കൊച്ചി: മൂല്യബോധം മുറുകെപിടിച്ച് ഏതു വിഷയവും ആഴത്തില്‍ പഠിക്കുകയാണ് ജീവിതവിജയത്തിനുളള മാര്‍ഗമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.ജി. മാധവന്‍നായര്‍. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ജിസിഡിഎ കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളുമായുളള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിക്രം സാരാഭായ് സയന്‍സ് പാര്‍ക്ക്, വിക്രം സാരാഭായ് സയന്‍സ് ഇനീഷ്യേറ്റീവ് എന്നിവയും ജിസിഡിഎയുമായി സഹകരിച്ചാണ് ലോക ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജിസിഡിഎ സെക്രട്ടറി ആര്. ലാലു അധ്യക്ഷത വഹിച്ചു. സാരാഭായ് സയന്‍സ് പാര്‍ക്ക് സിഇഒ ഡോ. ഇന്ദിര രാജന്, സുചിത്ര ഷൈജിന്ത് എന്നിവര്‍ പ്രസംഗിച്ചു. സിഎംഎഫ്ആര്‍ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. രേഖ.ജെ. നായര്‍ സമുദ്ര ജൈവവൈവിധ്യത്തെ കുറിച്ച് ആദ്യ സെഷനില്‍ ക്ലാസെടുത്തു. ഡോ. ജി. മാധവന് നായരുമായുള്ള ആശയസംവാദമായിരുന്നു രണ്ടാം സെഷന്. ബഹിരാകാശ ചരിത്രം മുതല്‍ ചന്ദ്രയാനും മംഗള്‍യാനും ചൊവ്വയിലെ ജീവിതവും വരെ നീണ്ട വൈവിധ്യമാര്‍ന്ന ചോദ്യങ്ങള്‍ക്കാണ് മാധവന്‍നായര്‍ മറുപടി നല്‍കിയത്. സമാപന സമ്മേളനത്തില്‍ ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ മുഖ്യാതിഥിയായി. പങ്കെടുത്തവര്‍ക്ക് ലക്ഷ്മിതരുവും കറിവേപ്പും സമ്മാനിച്ചു. ജിസിഡിഎയുടെ പൂന്തോട്ടത്തില്‍ നടന്ന ചടങ്ങില്‍ ജലറോക്കറ്റിന്റെ വിക്ഷേപണം ഡോ. ജി. മാധവന്‍നായര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ശാസ്ത്രകുതുകികളും അടക്കം നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: