തായ്വാനില് തകര്‍ന്നുവീണു എന്നുപറയപ്പെടുന്ന വിമാനത്തില്‍ നേതാജി യാത്രചെയ്തിരുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകളും ബംഗാള്‍ സര്‍ക്കാര്‍ അടുത്തിടെ പരസ്യപ്പെടുത്തിയ ഫയലിലുണ്ട്. സിംഗപ്പൂരില്‍ നിന്നും നേതാജി വിമാനമാര്‍ഗ്ഗമല്ല യാത്ര ചെയ്തതെന്നും നേതാജി അപകടത്തില്പ്പെട്ടിരുന്നില്ലെന്നും സമര് ഗുഹ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയും രസതന്ത്രം പ്രൊഫസറുമായ സമര് ഗുഹ എം.പിയായിരുന്നു. നേതാജിയുടെ അടുത്ത സുഹൃത്തുമായിരുന്നു അദ്ദേഹം. 1967 ഏപ്രില്‍ 3 ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നേതാജിയുടെ കാര്യത്തില്‍ അവഗണന കാണിക്കുന്നതിനെതിരെ ലോക്സഭയില്‍ ഗുഹ ആഞ്ഞടിച്ചു. കോണ്‍ഗ്രസ്സ് മന്ത്രിമാരുടെ അറിഞ്ഞുകൊണ്ടുളള തീരുമാനമായിട്ടാണോ അതോ അറിയാതെയാണോ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നേതാജിയുടെ ചിത്രം വയ്ക്കാത്തതെന്നും, ഇത് നേതാജിയെ അപമാനിക്കാനും ദേശീയ സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ നേതൃത്വത്തെ തരംതാഴ്ത്തി കാണിക്കാനുമാണെന്ന് അദ്ദേഹം ആരോപിച്ചു.
അന്ന് പ്രൊഫ. സമര് ഗുഹ ലോക്സഭയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിക്കുകതന്നെ ചെയ്തു.പിന്നീട് ജനതാസര്‍ക്കാരിന്റെ കാലത്താണ് നേതാജിയുടെ ചിത്രം അനാച്ഛാദനം ചെയ്തത്.
ഇന്ദിരാ സര്‍ക്കാരില്‍നിന്നും എളുപ്പത്തില്‍ നേതാജിക്ക് നീതികിട്ടില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ അടല്‍ബിഹാരി വാജ്പേയി, മധുലിമായെ തുടങ്ങിയവരുള്‍പ്പെടുന്ന ഒരു ‘നാഷണല്‍ കമ്മിറ്റി’ സമര് ഗുഹ രൂപീകരിച്ചു. പുതിയൊരു അന്വേഷണകമ്മീഷനെ നിയമിക്കുന്നതിനായി 350 എംപിമാര്‍ ഒപ്പിട്ട നിവേദനം 1967 ഡിസംബര്‍ 20 ന് രാഷ്ട്രപതി സക്കീര്‍ ഹുസൈനിന് കൊടുത്തു.
അതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ടായിരുന്നു. പുതിയ തെളിവുകളൊന്നും ഹാജരാക്കപ്പെടാത്തതിനാല്‍ പുതിയൊരു അന്വേഷണ കമ്മീഷനെ നിയമിക്കേണ്ടതില്ലന്ന് 1968 ഫെബ്രുവരി 16 ലെ കാബിനറ്റ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ ഇത് പിന്നീട് കോണ്‍ഗ്രസ്സില്‍ തന്നെ അഭിപ്രായവ്യത്യസത്തിന് തുടക്കമിട്ടു. എന്നിട്ടും പുതിയ തെളിവുകളൊന്നും ഹാജരാക്കപ്പെടാത്തതിനാല്‍ ഇനിയൊരു അന്വേഷണകമ്മീഷന്റെ ആവശ്യമില്ലെന്ന് 1968 ഫെബ്രുവരി 21 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്സഭയെ അറിയിച്ചു.
എന്നാല്‍ ഉടന്‍തന്നെ നേതാജിക്ക് അനുകൂലമായ പുതിയ തെളിവുകള്‍ ഹാജരാക്കപ്പെട്ടു. ഇന്ദിരയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരമന്ത്രി പ്രശ്നത്തെ മയപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമിയാ നാഥ് ബോസ് ഒരു ബോംബുതന്നെ പൊട്ടിച്ചു. വിമാന അപകടം നടന്നിട്ടില്ലെന്ന ഡോ.രാധാ ബിനോദ് പാല് വെളിപ്പെടുത്തിയിട്ടുളള വിവരം ബോസ് അറിയിച്ചു.തെയ്വാനില്‍ നടന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഫോട്ടോ മറ്റൊരു വിമാനത്താവളത്തിന്റേതാണെന്ന് ഗാന്ധിജിയോട് ആല്‍ഫ്രഡ് വാഗ് എന്ന അമേരിക്കന്‍ എഴുത്തുകാരന് വെളിപ്പെടുത്തിയതിനെക്കുറിച്ച് യോഗത്തില്‍ അറിയിച്ചു.
ഈ യുദ്ധകാര്യലേഖകന്റെ വിശദീകരണത്തിനുശേഷമാണ് ഗാന്ധിജി നേതാജി മരിച്ചിട്ടില്ലെന്ന് പ്രസ്താവിച്ചതെന്ന് അമിയ ബോസ് വെളിപ്പെടുത്തി. മാത്രമല്ല ഷാ നവാസ് ഖാന് കമ്മറ്റിക്ക് സര്‍ക്കാര്‍ കൈവശമുളള രേഖകളൊന്നും നല്‍കിയിരുന്നില്ലെന്നും ആരോപിച്ചു. സമര് ഗുഹ താന്‍ അന്നുവരെ ശേഖരിച്ച, വിമാന അപകടം നടന്നിട്ടില്ലെന്നും നേതാജി മരിച്ചിട്ടില്ലെന്നതിനുമുളള മുഴുവന്‍ തെളിവുകളും സര്‍ക്കാരിന്റെ മുമ്പില്‍ വെളിപ്പെടുത്തി.പാര്‍ലമെന്റിലെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം എംപിമാര്‍ ആവശ്യപ്പെട്ടിരിക്കെ അപ്രകാരം പുതിയൊരു അന്വേഷണകമ്മീഷനെ വയ്ക്കണമെന്ന് മുല്‍ക്കാ ഗോവിന്ദ റെഡ്ഡി എംപി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെഴുതി. നിവൃത്തിയില്ലാതെ ഒടുവില്‍ വഴങ്ങുകയായിരുന്നു ഇന്ദിര.
നെഹ്റുവിന്റെ സുഹൃത്തായിരുന്ന ജി.ഡി.ഖോസ്ലയെ പുതിയ കമ്മീഷനായി നിയോഗിച്ചു. ജസ്റ്റിസ് ജി.ഡി.ഖോസ്ല കമ്മീഷന് നെഹ്റു-ഇന്ദിര ലൈനില്‍, കോണ്‍ഗ്രസ്സിന് അനുകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കി. 1974 സപ്തംബറില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ‘വിമാന അപകടത്തേയും നേതാജിയുടെ മരണത്തേയും’ സ്ഥിരീകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. എംപിമാര്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. സമര് ഗുഹ റിപ്പോര്‍ട്ടിന്റെ കോപ്പി സഭയില്‍ വലിച്ചുകീറി തന്റെ രോഷംപ്രകടിപ്പിച്ചു. അപ്പോഴേക്കും അടിയന്തരാവസ്ഥ വന്നു. ഗുഹയുടെ പ്രതിഷേധം അതില്‍ മുങ്ങിപ്പോയി.
പ്രസിഡന്റ് നീലം സഞ്ജീവ റെഡ്ഡി 1978 മാര്‍ച്ചില്‍ സമര് ഗുഹയുടെ ‘നേതാജി: ഡെഡ് ഓര് എലൈവ്?’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. ഗുഹ അനവധി തവണ മൊറാര്‍ജി ദേശായിയെ കണ്ട് പുതിയ ഒരു അന്വേഷണത്തിന് അപേക്ഷിച്ചു. നടന്നില്ല. പിന്നീട് സമര് ഗുഹ പുതിയ അന്വേഷണത്തിനുവേണ്ടി സഭയില്‍ അവതരിപ്പിച്ച ഉപക്ഷേപം പിന്‍വലിക്കണമെന്ന് മൊറാര്‍ജി അപേക്ഷിച്ചു. ‘ഇനി വേണമെന്നില്ല, നേതാജി ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ട്.’ സമര് ഗുഹ പ്രതിവചിച്ചു. 1979 ജനുവരി 22 ന് കല്‍ക്കട്ട പ്രസ് ക്ലബ് യോഗത്തില്‍ സമര് ഗുഹ ഇതെല്ലാം വെളിപ്പെടുത്തി.
യോഗത്തില്‍ നേതാജിയുടെ ഒരു ഫോട്ടോ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സമര് ഗുഹ പറഞ്ഞു, ”നേതാജി സുഭാഷ് ചന്ദ്രബോസ് വളരെ ആരോഗ്യത്തോടേയും സ്വതന്ത്രനായും ജീവിച്ചിരിപ്പുണ്ട്. ഇനി അതിനായി ഒരു അന്വേഷണകമ്മീഷന്റെ ആവശ്യമില്ല. എവിടെയാണെന്ന് വെളിപ്പെടുത്തുകയില്ലെന്നും പൊതുജനങ്ങളുടെ മുമ്പില്‍ അദ്ദേഹം വരുമെന്നും എല്ലാം വെളിപ്പെടുത്തുമെന്നും രാഷ്ട്രീയത്തില്‍ അന്നൊരു ഭൂകമ്പംതന്നെ സൃഷ്ടിക്കുമെന്നും ഗുഹ പറഞ്ഞു. നേതാജിയുടെ ചിത്രം 1978 ല്‍ എടുത്തതാണെന്നും നെഹ്റുവും ഇന്ദിരയുമാണ് നേതാജിക്കെതിരെയുളള ഗൂഢാലോചനയിലെ പ്രധാന കക്ഷികളെന്നും ഗുഹ പ്രസ്താവിച്ചു. പിറ്റേദിവസത്തെ പത്രത്തങ്ങളിലെ പ്രധാന വാര്‍ത്ത ഇതായിരുന്നു.
കോണ്‍ഗ്രസ്സ് വെറുതെയിരുന്നില്ല. ഗുഹ കാണിച്ച ചിത്രം ശരത് ബോസിന്റെ ശരീരത്തില്‍ നേതാജിയുടെ തല മോര്‍ഫ് ചെയ്തതാണെന്ന് അവര്‍ ആരോപിച്ചു. സമര് ഗുഹയുടെ രാഷ്ട്രീയഭാവി നശിപ്പിക്കാനുളള ഗൂഢാലോചന ഉന്നതങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച പരക്കംപാച്ചിലിനിടെ അദ്ദേഹത്തിന്റെ ശ്രദ്ധപിഴച്ചുപോയി. പലരേയും കണ്ണടച്ച് വിശ്വസിച്ചിരുന്ന ആ വലിയ മനുഷ്യന് കോണ്‍ഗ്രസ്സിന്റെ കെണിയില്‍ ഒടുവില്‍ വീണു. ഗുഹയെ ഒരു ഐഎന്എക്കാരന്റെ വിധവ, വിശ്വസിക്കാവുന്ന ഭാഗത്തുനിന്നു കിട്ടിയ ഫോട്ടോയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് ഒപ്പിച്ചതായിരുന്നു അത്. സത്യം അറിഞ്ഞതോടെ സമര് ഗുഹ തളര്‍ന്നുപോയി. ഇതോടെ സമര്ഗുഹയും നേതാജിയുടെ അപരനെന്ന് കരുതപ്പെട്ടിരുന്ന ഭഗ്വന്ജിയുമായുളള ബന്ധവും അവസാനിച്ചു.
1990 മെയ് 17 ന് സമര് ഗുഹ പ്രധാനമന്ത്രി വി.പി.സിംഗിന് നേതാജിയുടെ ദുരൂഹതയെക്കുറിച്ചുളള അന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കത്തെഴുതി. സമര് ഗുഹയുടെ അക്ഷീണ പ്രയത്നത്തിന് നേരിയ ഫലമുണ്ടായി. റഷ്യന്‍ ആര്‍ക്കൈവ്സില്‍ നേതാജിയെ സംബന്ധിച്ച രഹസ്യരേഖകളിലെ വിവരങ്ങള്‍ ലഭിക്കാന്‍ ഉന്നതതല അന്വേഷണത്തിന് ഇന്ത്യ തയ്യാറാവണം. അതായിരുന്നു സമര് ഗുഹയുടെ ഉദ്ദേശം. ഇന്ത്യന്‍ എംബസി അങ്ങനെ അനങ്ങുവാന്‍ ആരംഭിച്ചു. എന്നാല്‍ ആ നീക്കവും ആരോ ഇടപെട്ടതോടെ നിശ്ചലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: