തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. തന്റെ ആരോപണങ്ങള്‍ക്കു യുക്തിസഹമായ മറുപടി നല്കാന് വെള്ളാപ്പള്ളിക്കു കഴിഞ്ഞിട്ടില്ലെന്നും എസ്എന്‍ കോളജിലെ നിയമനങ്ങള്‍ക്കു പണം വാങ്ങിയോ ഇല്ലയോ എന്നു വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും വി.എസ് പറയുന്നു.
പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലാണു വി.എസിന്റെ വിമര്‍ശനം. ഏതു ധര്‍മം അനുസരിച്ചാണു വെള്ളാപ്പള്ളി ജനങ്ങളെ കൊള്ളയടിച്ചു പണം ഉണ്ടാക്കുന്നത്. വിദ്യ കൊണ്ട് പ്രബുദ്ധരാകനല്ലേ ശ്രീനാരായണഗുരു ആഹ്വാനം ചെയ്തത്. അല്ലാതെ വിദ്യ കൊണ്ട് കൊളള നടത്താന്‍ പറഞ്ഞിട്ടില്ലല്ലോ. ഈ വക കാര്യങ്ങള്‍ക്കല്ലേ യുക്തിസഹമായ മറുപടി പറയേണ്ടത്. അത് പറയാന്‍ എന്തേ നടേശന്റെ നാവ് പൊന്തുന്നില്ലെന്നും വിഎസ് ലേഖനത്തില്‍ ചോദിക്കുന്നു.
വെള്ളാപ്പള്ളി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നുവെന്നും വി.എസ് വിമര്‍ശിക്കുന്നു. തന്നെ തെരുവില്‍ കിടക്കുന്ന ആളാണെന്ന് പറഞ്ഞ് കളിയാക്കിയതിനും വിഎസ് മറുപടി നല്കുന്നു. തങ്ങളെപ്പോലുള്ളവര്‍ തെരുവിലും പാടത്തും പറമ്പിലുമൊക്കെ കിടക്കുകയും പ്രകടനങ്ങള്‍ നടത്തുകയും പോരാടുകയും പോലീസിന്റെയും പട്ടാളത്തിന്റെയും അടിയും ഇടിയും ഏല്ക്കുകയും ചെയ്തതു കൊണ്ടാണ് വെള്ളാപ്പള്ളിയെ പോലുള്ളവര്‍ നെഞ്ചുവിരിച്ച് നില്‍ക്കുകയും വായില്‍ തോന്നുന്നത് പറയുകയും ചെയ്യുന്നതെന്ന് വിഎസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: