കൊച്ചി: പിളര്‍പ്പും കുതുകാല്‍വെട്ടും കേരള കോണ്‍ഗ്രസിന്റെ രക്തത്തില്‍ തന്നെ അലിഞ്ഞ് ചേര്‍ന്നതാണെങ്കിലും പിളര്‍ന്ന് പിളര്‍ന്ന് ലഡുവിന് മുകളിലെ മുന്തിരിപോലെയായ സ്കറിയ തോമസ് വിഭാഗം വീണ്ടും പിളരുന്നത് രാഷ്ട്രീയ കൗതുകമാകുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കോട്ടയത്ത് നടന്ന സമ്മേളനത്തിലാണ് കേരള കോണ്‍ഗ്രസിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് പി.സി.തോമസിനെ പുറത്താക്കിയത്.
തോമസിനെ ഒഴിവാക്കി സ്കറിയ തോമസ് വിഭാഗം ഇടതുമുന്നണിയില്‍ തുടരുകയും ചെയ്തു. പാര്‍ട്ടി ഭാരവാഹികളെ നിയമിക്കുന്നതില്‍ സ്കറിയ തോമസ് പണം വാങ്ങുന്നതായി ഒരു വിഭാഗം ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ.എബ്രഹാം വൈസ് ചെയര്മാന് പി.എ.അലക്സാണ്ടര്‍ വൈസ് പ്രസിഡന്റ് അജ്മാല്‍ ശ്രീകണ്ഠപുരം, എറണാകുളം ജില്ല പ്രസിഡന്റ് റോണി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് സ്കറിയ തോമസിനെതിരെ പടയൊരുക്കം നടത്തുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്കറിയ തോമസ് വിഭാഗത്തിന് ഇടതുമുന്നണി സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനില്‍ നിന്നും കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിന് നല്‍കിയിരിക്കുകയാണ്. ജോര്‍ജ് എടപ്പരത്തിയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ വിമതവിഭാഗവും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തില്‍ ഉടലെടുക്കുന്ന തമ്മിലടി എല്‍ഡിഎഫിന് തലവേദനയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: