തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ കാലാവധി ഈ മാസം 11നു തീരുമ്പോള്‍ കൗണ്‍സില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശകള്‍ മുഴുവനും നടപ്പായില്ലെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍. എങ്കിലും കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനിടയില്‍ വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതില്‍ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വലിയ പങ്ക് വഹിച്ചെന്ന് കൗണ്‍സില്‍ ചെയര്മാന് ടി.പി. ശ്രീനിവാസന് വാര്‍ത്താസമ്മേളനത്തല്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍ (കസാക്), ഓട്ടോണമസ് കോളജുകള്‍, ഫാക്കല്‍റ്റി ട്രെയ്നിങ് അക്കാദമി, ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു. അറബിക് സര്‍വകലാശാല, ഐടി @ സ്കൂള്‍, കാംപസിലെ ലിംഗനീതി, സ്വകാര്യസര്‍വകലാശാലയുടെ സാധ്യതാപഠനങ്ങള്‍ എന്നിവയില്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. വളരെ ചുരുങ്ങിയ കാലംകൊണ്ടു റൂസ മിഷന് അതോറിറ്റി വഴി 110 കോടി രൂപയ്ക്കുള്ള കേന്ദ്രസഹായത്തിന് അംഗീകാരംനേടാന്‍ കൗണ്‍സിലിനു സാധിച്ചു.
എയ്ഡഡ് കോളജുകള്‍ റൂസയുടെ അംഗീകാരത്തിനു പുറത്തായതുകൊണ്ട് അതിന്റെ ഗുണഫലം സംസ്ഥാനത്തിന് ലഭിച്ചില്ല. റൂസയുടെ സാമ്പത്തികസഹായത്തിന്റെ ആദ്യഗഡുവായ 11.5 കോടി രൂപ അടുത്തദിവസം ലഭിക്കും. റൂസയുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശിച്ച സുപ്രധാന ചില നിര്‍ദ്ദേശങ്ങള്‍ അവര്‍ അവഗണിച്ചു. കോളജുകളിലെ ആണ്- പെണ് വിവേചനങ്ങളുടെ വിഷയത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ മാനേജ്മെന്റുകളും കോളജ് പ്രിന്‍സിപ്പാള്‍മാരും സ്വയം തിരുത്തേണ്ടതുണ്ട്.
ഗവേഷണ കാര്യങ്ങളില്‍ കോളജുകളും യൂനിവേഴ്സിറ്റികളും ഗുണനിലവാരത്തില്‍ ഇപ്പോഴും പിന്നില്നില്ക്കുകയാണ്. ഗവേഷണനിലവാരം ഉയര്‍ത്തുന്നതിന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശകള്‍ ഉടന്‍തന്നെ നടപ്പാക്കും. അറബിക് സര്‍വകലാശാലയ്ക്ക് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയത് ഭാഷയുടെ പുരോഗതിക്കു മാത്രമല്ല, അറബ് ലോകവുമായി ശക്തമായ ബന്ധത്തിനുള്ള പാലമെന്ന നിലയ്ക്കുകൂടിയാണ്. സാമ്പത്തികപ്രതിസന്ധിയും ഭരണപരമായ കാലതാമസവും ജനങ്ങളുടെ മനോനിലയും ഉന്നതവിദ്യാഭാസത്തിന്റെ പുനരുദ്ധാരണത്തിനും തടസ്സമാണെന്ന് ടി.പി. ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: