തിരുവനന്തപുരം: പിഎസ്സിയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍. ഫെറ്റോയുടെ നേതൃത്വത്തില്‍ പിഎസ്സി ആസ്ഥാന മന്ദിരത്തിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിഭാഗത്തില്പ്പെട്ടതൊഴികെയുള്ള എല്ലാ നിയമനങ്ങള്‍ക്കും എഴുത്ത് പരീക്ഷ മാത്രം അടിസ്ഥാനമാക്കി നിയമനം നടത്തണം.
നിയമനങ്ങളില്‍ അഴിമതിയും കോഴയും നടക്കുന്നതിനാല്‍ ഇന്റര്‍വ്യൂ നിറുത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അതു നടപ്പിലാക്കാന്‍ തയ്യാറാകുന്നില്ല. പിഎസ്സി മെമ്പര്‍മാരുടെ സമ്മര്‍ദ്ദം കൊണ്ടാണ് ഇന്റര്‍വ്യൂ നിറുത്തലാക്കാത്തത്
പിഎസ്സിയില് നടക്കുന്നത് മെമ്പര്‍സ്ഥാനം പങ്കുവക്കല്‍ മാത്രമാണ്.
വിശ്വാസ്യത തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. തെരുവു ഗുണ്ടകള്‍ പെരുമാറുന്നതുപോലെയാണ് ഇവര്‍ യോഗങ്ങളില്‍ പരസ്പരം പോരടിക്കുന്നത്. പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ചൂഷണം ചെയ്യാന്‍ വേണ്ടി നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിലുള്ള രജിസ്ട്രേഷന് ഫീസ് നിറുത്താലാക്കണമെന്നും സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രന്, സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഢന്, പിഎസ് സി എംപ്ലോയിസ് സംഘ് പ്രസിഡന്റ് ഹരികൃഷ്ണന്, സെക്രട്ടറി സജീവ്തങ്കപ്പന്, കെ. കെ. ശ്രകൂമാര്, വി.രാധാകൃഷ്ണന്, എസ്. സജീവ്കുമാര്‍, രതീഷ് ആര്.നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: