കട്ടക്ക്: കാണികളുടെ കുപ്പിയേറില്‍ രണ്ടുവട്ടം തടസപ്പെട്ട കളി ഒടുവില്‍ പുനരാരംഭിച്ചപ്പോഴും ഇന്ത്യയ്ക്ക് രക്ഷയുണ്ടായില്ല. രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിന് ജയിച്ച് ദക്ഷിണാഫ്രിക്ക മൂന്നു മത്സര ട്വന്റി20 പരമ്പര സ്വന്തമാക്കി. 18 മാസത്തെ ഇടവേളയ്ക്കു ശേഷം ട്വന്റി20 ടീമിലേക്ക് മടങ്ങിയെത്തിയ ആല്‍ബി മോര്‍ക്കലിന്റെ തകര്‍പ്പന്‍ പ്രകടനം (4-0-12-3) സന്ദര്‍ശകരെ അനായാസ ജയത്തിലേക്കു നയിച്ചത്. അമ്പതാം ട്വന്റി20 കളിച്ച മോര്‍ക്കല്‍ കളിയിലെ താരം. സ്കോര്‍: ഇന്ത്യ – 92 (17.2), ദക്ഷിണാഫ്രിക്ക – 96/4 (17.1).
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ടോപ് സ്കോറര്‍ 22 റണ്‍സ് വീതമെടുത്ത രോഹിത് ശര്‍മയും സുരേഷ് റെയ്നയും. മോര്‍ക്കലിനു പുറമെ ക്രിസ് മോറിസും ഇമ്രാന് താഹിറും രണ്ട് വീതം വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 54 പന്തില്‍ 29 റണ്‍സ് വേണ്ടിയിരിക്കെയാണ് ആദ്യം കാണികള്‍ കുപ്പിയെറിഞ്ഞത്. 27 മിനിറ്റിനു ശേഷം കളി പുനരാരംഭിച്ച് സെക്കന്‍ഡുകള്‍ക്കകം വീണ്ടും കാണികളുടെ രോഷപ്രകടനം. നായകന് എം.എസ്. ധോണിയടക്കം അഭ്യര്‍ത്ഥിച്ചതോടെ അവര്‍ വീണ്ടും ശാന്തരായി.
ആദ്യ കളിയിലെ വിജയശില്‍പ്പി ജെ.പി. ഡുമിനി (30 നോട്ടൗട്ട്) വീണ്ടും തുണച്ചപ്പോള്‍ രണ്ട് ഓവറിലധികം ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക ജയം കണ്ടു. എ.ബി. ഡിവില്ലേഴ്സ് (19), ഹാഫെ ഡ്യുപ്ലെസിസ് (16), ഫര്ഹാന് ബെഹര്‍ദെയ്ന്‍ (11), ഡേവിഡ് മില്ലര്‍ (10 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു. നാളെ കൊല്‍ക്കത്തയില്‍ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: