ന്യൂദല്‍ഹി: സ്വാതന്ത്ര്യാനന്തരം രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ഭാരത സൈനികരുടെ ഓര്‍മ്മയ്ക്കായി ദേശീയ യുദ്ധ സ്മാരകവും ദേശീയ യുദ്ധ മ്യൂസിയവും നിര്‍മ്മിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ന്യൂദല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപം പ്രിന്‍സസ് പാര്‍ക്കില്‍ 500 കോടി രൂപ ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യ താത്പര്യത്തിനും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനും 22,500ല്‍ പരം സൈനികരാണ് ജീവന് ബലി നല്‍കിയത്. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് 69 വര്‍ഷത്തിനു ശേഷവും ഈ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ഒരു സ്മാരകം നിര്‍മ്മിക്കാന്‍ സാധിച്ചിട്ടില്ല.
മന്ത്രിസഭാ തീരുമാനത്തോടെ സായുധ സേനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര പ്രതിരോധ സെക്രട്ടറി അധ്യക്ഷനായ ശാക്തീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയും കമ്മിറ്റിയെ സഹായിക്കാനായുള്ള സമര്‍പ്പിത പദ്ധതി നിര്‍വഹണ സംഘവും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കും. നിര്‍മ്മാണ ശേഷം യുദ്ധ സ്മാരകത്തിന്റെയും മ്യൂസിയത്തിന്റെയും നടത്തിപ്പിനായി പ്രത്യേക നിര്‍വഹണ സമിതി രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: