കൊച്ചി: യുഡിഎഫ് നേതൃയോഗത്തില്‍ സിപിഎമ്മിന് തലോടലും ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവും. ദേശീയ രാഷ്ട്രീയത്തിലെ പരിവര്‍ത്തനത്തിന്റെ കാറ്റ് കേരളത്തിലും വീശിത്തുടങ്ങിയെന്ന് കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നലെ എറണാകുളം ടൗണ്‍ഹാളിലായിരുന്നു യുഡിഎഫ് സംസ്ഥാന നേതൃയോഗം.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃയോഗത്തിന്റെ വേദിയില്‍ പക്ഷേ മുഴങ്ങിയത് ബിജെപി വിരുദ്ധപ്രസംഗങ്ങള്‍ മാത്രം. ബിജെപിയേയും എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തേയും വിമര്‍ശിക്കാനുള്ള തിരക്കിനിടയില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയേയും കോണ്‍ഗ്രസ് നേതാക്കള്‍ മറന്നു. യോഗം ഉദ്ഘാടനം ചെയ്ത എ.കെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് തുടങ്ങിയവരെല്ലാം കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മുഖ്യ എതിരാളി ബിജെപിയാണെന്ന് തുറന്നു സമ്മതിച്ചു.
സംസ്ഥാനത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ്-ലീഗ് – സിപിഎം രഹസ്യ ധാരണ രൂപപ്പെടുന്നതിന്റെ സൂചനയായാണ് യുഡിഎഫ് നേതൃയോഗത്തിലെ പ്രസംഗങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ ആരുമായും ധാരണയുണ്ടാക്കുമെന്ന് സിപിഎം-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യക്തമാക്കുകയുമുണ്ടായി. ബിജെപി കേരളത്തില്‍ ശക്തിയാര്‍ജ്ജിക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ചതുപോലെ സിപിഎം ഇവിടെയും തങ്ങളുടെ ബി ടീമായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. സിപിഎം വിമര്‍ശനം ഒഴിവാക്കി കുന്തമുന ബിജെപിക്കുനേരെ തിരിച്ചതിനു പിന്നിലെ കണക്കുകൂട്ടല്‍ ഇതാണ്.
സീറ്റ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. പുതുതായി മുന്നണിയിലെത്തിയ ആര്.എസ്.പി, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തുടങ്ങിയവര്‍ക്ക് സീറ്റുകള്‍ കണ്ടെത്തലാണ് വലിയ വെല്ലുവിളി. കഴിഞ്ഞതവണ ജയിച്ച സീറ്റുകള്‍ അതത് പാര്‍ട്ടികള്‍ക്ക് നല്കാന് ധാരണയായിട്ടുണ്ട്. എന്നാല്‍ ആര്.എസ്.പിക്കും കേരള കോണ്‍ഗ്രസിനുമുള്ള സീറ്റുകള്‍ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് കണ്ടെത്തേണ്ടിവരും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 15 ല്‍ കുറയാത്ത സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന കടുംപിടുത്തത്തിലാണ് ആര്.എസ്.പി. മറ്റു ഘടകകക്ഷികളാരും സീറ്റുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നഷ്ടം കോണ്‍ഗ്രസിനു തന്നെയായിരിക്കും.
എന്നാല്‍ സീറ്റുമോഹികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതംഗീകരിക്കാനിടയില്ല. മുന്നണി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി നില്ക്കാന് ആരെയും അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുമ്പോഴും വിമത സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി ഏറുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ഒരു തരത്തിലും ഒത്തുതീര്‍പ്പ് ഉണ്ടാകാത്ത സ്ഥലങ്ങളില്‍ സൗഹൃദമത്സരം നടക്കട്ടെയെന്ന അഭിപ്രായവും നേതൃയോഗത്തിലുയര്‍ന്നു.
ഭരണം നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്ന കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥനത്തെച്ചൊല്ലി ഇപ്പൊഴേ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. മേയര്‍, മുനിസിപ്പല്‍ ചെയര്മാന്, പഞ്ചായത്ത് പ്രസിഡന്റുമാരെ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നും തെരഞ്ഞടുപ്പിനു ശേഷം മതി അത്തരം തീരുമാനങ്ങളൈന്നുമാണ് നേതൃയോഗത്തിലുയര്‍ന്ന അഭിപ്രായം. എന്നാല്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുള്‍പ്പെടെ സ്വന്തം ആളുകള്‍ക്ക് വേണ്ടി ചരടുവലികളുമായി സജീവമായി രംഗത്തിറങ്ങുന്നത് പോരിന് ആക്കം കൂട്ടുകയാണ്.
മുസ്ലീം ലീഗ് ഇക്കുറി 20 ശതമാനം സീറ്റുകള്‍ അധികം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മേയര്‍ സ്ഥാനമുള്‍പ്പെടെ തങ്ങളുടെ ഡിമാന്റുകള്‍ അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ലീഗ് നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങേണ്ടെന്നാണ് പൊതുവേ കോണ്‍ഗ്രസിലുള്ള അഭിപ്രായം. തര്‍ക്കം പരിഹരിക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജനതാദള്‍ യുവിന് നല്‍കിയതിലും ലീഗ് അമര്‍ഷത്തിലാണ്. ലീഗിന്റെ കൈവശമുണ്ടായിരുന്ന പദവി തങ്ങളോടാലോചിക്കാതെ ജനതാദളിനു നല്‍കിയതിലാണ് അമര്‍ഷം. കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ലീഗ് നതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ജെ.എസ്.എസ് ഇടതുമുന്നണിയിലേക്ക് പോയെങ്കിലും രാജന് ബാബു വിഭാഗം ഇപ്പോഴും യുഡിഎഫില്‍ തുടരുകയാണ്. സി.എം.പി പിളര്‍ന്ന് അരവിന്ദാക്ഷന് വിഭാഗവും എല്‍ഡിഎഫിന്റെ ഭാഗമായി. സി.പി ജോണിനെ അനുകൂലിക്കുന്ന വിഭാഗം മാത്രമാണ് ഇപ്പോള്‍ യുഡിഎഫില്‍. ഇവരെ ഘടകകക്ഷികള്‍ എന്ന നിലയില്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് മുന്നണി നേതൃയോഗത്തിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞടുപ്പില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കും. നിയമസഭാ തെരഞ്ഞടുപ്പിനു മുമ്പ് ഇവരെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ധാരണ.
ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ക്കു പുറമേ വി.എം സുധീരന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പും സജീവമായതോടെ കോണ്‍ഗ്രസില്‍ ഇക്കുറി സീറ്റ് വീതംവെപ്പ് കീറാമുട്ടിയാകുമെന്നുറപ്പാണ്. അതിന്റെ സൂചനകളാണ് യു.ഡി.എഫ് യോഗങ്ങളില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: