ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും പുച്ഛിച്ചു തള്ളുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഘപരിവാറിന്റെ ഭാഗമാകാന്‍ തനിക്കാകില്ല. നമ്മളെ പോലുള്ളവരെ ആര്‍എസ്എസും സംഘപരിവാറും സംഘടനയില്‍ ഉള്‍പ്പെടുത്തുമോ എന്നും ചെല്ലുന്നവരെയെല്ലാം കയറ്റുന്ന പ്രസ്ഥാനങ്ങളല്ല ഇവയെന്നും അദ്ദേഹം പറഞ്ഞു.
വി.എസ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിനു മറുപടി നല്കാന് ആലപ്പുഴയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ബിജെപിയുമായി എസ്എന്‍ഡിപിക്ക് ഒരു ബന്ധവുമില്ല. ബിജെപിക്കൊപ്പമെങ്കില് മൂന്നാം മുന്നണി ഉണ്ടാക്കേണ്ട ആവശ്യമില്ല. ഏതു മുന്നണി ഘടകകക്ഷിയാക്കിയാലും തങ്ങള്‍ ചേരും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ശത്രുതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവര്‍ക്കു വേണ്ടി സംസാരിക്കുന്ന സിപിഎം എകെജി സെന്ററില്‍ എത്ര ഈഴവരുണ്ടെന്നും പാര്‍ട്ടി ചാനലില്‍ എത്ര ഈഴവര്‍ക്കു ജോലി നല്കിയെന്നു വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാന്‍ താന്‍ നിമിത്തമായതില്‍ അഭിമാനമുണ്ട്. വി.എസും പിണറായിയും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം നടത്തുന്ന സമത്വ മുന്നേറ്റ യാത്രയുടെ മുദ്രാവാക്യം ‘സേവ് കേരള ചെയ്ഞ്ച് കേരള’ എന്നതാണ്. മതേതരത്വ കൂട്ടായ്മയാണ് എസ്എന്‍ഡിപി മുന്നോട്ടുവയ്ക്കുന്നത്.
എസ്എന്‍ഡിപിയില്‍ കുടുംബാധിപത്യം ഉണ്ടെന്ന ആരോപണങ്ങളും വെള്ളാപ്പള്ളി തള്ളി. മകന് തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യൂണിയന് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിനു ഉത്തരവാദി താനല്ല. ആര്‍ക്കും വേണമെങ്കിലും തുഷാറിനെതിരേ മത്സരിക്കാമായിരുന്നു. തന്റെ ഭാര്യയ്ക്ക് സംഘടനയില്‍ സ്ഥാനമാനങ്ങള്‍ ഒന്നുമില്ലെന്നും താന്‍ വരുമ്പോള്‍ അവര്‍ ഒപ്പം വരുന്നു എന്നു മാത്രമേയുള്ളൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: