എന്‍എസ്എസ്സിന് രാഷ്ട്രീയം വേണ്ടെന്നും സംവരണ വ്യവസ്ഥിതി നിലനില്‍ക്കുന്നിടത്തോളം കാലം വിശാലഹിന്ദു ഐക്യം സാധ്യമാകില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവിച്ചത്(ജന്മഭൂമി ഒക്ടോബര്‍ 04) ഇന്നത്തെ കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അദ്ദേഹം കണ്ടില്ലെന്ന് നടിക്കുന്നതിന് സമമാണ് .വിശാലഹിന്ദുഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത കേരളത്തില്‍ ഇക്കാലത്തെപ്പോലെ മറ്റൊരുകാലത്തും ഉണ്ടായിരുന്നിട്ടില്ല. കാലം ചെല്ലുന്തോറും അത്തരം ഐക്യത്തിന്റെ അനിവാര്യത വര്‍ദ്ധിക്കാനേ സാധ്യതയുള്ളൂ.
ഹൈന്ദവ സമൂഹത്തിന് അര്ഹമായതൊക്കെ സംരക്ഷിക്കാന്‍ വിശാലഹിന്ദുഐക്യം ഉപകരിക്കുമെങ്കില്‍ നല്ലതുതന്നെയെന്ന് അദ്ദേഹം കഴിഞ്ഞൊരുദിവസം അഭിപ്രായപ്പെട്ടതായി കണ്ടു. അങ്ങനെയെങ്കില്‍ എന്തടിസ്ഥാനത്തിലാണ് അക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ വേണ്ടതില്ല എന്ന് പറയുന്നത്? ഇവിടെ ന്യൂനപക്ഷ മതസമൂഹങ്ങള്‍ മതാടിസ്ഥാനത്തില്തന്നെ രാഷ്ട്രീയകക്ഷികള്‍ ഉണ്ടാക്കി ഭരണത്തില്‍ പങ്കാളികളായി അവര്‍ക്ക് അര്‍ഹതപ്പെട്ടതും അല്ലാത്തതുമായ നിരവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നുണ്ടല്ലോ.അതൊക്കെ രാഷ്ട്രീയ ഇടപെടല്‍ അല്ലേ? എന്തുകൊണ്ട് നായര്‍ സമുദായം ഉള്‍പ്പടെയുള്ള ഹിന്ദുക്കള്‍ക്കുമാത്രം തങ്ങളുടെ പുരോഗതിക്ക് ഒരു രാഷ്ട്രീയശക്തിയായി നിന്നുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ?
എന്‍എസ്എസ് ഒരിക്കല്‍ എന്‍ഡിപി എന്നൊരു രാഷ്ട്രീയകക്ഷി രൂപികരിച്ച് ഭരണത്തില്‍ പങ്കാളിയായതുകൊണ്ട് എന്‍എസ്എസിന് എന്തെങ്കിലും അപകടം വന്നിരുന്നോ? എന്‍എസ്എസിന് ആ രാഷ്ട്രീയ കക്ഷിയെക്കൊണ്ട് പ്രയോജനം ഉണ്ടാകുന്നുവെന്നതുകൊണ്ടല്ലേ മറ്റുള്ളവര്‍ എന്‍ഡിപിയെ തകര്‍ത്തത്? ഹൈന്ദവന്റെ പൊതുതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണെങ്കില്‍ സംവരണം എന്ന ഒറ്റക്കാര്യത്തില്‍ വാശിപിടിക്കാതെ ഭൂരിപക്ഷ സമുദായങ്ങളുടെ പുരോഗതി ലാക്കാക്കിയുള്ള നീക്കത്തിന് എല്ലാ സഹകരണവും നല്‍കുകയാണ് വേണ്ടത്.
സംവരണം എന്ന സമസ്യ വേറിട്ടൊരു കാര്യമായി എടുത്തു രമ്യമായ രീതിയില്‍ ക്രമേണ പരിഹരിക്കപ്പെടാനും വിശാലഐക്യംകൊണ്ട് സാധിച്ചെന്നുവരും.എന്‍എസ്എസ് നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ശ്രമിക്കുമ്പോള്‍ ആ ശ്രമങ്ങള്‍ നായരേതരസമുദായങ്ങളുടെ ശ്രേയസ്സിനും കാരണമാകുമെങ്കില്‍ ആ സംരംഭത്തില്‍ സന്തോഷത്തോടെ പങ്കാളിയാകുന്നതല്ലേ ഔചിത്യം?
ആര്. ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: