രാമന് തീരുമാനിക്കവേ ദേവന്മാര് ഇടപെട്ടു. നാരദ മുനി പ്രത്യക്ഷപ്പെട്ട് യുദ്ധത്തില്‍ ഇരുവര്‍ക്കും വിജയം വിധിച്ചു. അംബ അവിടെയും നിരാശിതയായി. ഭീഷ്മരെ വകവരുത്താന്‍ തപസ്സിനു തീരുമാനിച്ചു. കഠോര തപസ്സു തുടങ്ങി.
തപസ്സും യാത്രകളും. വിവിധ സന്യാസിമാരെ കണ്ടു. പുണ്യ തീര്‍ത്ഥങ്ങള്‍ താണ്ടി. ഒരിക്കല്‍ ഗംഗാദേവി അംബയോടു കാര്യങ്ങള്‍ അന്വേഷിച്ചു. അവള് വിവരിച്ചു. ഭീഷ്മരുടെ മരണമാണ് അംബ ആഗ്രഹിക്കുന്നതെന്നറിഞ്ഞപ്പോള് ഭീഷ്മരുടെ അമ്മയായ ഗംഗ അംബയെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. എന്നാല്‍ മകന് അറിയാതെ ചെയ്ത പിഴവിന് ഇത്രയും പ്രതികാരം സൂക്ഷിക്കുന്ന അംബയെ ഗംഗ ശപിച്ചു. എട്ടുമാസം വരണ്ടും ശേഷിക്കുന്ന നാളുകള്‍ നിറഞ്ഞും ഒഴുകുന്ന നദിയാകട്ടെ എന്ന്. അംബ പിന്നെയും തപസ്സു തുടര്‍ന്നു. പരമശിവന് അവള്‍ക്കു പ്രത്യക്ഷയായി എന്നും പരമശിവന് തന്റെ മകനും ദേവസേനയുടെ അധിപനായ സുബ്രഹ്മണ്യനെ അംബയ്ക്കു മുന്നിലയച്ചുവെന്നും വ്യത്യസ്ത വിശദീകരണങ്ങളുണ്ട്.
സുബ്രഹ്മണ്യ കഥയിലൂടെയാണ് കൂടുതല്‍ വിവരണങ്ങള്‍ നീളുന്നത്. സുബ്രഹ്മണ്യന്, കാര്ത്തികേയന്, അംബയ്ക്ക് വാടാത്ത ഒരു താമരമാല സമ്മാനിച്ചു. അത് ധരിക്കാന്‍ തയ്യാറാകുന്നവര്‍ ഭീഷ്മരുടെ മരണത്തിനു കാരണമാകുമെന്നായിരുന്നു കാര്‍ത്തികേയന്റെ വരം. അംബ വീണ്ടും പല രാജാക്കന്മാരെയും സമീപിച്ചു. അവര്‍ ആരുംതന്നെ മാലയണിയാന്‍ ധൈര്യം കാണിച്ചില്ല. ഒടുവില്‍ വീണ്ടും തപസ്സിനായി അംബ കാടുകയറി.
പോകുംമുമ്പ് അവള് അവസാനം സമീപിച്ച ദ്രുപദ രാജാവിന്റെ രാജകൊട്ടാരത്തിനു മുന്നിലെ കൂറ്റന്‍ തൂണില്‍ അംബ താമരമാല അണിയിച്ചു പോയി. അതവിടെ വാടാതെ കിടന്നു. അംബ സ്വയം ചിതയില്‍ ചാടി.അതിനിടെ ദ്രുപദ രാജാവ് മക്കളില്ലാഞ്ഞ് ശിവഭജനം നടത്തിവരികയായിരുന്നു. ഒടുവില്‍ രാജാവിനു പെണ്മകളുണ്ടാകുമെന്നും പിന്നീട് അവള് ആണ്‍കുട്ടിയായി മാറുമെന്നും ശിവാനുഗ്രഹമുണ്ടായി. അംബയാണ് ദ്രുപദന്റെ മകളായി പിറന്നത്. ശിഖണ്ഡിനി എന്നു പേരിട്ട അവളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കിവെച്ച് ദ്രുപദന് മകളെ ദശാര്‍ണ്ണ രാജാവ് ഹിരണ്യ വര്‍ണ്ണന്റെ മകനെക്കൊണ്ടു വിവാഹം ചെയ്യിച്ചു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: