ലക്നോ: യുപി ദല്‍ഹി അതിര്‍ത്തിക്കടുത്തുള്ള ദാദ്രി. ദല്‍ഹിയില്‍ നിന്ന് രണ്ടു മണിക്കൂര്‍ യാത്ര.. ദാദ്രിയില്‍ എത്തും. അവിടെയുള്ള ബിഷാദയിലാണ് വിവാദമായ ആ സംഭവം നടന്നത്. ഗോമാംസം കഴിച്ചതിന് അന്‍പതുകാരനെ അടിച്ചുകൊന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. പശുവിനെ തട്ടിയെടുത്ത് കൊന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഇക്ലാഖ് എന്ന അന്പതുകാരന്റെ വീട്ടിലെത്തിയ നൂറിലേറെപ്പേര്‍ വരുന്ന സംഘം തര്‍ക്കത്തിനിടെ നക്ലാഖിനെ വധിച്ചുവെന്നതാണ് നടന്ന സംഭവം.
ഇക്ലാഖിന്റെ വസതിയിരിക്കുന്ന ഭാഗത്തേക്ക് വാര്‍ത്താ മധ്യമങ്ങള്‍ക്കൊന്നും പ്രവേശനമില്ല. അഥവാ പോകണമെങ്കില്‍ പോകാം, സ്വന്തം റിസ്ക്കില്‍ പോക്കോളണം. അഖിലേഷ് യാദവ് സര്‍ക്കാരിന്റെ മതേതര പോലീസ് തന്നെ പറയുന്നു. അകത്തേക്ക് കടന്നാല്‍ എന്താണ് കിട്ടുന്നതെന്ന് പറയാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസം ഇവിടുത്തുകാര്‍ ചാനലുകാര് അടക്കമുള്ളവരെ കല്ലെറിഞ്ഞാണ് ഓടിച്ചത്. അകത്തു ചെല്ലുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തേക്കാമെന്നാണ് പോലീസ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
മാധ്യമപ്രവര്‍ത്തകരെ അവര്‍ അത്രയ്ക്ക് മടുത്തിരിക്കുന്നു, വെറുത്തിരിക്കുന്നു.ഇക്ലാഖിന്റെ കുടുംബത്തെപ്പറ്റി അത്രയ്ക്കാണ് അവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കാരുണ്യവും അനുകമ്പയും വഴിഞ്ഞൊഴുകുന്ന റിപ്പോര്‍ട്ടുകള്‍!! മറ്റൊന്നും എഴുതുന്നില്ല.
പോലീസിന്റെ മുന്നറിയപ്പുള്ളതിനാല്‍ മുപ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ രണ്ടു കിലോമീറ്റര്‍ അകലെയിരുന്നാണ് തത്സമയ റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുന്നത്. ഇവിടുള്ള പ്രിന്‍സ് നോണ്‍ വെജ് കടയിലെ മനോജ് സിസോദിയയാണ് ബിഷാദയില്‍ ദിവസവും നടക്കുന്ന കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പറഞ്ഞു നല്‍കുന്നത്. സ്ഥലത്തെ അവസ്ഥ കണക്കിലെടുത്ത് കടയില്‍ നപ്പോള്‍ നോണ്‍വെജ് സാധനങ്ങള്‍ നല്‍കുന്നില്ല. മാധ്യമങ്ങള്‍ നല്ല പങ്കല്ല നിര്‍വ്വഹിച്ചത്. സ്ഥിതി ഗതികള്‍ വഷളാക്കിയത് ഈ മാധ്യമങ്ങളാണ്. മനോജ് പറഞ്ഞു.
നാട്ടുകാരും മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ഇവിടെ. ഈ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു ആത്മഹത്യ നടന്നിരുന്നു.ഇക്ലാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരന്തരം ശല്യപ്പെടുത്തിയ ജയപ്രകാശാണ് ജീവനൊടുക്കിയത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് രണ്ടു സ്ത്രീകള്‍ സ്ഥലത്ത് എത്തി. എന്നാല്‍ പത്രക്കാര് ആ ആവശ്യം തള്ളി, ഞങ്ങള്‍ വന്നാല്‍ ഞങ്ങളെ വധിച്ചാലോ… ഭയന്ന അവര്‍ ചോദിച്ചു. ശനിയാഴ്ച പത്രക്കാരെ കല്ലെറിഞ്ഞതിന് മുന്പില് നിന്ന് സ്ത്രീകളാണ് ഇവരെ ആത്മഹത്യ റിപ്പോര്‍ട്ടു ചെയ്യാന്‍ ക്ഷണിച്ചത്. അധികം വൈകിയില്ല ഗ്രാമത്തിലേക്കുള്ള കവാടത്തില്‍ നിന്നിരുന്ന ജനം ഇളകി. അവര്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ രോഷത്തോടെ പറഞ്ഞു. അയളെ ഒരു പാഠം പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സംഗതി പന്തിയല്ലെന്നു കണ്ട് മാധ്യമപ്രവര്‍ത്തകര്‍ പിന്മാറി.
സംഭവത്തിന്റെ ഒരു വശം മാത്രമാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നാണ് ജനങ്ങള്‍ക്ക് പരാതി.ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു.പത്രക്കാര് ഗ്രാമത്തില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അന്‍പതിലേറെ സ്ത്രീകള്‍ ഒരുകലുങ്കിനടുത്ത് കാത്തു നില്‍ക്കുകയാണ്.ഗ്രാമീണരുമായി സംസാരിക്കാന്‍ ശ്രമിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരെ അവര്‍ കളിയാക്കി വിടുന്നുമുണ്ട്. ഞങ്ങളെ വെറുതേ വിട്ടുകൂടേ? തികഞ്ഞ സമാധാനം നിലനിന്ന ഗ്രാമമാണ്.
അല്‍പ്പ സമയം ചിലരുടെ ചോര തിളച്ചതു കൊണ്ടുണ്ടായ ഒരു സംഭവം. മാധ്യമങ്ങള്‍ എന്തിനാണ് ഈ ഗ്രാമത്തെ മുഴുവന്‍ കരിതേക്കുന്നത്. അന്‍വര്‍ എന്ന മുസഌമിന്റെ മകള്‍ ഈ മാസം 12 ന് വിവാഹം കഴിക്കാനിരിക്കുകയാണ്. അതു നിങ്ങള്‍ക്കറിയുമോ…വിവാഹം മാറ്റിവയ്ക്കരുതെന്നാണ് ഇവിടുത്തെ ഹിന്ദുക്കള്‍ അവളുടെ ബന്ധുക്കളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. അതു നിങ്ങളെന്താ റിപ്പോര്‍ട്ട് ചെയ്യാത്തത്. ബിഷാദ സ്വദേശി സുനിത ചോദിച്ചു.പത്രക്കാര് എത്രയും വേഗം ഇവിടം വിടുന്നോ അത്രയും വേഗം ഇവിടം സാധാരണ നിലയിലാകും. മുറിവുണങ്ങണം. അതിന് മാധ്യമങ്ങള്‍ പോകണം. ഗ്രാമീണരും പോലീസും ഒരു പോലെ പറയുന്നു.
മതസ്പര്‍ദ്ധ വളര്‍ത്തിയാല്‍
കടുത്ത നടപടി: രാജ്നാഥ്
ന്യൂദല്‍ഹി: രാജ്യത്ത് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ആരു ശ്രമിച്ചാലും കടുത്ത നടപടി എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആരുമാകട്ടെ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചാല്‍ നടപടിയുണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ ദാദ്രി സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. സംഭവം ദൗര്‍ഭാഗ്യകരമാണ്. ജനങ്ങള്‍ മതസൗഹാര്‍ദ്ദം പാലിക്കണം. അത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: