സില്ചാര് : പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും ഭാരതത്തിലെത്തിയ ഹിന്ദു ന്യൂനപക്ഷ വിഭാഗങ്ങളായ അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിടവും പൗരത്വവും നല്കാന് എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചു.
പൗരത്വം അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നടപടി. ആസാമിന്റെ വിവിധ ഭാഗങ്ങളിലായി കുടിയേറി പാര്ത്തിട്ടുള്ള ഇവര്‍ക്ക് മാനുഷി ക പരിഗണനയിലാണ് പാര്‍പ്പിടവും പൗരത്വവും നല്‍കുന്നത്. എന്നാല്‍ ഇതിനോടകം തന്നെ കേന്ദ്ര സര്‍ക്കാരിന നടപടിയെ വിമര്‍ശിച്ച് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും രംഗതെത്തിയിട്ടുണ്ട്.
സപ്തംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം, പാക്കിസ്ഥാന് ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുനേരെയുള്ള ഉപദ്രവത്തെ തുടര്‍ന്ന് ഭാരതത്തിലേക്ക് കുടിയേറിപ്പാര്ത്തവാണ് ഈ അഭയാര്‍ത്ഥികള്‍. മാറി മാറി വരുന്ന കേന്ദ്രസര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലുകളും മൂലം ഈ ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ ഭാരതത്തിലും ബലിയാടുകളായിട്ടുണ്ട്. ഇവരുടെ വ്യാപാര സ്ഥാപനങ്ങളും വീടുകളും പലപ്പോഴും അഗ്നിക്കിരയാക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായി മാനുഷിക പരിഗണയിലാണ് ഇവര്‍ക്ക് പാര്‍പ്പിടവും പൗരത്വവും അനുവദിക്കുന്നത്.
ആസാമില്‍ കുടിയേറി പാര്ത്തിട്ടുള്ള, ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു ന്യൂനപക്ഷ വിഭാഗക്കാര്‍ സംസ്ഥാനത്തിനും രാജ്യത്തിനും ഒരിക്കലും ഭാരമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. ആസാമില്‍ മാത്രമല്ല മറിച്ച്, അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും റിജ്ജു അറിയിച്ചു.
1950ലെ നെഹ്റുവിന്റെ ലിയാഖത് പാക്ടിലും 1971ലെ മൂജീബ് -ഇന്ദിര പാക്ടിലും ഭാരതത്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന ഹിന്ദു ബംഗാളി അഭയാര്‍ത്ഥികളെ സംരക്ഷണം നല്കണമെന്നുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികളെപോലെ തന്നെ കിഴക്കന്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും ജീവിക്കാനുള്ള അവകാശങ്ങളുണ്ട്. മാനുഷിക പരിഗണനയിലാണ് ഭാരതം ഇവര്‍ക്കായി പാര്‍പ്പിടവും പൗരത്വവും നല്‍കുന്നുണ്ടെന്നും റിജ്ജു അറിയിച്ചു.
അഭയാര്‍ത്ഥികള്‍ ഇന്ന് ലോക രാഷട്രങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ്. ഭാരതം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലായി 50 ദശലക്ഷം അഭയാര്‍ത്ഥികളുണ്ടെന്ന് യുഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് സിറിയ കൈയടക്കിയതോടെ ഒമ്പത് ദശലക്ഷം അഭയാര്‍ത്ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോക രാഷ്ടങ്ങള്‍ അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ പ്രതിസന്ധിയായാണ് ഇതിനെ വിലയിരുത്തുന്നത്.
പാക്കിസ്ഥാനില്‍ 1.6 ദശലക്ഷം അഭയാര്‍ത്ഥികളുണ്ട്. ലബനനിന് അഞ്ചില്‍ ഒരു വിഭാഗം ആളുകളും അഭയാര്‍ത്ഥികളാണ്. സിറിയന്‍ അഭയാര്‍ത്ഥികളില്‍ കൂടുതലും ജോര്‍ദാന്‍, മാള്‍ട്ട, മൗരിറ്റാനിയ, കെനിയ, സൗത്ത് സുഡാന്, ലൈബേരിയ, ലെബനന്, മോണ്ടെനെഗ്രോ എന്നീരാജ്യങ്ങളിലേക്കാണ് കൂടുതലായി കുടിയേറി പാര്‍ത്തിരിക്കുന്നത്. യുഎസ് അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 10 മുതല്‍ 15 ദശലക്ഷം അഭയാര്‍ത്ഥികളാണ് ലോകത്തുള്ളത്. 1951ലെ അഭയാര്‍ത്ഥി നിയമം ആര്‍ട്ടിക്കിള്‍ 33 പ്രകാരം അഭയാര്‍ത്ഥികളെ തിരിച്ചയക്കാനോ അവരോടുള്ള കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ യാതൊരു വിധത്തിലുമുള്ള വീഴ്ചകളും പാടില്ലെന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: