കൊച്ചി: മത്സ്യവാറ്റ് നേരത്തെ ആരംഭിക്കാനും നെല്‍ക്കൃഷിക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡികള്‍ വസൂലാക്കുവാനും വേണ്ടി മാത്രമായി പൊക്കാളി നിലങ്ങളിലെ കൃഷി നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊക്കാളി സംരക്ഷണ സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൃഷിഭവനുമുതലെടുത്ത് ഉപോയഗിപ്പെടുത്തി ചെല്ലാനം-എഴുപുന്ന പഞ്ചായത്തുകളില്‍പ്പെടുന്ന പൊക്കാളി നിലങ്ങളില്‍ നെല്‍ക്കൃഷി സീസണ് അവസാനിക്കുന്ന നവംബര്‍ 15നു മുമ്പു തന്നെ മത്സ്യവാറ്റ് ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ചെല്ലാനം പഞ്ചായത്തിലെ നീണ്ടകര ‘ബി-ബ്ലോക്ക് പാടശേഖരത്തിലെ പാടശേഖര സമിതി 102 ഏക്കറിലെ ചെട്ടിവിരിപ്പ് നെല്‍ക്കൃഷി കോഴി തിന്നു നശിപ്പിച്ചു എന്ന പ്രചാരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ അവിടെ അന്വേഷണം നടത്തിയ പൊക്കാളി സംരക്ഷണ സമിതിക്ക് ലഭിച്ച വിവരം അനുസരിച്ച് ഇരുപത് ഏക്കറില്‍ താഴെ മാത്രമാണ് പച്ചപ്പ് കണ്ടെത്തിയത്. കളകള്‍ മൂടിയിരുന്ന പാടത്ത് നാമമാത്രമായ രീതിയിലാണ് നെല്ച്ചെടികളുണ്ടായിരുന്നതെന്ന് അറിയുവാന്‍ കഴിഞ്ഞു. ആഗസ്റ്റ് 11ന് എറണാകുളം ജില്ലാകളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ചെല്ലാനം പഞ്ചായത്തില്‍ കൃഷിഭവന് വിളിച്ചുകൂട്ടിയ യോഗത്തില്‍ നീണ്ടകര ബി-ബ്ലോക്ക് പാടശേഖരസമിതിയും പങ്കെടുത്തിരുന്നു. യോഗത്തിന്റെ തീരുമാനപ്രകാരം നെല്‍ക്കൃഷി ചെയ്യാത്ത പാടങ്ങള്‍ക്ക് മത്സ്യവാറ്റിനുളള ലൈസന്‍സ് നല്‍കില്ലെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിബന്ധന മറികടക്കുവാന്‍ വേണ്ടിയാണ് നീണ്ടകര ബി-ബ്ലോക്കിലെ പാടശേഖര സമിതി കുറുക്കുവഴികള്‍ തേടിയിരിക്കുന്നത്. സര്‍ക്കാരിന്റെ നയത്തെ അട്ടിമറിക്കുന്ന വിധത്തില്‍ നിലമുടമകളെ പ്രവര്‍ത്തിക്കുവാന്‍ അനുവദിച്ചാല്‍ പൊതുഖജനാവില്‍ നിന്ന് ഭീമമായ തുകയായിരിക്കും ദുര്‍വ്യയം ചെയ്യപ്പെടുക എന്ന് സമിതി ചൂണ്ടിക്കാണിച്ചു. സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്ഗ്ഗീസ്തുട്ടി മുണ്ടുപറമ്പില്‍, റോജി ആറാട്ടുകുളങ്ങര, പുഷ്പന് കണ്ണിപ്പുറത്ത്, സേവ്യര്‍ തറയില്‍, ബാബു പളളിപ്പറമ്പില്‍, ഷൈന്‍ പരിമളത്ത്, ബെനഡിക്ട് ക്രിസ്റ്റോസം, അഡ്വ.ഗാസ്പര്‍ കളത്തുങ്കല്‍, അഡ്വ.നിക്സണ് ഫ്രാന്‍സിസ്, വി.എ. മോഹനന്, ലീനാ പാപ്പച്ചന്, തിലകന് തറേപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: