ഹൈദരാബാദ്: പാക്കിസ്ഥാനില്‍ അമ്മമാര്‍ തന്നെ മക്കളെ ഭീകരസംഘടനകളിലേയ്ക്ക് അയയ്ക്കുന്നുണ്ടെന്ന് പാക് എഴുത്തുകാരിയും ഗവേഷകയുമായ ഗുല്‍മിന ബിലാല്‍ അഹമ്മദ്. നിരോധിത ഭീകര സംഘടനകള്‍ പാക്കിസ്ഥാന് സര്‍വകലാശാലകളില്‍ ഇപ്പോഴും വളരെ സജീവമാണെന്നും ഗുല്‍മിന പറഞ്ഞു.
ദേശീയ പോലീസ് അക്കാദമിയില്‍ നടന്ന ഇന്റര്‍നാഷനല്‍ വിമന്‍സ് ലോ എന്‍ഫോഴ്സ്മെന്റ് കോണ്‍ഫറന്‍സിനെ സ്കൈപ്പ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്വാത് പ്രവിശ്യയില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കാനായി പല വിഷയങ്ങളില്‍ ഭീകര സംഘടനകള്‍ റേഡിയോ വഴി പ്രഭാഷണം നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് തങ്ങളുടെ മക്കളെ സംഘടനയില്‍ ചേരാനയയ്ക്കാനും ആഭരണങ്ങളും മറ്റും സംഭാവനയായി നല്‍കാനും സ്ത്രീകള്‍ തയ്യാറാകുന്നു.
പാക്കിസ്ഥാനില്‍ നിരോധിയ്ക്കപ്പെട്ട 48 ഭീകര സംഘടനകളും പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലായും ഭീകരരുടെ ഇരകളാക്കപ്പെടുന്നത്. പല ചാവേര്‍ ആക്രമണങ്ങള്‍ക്കും കുട്ടികളെയാണ് നിയോഗിയ്ക്കുന്നത്. മരിയ്ക്കില്ലെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് വിടുന്നത്.
2013 ല്‍ ഒരു ചാവേറാക്രമണത്തിനായി എത്തിയത് എട്ടുവയസ്സുകാരനും 21 വയസ്സുകാരനുമായിരുന്നു. മറ്റൊരു ചാവേര്‍ ആക്രമണം നടത്താന്‍ എത്തിയത് 14 വയസ്സുകാരനും. ഈ എട്ടു വയസ്സുകാരനുമായി എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. അന്ന് ആ കുട്ടി പറഞ്ഞത് ഇപ്രകാരമാണ്: ഞാന്‍ ധരിച്ചിരിക്കുന്ന ഈ ജാക്കറ്റിന് മറ്റുള്ളവരെ കൊല്ലാനും പരുക്കേല്പ്പിക്കാനുള്ള കഴിവുണ്ട്. പക്ഷേ തനിക്ക് ഒന്നും സംഭവിക്കില്ല. ഇത്തരത്തില്‍ കുട്ടികളെ തെററ്റിദ്ധരിപ്പിച്ചാണ് ചാവേര്‍ ആക്രമണത്തിനായി പറഞ്ഞയയ്ക്കുന്നതെന്നും ഗുല്‍മിന വ്യക്തമാക്കി.
പാക്കിസ്ഥാന് പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം ഒരു ശതമാനത്തില്‍ താഴെയാണ്. വനിതാ പോലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുന്നത് സമൂഹത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും ഭീകര സംഘടനകളില്‍ ആകൃഷ്ടരാകുന്ന സത്രീകളെ പിന്തിരിപ്പിയ്ക്കാന് അത് സഹായിയ്ക്കുമെന്നും ഗുല്‍മിന അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: