ന്യൂദല്‍ഹി: നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് ഒരു വിഭാഗം സാംസ്ക്കാരിക നായകര്‍. സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുന്നതിന് ഒപ്പം സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കുക, പൊതുരംഗത്ത് വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇവര്‍ക്കുള്ളത്. മോദി സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് പ്രതീക്ഷിച്ച നേട്ടമൊന്നും ലഭിക്കാത്തതാണ് മറ്റൊരു കാരണം.
ഇന്നലെ പ്രമുഖ ഹിന്ദികവിയും എഴുത്തുകാരനുമായ അശോക വാജ്പേയി സാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിനല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍ നയന്‍താര സഘാള് സാഹിത്യ അക്കാദമി അവാര്‍ഡ് മടക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ദാദ്രി സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇൗ രണ്ടു പേരുടേയും പ്രകടനം. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാം.
ഭാരതത്തിന്റെ സാംസ്ക്കാരിക വൈവിധ്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ദാദ്രി സംഭവമെന്നാണ് അശോക് വാജ്പേയി പറയുന്നത്. സംഭവത്തില്‍ സാഹിത്യ അക്കാദമി പ്രതികരിക്കണമെന്നും അശോക് വാജ്പേയി പറയുന്നു.
മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകളല്ലാതെ ദാദ്രയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകപോലും ചെയ്യാതെയാണ് ഇവര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിവരുന്നത്.
ക്രമസമാധാനപ്രശ്നം അടക്കം ഇത്തരം വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ളതാണ് എന്നിരിക്കെയാണ് ഭാരതത്തില്‍ എവിടെ എന്തു നടന്നാലും കുറ്റം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. യുപിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ യാതൊന്നും പറയാതെയാണ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: