മഡ്ഗാവ്: ഫറ്റോര്‍ദയിലെ നെഹ്റു സ്റ്റേഡിയം ഇന്ന് വീണ്ടും ആരവങ്ങളാല്‍ കൊഴുക്കും. ലീഗിലെ രണ്ടാം മത്സരത്തില്‍ എഫ്സി ഗോവ തട്ടകത്തില്‍ വീണ്ടും ബൂട്ടണിയുമ്പോള്‍ എതിരാളികള്‍ അതല്റ്റികോ ഡി കൊല്‍ക്കത്ത. ലീഗില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടീമുകളെന്നു വിലയിരുത്തപ്പെടുന്നവരുടെ നേരങ്കം തീ പടര്‍ത്തും. ദല്‍ഹി ഡൈനാമോസിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി ആത്മവിശ്വാസത്തില്‍ സീക്കോയുടെ ഗോവ. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ ചെന്നൈയിന് എഫ്സിയെ 3-2ന് മറികടന്നു കൊല്‍ക്കത്ത.
തുല്യ ശക്തികളുടെ പോരാട്ടമാണ് കഴിഞ്ഞവട്ടം ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോള്‍ കണ്ടത.് ആദ്യ കളിയില്‍ ഗോവയുടെ തട്ടകത്തില്‍ അവരെ 2-1നു തോല്‍പ്പിച്ചു കൊല്‍ക്കത്ത. എന്നാല്‍, കൊല്‍ക്കത്തയിലെ രണ്ടാം പാദം 1-1ന് സമനില. സെമിയിലും മുഖാമുഖമെത്തിയെങ്കിലും ഗോള്‍ വീണില്ല. ഒടുവില്‍ ഷൂട്ടൗട്ടില്‍ അത്ലറ്റികോ ഫൈനലിലെത്തി. ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം അത്ലറ്റികോയ്ക്കെങ്കിലും സ്വന്തം മൈതാനത്ത് ഗോവയെ തള്ളിക്കളയാനാകില്ല.
ആദ്യ കളിയില്‍ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഇരട്ട ഗോള്‍ കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചു. മറുവശത്ത് റെയ്നാള്‍ഡോയുടെ ഗോളടി മികവ് ഗോവയെയും തുണച്ചു. പോസ്റ്റിഗയും ഇയാന്‍ ഹ്യൂമും അടങ്ങുന്ന മുന്നേറ്റമാകും കൊല്‍ക്കത്തയുടെ വിധി നിര്‍ണയിക്കുക. ഇവരെ തടയാന്‍ ഗോവയ്ക്ക് ഏറെ അധ്വാനിക്കേണ്ടിവരും. സീക്കോയുടെ സാന്നിധ്യം തന്നെ ആതിഥേയരുടെ ശക്തി. അപ്രതീക്ഷിത തന്ത്രങ്ങളൊരുക്കി എതിരാളികളുടെ താളംതെറ്റിക്കാന്‍ ഈ ബ്രസീലിയനാകും. ഇന്ത്യന്‍ ഫുട്ബോളിലെ രണ്ട് പവര്‍ ഹൗസുകളുടെ മുഖാമുഖം ആരാധകര്‍ക്ക് വിരുന്നാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: