കൊല്ലം: കൊല്ലം ബീച്ചില്‍ അപകടം വിതക്കുന്ന തിരമാല ഒന്നിടവെട്ട് ജീവന് കവരുമ്പോള്‍ അധികാരികള്‍ മൗനം പാലിക്കുന്നു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളില്‍ കൂടുതലും സന്ദര്‍ശിക്കുന്ന പ്രധാനകേന്ദ്രം ബീച്ചാണെന്ന വസ്തുതയും ഇവര്‍ മറക്കുകയാണ്. കേരളത്തിലെ മറ്റ് ബീച്ചുകളെ അപേക്ഷിച്ച് തിരമാലയുടെ ശക്തി കൂടുതലാണ് കൊല്ലം ബീച്ചില്‍. സമീപത്ത് കൂടി പോകുന്ന കപ്പല്‍ചാല്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. തിരയില്‍പെട്ടാല്‍ മറ്റ് ബീച്ചുകളിലെ പോലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് പോലും രക്ഷിക്കാന്‍ കഴിയില്ലയെന്നത് അപകടതീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ ബീച്ചിന് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടരഹിതടൂറിസത്തില് ശ്രദ്ധ കേന്ദ്രീകരിക്കാനും അധികാര വര്‍ഗം ശ്രമിക്കുന്നില്ല. ആകെയുളളത് മുന്നറിയിപ്പ് ബോര്‍ഡാണ്.
ആര്‍ക്കും വന്നു പോകാം, കച്ചവടം നടത്താം, എന്തും കാണിക്കാം…..യാതൊരു പരിശോധനയുമില്ലാതെ ബീച്ച് കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും വില്പന കേന്ദ്രങ്ങളായി മാറി. രാത്രിയില്‍ യാതൊരു പരിശോധനയുമില്ലാത്ത ബീച്ചില്‍ ആരൊക്കെ വന്നു പോകുന്നു, എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് താല്‍പ്പര്യമില്ല. പേരിന് പെട്രോളിഗ് നടത്തുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് പോലും ബീച്ചിലെ മാഫിയയെ പേടിയാണ്.
ആയിരങ്ങള്‍ വന്നു പോകുന്ന ബീച്ചില്‍ കച്ചവടം ഏറെയും വൈകുന്നേരങ്ങളിലാണ്. പകല്‍ സമയങ്ങളില്‍ ഫ്ളസ് ബാനര്‍ കൊണ്ട് മറച്ച കടകളില്‍ ചുട്ടുപൊള്ളുന്ന മണല്‍ തരികളിലാണ് ഗ്യാസ് സിലിണ്ടറുകള്‍ വച്ചിരിക്കുന്നത്. പാചകത്തിനിടയിലും അല്ലാതെയും ഗ്യാസ് ഒന്ന് ലീക്കായി, പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടത്തിനാകും ബീച്ച് സാക്ഷിയാകുക. കോര്പ്പറേഷന് അനുമതിയില്ലാതെയാണ് ഇരുപതോളം കടകള്‍ ബീച്ചില്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പൊരിക്കല്‍ ഇതുപൊളിച്ച് നീക്കിയെങ്കിലും വീണ്ടും ഇവിടങ്ങളില്‍ തന്നെ കടകള്‍ ഉയരുകയായിരുന്നു. അനാശാസ്യപ്രവര്‍ത്തനത്തിന് വേദിയാകുന്നു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അനാശാസ്യ പ്രവര്‍ത്തനം ബീച്ചിനെ വാണിഭകേന്ദ്രമാക്കി മാറ്റുന്നു. ബീച്ചില്‍ എത്തുന്നവരിലധികവും പെണ്‍കുട്ടികളാണ്. വീടു വിട്ടറങ്ങുന്നവരും കമിതാക്കളും ഇക്കൂട്ടത്തിലുണ്ട്. ലൈഫ് ഗാര്‍ഡുകള്‍ കാണാതെ ദൂരേക്ക് മാറി കടലിറങ്ങുന്നവരാണ് അധികവും. പല പ്രാവശ്യവും താക്കീത് ചെയ്തിട്ടും കടലില്‍ ഇറങ്ങി അപകടം വിളിച്ചുവരുത്തുകയാണ് ഇവര്‍. മിക്കപ്പോഴും വനിതാ ഹെല്പ് ലൈനില്‍ വിളിച്ചു പറയുകയാണ് ഗാര്‍ഡുമാര്‍. ബീച്ചില്‍ പകല്‍സമയങ്ങളില്‍ വനിതാ പൊലീസുകാരെ നിയോഗിച്ചാല്‍ ഒരു പരിധിവരെ പെണ്‍കുട്ടികളുടെ സാഹസികതകള്‍ നിര്‍ത്തലാക്കാന്‍ പറ്റുമെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. അവധി ദിവസങ്ങളിലും സന്ധ്യസമയങ്ങളിലും ബീച്ചിലെത്തെുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മാലകളും ബാഗുകളും കവര്‍ച്ച ചെയ്യുന്നതും ഇരുട്ടിന്റെ മറവില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും നിത്യ സംഭവമാണെന്നും നിയമപാലകര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ പലരും പരാതിപ്പെടാതെ പോകുന്നതാണ് ഇവ കൂടാന്‍ കാരണം. യുവാക്കള്‍ക്ക് ലഹരിഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘം തന്നെ ബീച്ചിലുണ്ട്. പകല്‍ സമയങ്ങള്‍ ഒഴിഞ്ഞ സിറിഞ്ചുകള്‍ നിത്യേന ലഭിക്കുന്നുണ്ടെന്നും ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: