തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വീണ്ടും രംഗത്ത്. എന്‍എന്‍ഡിപി യോഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടത്തുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ കോടികളുടെ വെട്ടിപ്പ് നടക്കുന്നുണ്ടെന്ന് വി.എസ്. ആരോപിച്ചു.
ഇതടക്കമുള്ള ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്നും വി.എസ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനില്‍നിന്നു 15 കോടി രൂപ വായ്പയെടുത്തത് രണ്ടു ശതമാനത്തിനാണ്. എന്നാല്‍ ഇതു ജനങ്ങള്‍ക്കു വിതരണം ചെയ്തത് 12 ശതമാനത്തിന്. വായ്പ നല്‍കേണ്ട പണം വ്യാജരേഖയുപയോഗിച്ചു തിരിമറി നടത്തി. പത്തു ശതമാനം ആളുകള്‍ക്കു മാത്രമാണു മൈക്രോ ഫിനാന്‍സ് വഴി വായ്പ നല്‍കിയത്. ഇതേക്കുറിച്ചു സിബിഐ അന്വേഷണം വേണമെന്നും വി.എസ്. ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിയുടെ അഴിമതിയില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും വിഎസ് പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്നാണ് നടേശന് പറഞ്ഞത്. പുച്ഛിച്ചു തള്ളിയതുകൊണ്ടു അഴിമതി മറച്ചുവയ്ക്കാന്‍ കഴിയില്ലെന്നും താന്‍ ചോദിച്ചതു കണക്കുകളാണെന്നും അതിനെക്കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: