കൊച്ചി: കടലും കായലും കപ്പല്‍ശാലയും കണ്ടപ്പോള്‍ അവര്‍ക്ക് അത്ഭുതം. കൊച്ചി കപ്പല്‍ശാലയുടെ ഭാഗമായി സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ഊരുമൂപ്പന് അല്ലി കൊച്ചലങ്കാരന്റെ നേതൃത്വത്തില്‍ 35 കുട്ടികളും അവരുടെ രക്ഷിതാക്കളുമാണ് കപ്പല്‍ശാല സന്ദര്‍ശിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ എത്തിയ സംഘത്തെ കപ്പല്‍ശാലാ ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ് സ്വീകരിച്ചു.
കപ്പല്‍ശാലയില്‍ പുതിയതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കുഞ്ചിപ്പാറയിലെ സഹോദരങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ കപ്പല്‍ശാലാ അധികൃതരുമായി പങ്കുവെച്ചു. പ്രധാനമായും കാട്ടിലെ തേന്‍ ശേഖരിച്ചും പനമ്പു നെയ്തുമാണ് തങ്ങള്‍ ഉപജീവനം നടത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, സുഗമമായ ഗതാഗതസംവിധാനം എന്നിവയാണ് തങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന്അവര് വിശദീകരിച്ചു. കപ്പല്‍ശാലയിലെ എസ്സി, എസ്ടി എംപ്ലോയീസ് ഫെഡറേഷന്റെ പ്രസിഡന്റ് കെ.കെ. മോഹനന്റെ നേതൃത്വത്തില്‍ കപ്പല്‍ശാലയിലെ വിവിധ പ്ലാന്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊടുത്തു. കാടിന്റെ മക്കള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായിരുന്നു. തങ്ങള്‍ പത്രങ്ങളില്‍ മാത്രം കണ്ടിരുന്ന യുദ്ധക്കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് ആദിത്യ എന്നിവ നേരില്‍ കണ്ടപ്പോള്‍ പലരും സ്വപ്നം കാണുന്നതാണോ എന്ന് ചിന്തിച്ചുപോയി. ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു കപ്പല്‍ നേരില്‍ കാണാന്‍ കഴിയുമെന്ന് ഇവര്‍ കരുതിയിരുന്നില്ല.കഞ്ഞിപ്പാറയിലെ ആദിവാസികളായ ഇവര്‍ക്ക് കൊച്ചി കപ്പല്ശാലയുഗമായി വലിയൊരു ആത്മബന്ധമാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക്മുമ്പ് രാത്രി വെളിച്ചം സ്വപ്നം കണ്ടിരുന്ന തങ്ങള്‍ക്ക് സൂര്യന്റെ ഊര്‍ജത്തില്‍ 75 വീടുകളില്‍ വെളിച്ചമെത്തിക്കുന്നത് കൊച്ചി കപ്പല്‍ശാലയാണ്. സന്ദര്‍ശനം കഴിഞ്ഞ് കപ്പല്‍ശാലയോട് വിടപറയുമ്പോള്‍ ഒരാവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിപ്പാറയിലെ ബാക്കിയുള്ള കുടുംബങ്ങള്‍ക്കും വെളിച്ചമെത്തിക്കുവാന്‍ കപ്പല്‍ശാല കനിയണം. 50 പേരടങ്ങുന്ന സംഘത്തിന്റെ മുഴുവന്‍ യാത്രാച്ചെലവുകളും വഹിച്ചത് കപ്പല്‍ശാലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: