കൊച്ചി: കേരള സര്‍ക്കാര്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപ മുടക്കി ഇടുക്കിയില്‍ നടത്തിയ ആറു പട്ടയ മേളകളും റവന്യു അദാലത്തും കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്ന തട്ടിപ്പുകളായിരുന്നുവെന്ന് ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ എം.ഐ രവീന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പട്ടയമേളകള്ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചിലവഴിക്കാന്‍ നിയമമില്ല. പട്ടയം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്റെ മുന്നിലെത്തി നേരിട്ട് ഒപ്പിട്ട് വാങ്ങണമെന്നാണ് നിയമം. പട്ടയ മേളകള്‍ വഴി വിതരണം ചെയ്ത പട്ടയങ്ങള്‍ 1964 ലെ കേരള ഭൂമി പതിവ് നിയമ പ്രകാരവും1993 ലെ വനഭൂമി ക്രമീകരണ നിയമ പ്രകാരവും ഉള്ളതാണ്. ഇത്തരം പട്ടയങ്ങള്‍ മേളകള്‍ നടത്തി വിതരണം ചെയ്യണമെന്ന് നിയമമില്ല.
സംസ്ഥാനത്ത് 1977 ന് മുമ്പ് വനം കയ്യേറിയവര്‍ക്ക് ഭൂമി പതിച്ച് നല്കാന് കേന്ദ്ര സര്‍ക്കാര്‍ ചില കര്‍ശന നിബന്ധനകളോടെ അനുവാദം നല്കി. ഇത് പ്രകാരം പത്തനംതിട്ട, തൃശ്ശൂര്‍, കൊല്ലം, എറണാകുളം, ഇടുക്കി ജില്ലകളില്‍ 28588.159 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാനാണ് വനം-റവന്യു വകുപ്പുകളുടെ പരിശോധനയെ തുടര്‍ന്ന് തീരുമാനമായത്.
ഈ ഭൂമിക്ക് 1993 ലെ വനഭൂമി സ്പെഷല്‍ റൂള്‍ ബാധകമാണ്. ഇടുക്കിയിലെ ഏലമലക്കാടുകള്‍ 1897 ലെ രാജവിളംബര പ്രകാരം ഒഴിവാക്കപ്പെട്ട വനമാണ്. ഇതിലെ മരങ്ങള്‍ വനം വകുപ്പിന്റെ അധികാര പരിധിയിലും, ഭൂമിയുടെ അവകാശം റവന്യുവകുപ്പിലും നിക്ഷിപ്തവുമാണ്. 1950 മുതല്‍ മുഴുവന്‍ നിന്ത്രണവും റവന്യൂവകുപ്പിനായി. എന്നാല്‍ 1951 ല്‍ റിസര്‍വ്വ് വനത്തില്‍ നിന്ന് വനേതരാവശ്യങ്ങള്‍ക്കായി ഭൂമി വിട്ട് നല്കിയപ്പോള് ഏലമലക്കാടുകളും ഉള്‍പ്പെട്ടു.
ഇത് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം നല്‍കിയത്. ഇത് പ്രകാരം വനഭൂമി പതിവ് നിയമപ്രകാരം പട്ടയം ലഭിച്ച കര്‍ഷകര്‍ നിയമക്കുരുക്കില്‍പ്പെട്ടു. ഇത്തരത്തില്‍ ഇടുക്കിയില്‍ 31627 കര്‍ഷകരുടെ പട്ടയം വ്യാജ പട്ടയമായി പരിഗണിക്കപ്പെടും. ഏലമലക്കാടുകള്‍ക്ക് 1964 ലെ കേരള ഭൂമിപതിവ് നിയമ പ്രകാരമാണ് പട്ടയം നല്‍കേണ്ടത്. സര്‍ക്കാര്‍ ഇത് പരിഗണിക്കാതെ പട്ടയം നല്കി കര്‍ഷകരെ പറ്റിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: