ജി.സുരേഷ്
കൊട്ടാരക്കര: പ്രധാനപ്പെട്ട കാര്‍ഷിക മേഖലയായ മൈലം ഗ്രാമപഞ്ചായത്തിന് കൃഷിയും വ്യവസായവും എല്ലാം ഇന്ന് വെറും സ്വപ്നമാണ്. വികസനകാര്യത്തിലും ഏറെ പിന്നോക്കമാണ് പഞ്ചായത്ത്. വര്‍ഷങ്ങള്‍ നീണ്ട ഇടതുഭരണവും വലതുഭരണവും പഞ്ചായത്തിനെ വികസനമുരടിപ്പിന്റെ ബാക്കിപത്രമായി മാറ്റിക്കഴിഞ്ഞു.
ജനങ്ങളുടെ ആശ്രയമായിരുന്ന സര്‍വ്വീസ് സഹകരണബാങ്കും ഇടതുഭരണത്തില്‍ അഴിമതിയില്‍ മുങ്ങി. 12 കോടി രൂപയുടെ അഴിമതിയാണ് ബാങ്കില്‍ മാത്രം നടന്നിരിക്കുന്നത്. എല്‍ഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ ബിജെപിയാണ് പ്രധാന പ്രതിപക്ഷം. ഇത്തവണ ഇവിടുത്തെ വികസനമുരടിപ്പ് ആയുധമാക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി.
കഴിഞ്ഞ തവണ രണ്ട്പേരെ വിജയിപ്പിക്കാന്‍ കഴിഞ്ഞതും അഞ്ചിടത്ത് രണ്ടാമതെത്തിയതും ആറ് സ്ഥലങ്ങളില്‍ നിസാരവോട്ട് വ്യത്യാസത്തില്‍ മൂന്നാമത് എത്തിയതുമാണ് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നത്.
കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുടെ പിന്തുണ കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. സാധ്യതാവാര്ഡുകളില് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഏറെ ദൂരം മുന്നേറി കഴിഞ്ഞു ഇവിടെ ബിജെപി. അഞ്ചുവര്‍ഷത്തെ ഭരണത്തെ പറ്റി പ്രതിപക്ഷ നേതാവ് ബി.ബിനുകുമാര്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്. വിവാദങ്ങളും സ്വജനപക്ഷപാതവും മാത്രമാണ് മൈലം പഞ്ചായത്തിലെ ഭരണനേട്ടം. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തില്‍ ഭരണം മുങ്ങിപോയി.
പദ്ധതിപണം ചെലവഴിക്കുന്നതിലും പരമ്പരാഗത ആനുകൂല്യ വിതരണത്തിലും മാത്രമായി പിന്നീടുള്ള വര്‍ഷങ്ങളില്‍ ഭരണം ഒതുങ്ങി. ജനങ്ങളുടെ ജീവല്പ്രശ്നമായ കുടിവെള്ളക്ഷാമം പോലും പരിഹരിക്കാന്‍ കഴിഞ്ഞില്ല. അന്തമണിലും ആക്കാവിളയിലും കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് ഇതിന്റെ ഉദാഹരണമാണ്. കുടുംബശ്രീ യൂണീറ്റുകളുടെയും തൊഴിലുറപ്പു പദ്ധതി തൊഴിലാളികളെയും ഏറെ ബുദ്ധിമുട്ടിലാക്കി.
ഇവരുടെ അക്കൗണ്ടുകള്‍, അഴിമതിയാല്‍ പ്രവര്‍ത്തനം നിലച്ച താമരക്കുടി സഹകരണ ബാങ്കിലേക്ക് മാറ്റിയതുകാരണം ജോലിചെയ്ത പണത്തിന് വേണ്ടി പലവട്ടം സമരം ചെയ്യേണ്ടിവന്നു തൊഴിലാളികള്‍ക്ക്.
വികസനമില്ലായ്മ മുഖമുദ്രയായ പഞ്ചായത്തില്‍ നാടിന്റെ വികസനത്തിനുതകുന്ന ഒരു പദ്ധതി പോലും ആസൂത്രണം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.
പുലമണ്തോടു കയ്യേറ്റങ്ങള്‍ വ്യാപകമായിട്ടും കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുത്തില്ല. പുലമണ്‍ തോട് സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കിയില്ല. എല്ലാറ്റിലും രാഷ്ട്രീയം മാത്രം കാണുന്ന ഭരണക്കാര്‍ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് നേരെ മുഖം തിരിച്ചത് പഞ്ചായത്തിനെ ഏറെ പിന്നോട്ടടിച്ചു. കുടിവെള്ളപദ്ധതികള്‍, പൊതുശ്മശാനം, പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം, ഷോപ്പിങ് കോംപ്ലക്സുകള്‍, മാലിന്യസംസ്കരണ സംവിധാനം, പുലമണ്‍ തോടിന്റെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തോട് സംരക്ഷണം, യുവജനങ്ങള്‍ക്കായി കൂടുതല്‍ തൊഴില്‍സംരംഭങ്ങള്‍, ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ തുടങ്ങി നിരവധി വികസനപദ്ധതികളാണ് പഞ്ചായത്തിനെ അത്യാവശ്യം വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: