കോഴിക്കോട്: തിരുന്നാവായ റെയില്‍പാളത്തിന് സമീപം താമരപാടത്തിന് പിന്നിലെ കൈതച്ചെടികള്‍ക്ക് മുകളില്‍ ചേരാകൊക്കന്റെ (ഓപ്പണ്‍ ബില്‍ സ്ട്രോക്ക്) സങ്കേതം. 25 ഓളം കൂടുകളും കുഞ്ഞുങ്ങളെയുമാണ് പക്ഷിനിരീക്ഷകനായ ബാബു മണാശ്ശേരി കണ്ടെത്തിയത്. അരയ്ക്ക് മുകളില്‍ വെള്ളത്തില്‍ രണ്ടാള് പൊക്കത്തില്‍ പടര്‍ന്ന് പന്തലിച്ച കാട്ടുചെടികള്‍ക്കിടയിലൂടെ മുക്കാല്‍ കിലോമീറ്ററോളം കാല് നടയായി സഞ്ചിച്ചാല്‍ മാത്രമേ കൂടുകള്‍ കാണാനാവൂ. എത്തിപ്പെടാന്‍ പ്രയാസമായ പൊന്തക്കാടുകള്‍ക്ക് നടുവിലാണ് കൂടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കാല്‍നൂറ്റാണ്ട് മുമ്പ് മുതല്‍ ഓപ്പണ്‍ ബില്‍ സ്ട്രോക്കിനെ കേരളത്തില്‍ കണ്ടുവരുന്നുണ്ടെങ്കിലും ദേശാടന പക്ഷിയായ ഇവ മലബാര്‍ മേഖലയില്‍ കൂടുകെട്ടി കുഞ്ഞുങ്ങളെ വിരിയിച്ചതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 25 വര്‍ഷം മുമ്പ് കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് പാടത്ത് 23 പക്ഷികളടങ്ങുന്ന ഒരു കൂട്ടമായിട്ടാണ് ഇവയെ ആദ്യമായി കണ്ടത്. മനുഷ്യസാമീപ്യം തീരെ ഇഷ്ടപ്പെടാത്ത വര്‍ഗമാണ് ഇവ.
വെള്ളം വറ്റി തുടങ്ങുന്ന ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ എത്തി, മഴ തുടങ്ങുന്നതിന് മുമ്പേ തിരിച്ചുപോയിരുന്ന ഇവ, കാലക്രമേണ നേരത്തെ എത്താനും വൈകി തിരിച്ചുപോകാനും തുടങ്ങി. മറ്റു കൊറ്റി വര്‍ഗത്തെപ്പോലെ തന്നെ നീണ്ടകാലുകള്‍ ഉണ്ടെങ്കിലും നീണ്ടകാലുകളുടെ ആനുകൂല്യം ഉപയോഗിച്ച് വെള്ളത്തില്‍ ഇര തേടാത്ത ഇവ വെള്ളം വറ്റി തുടങ്ങുമ്പോള്‍ ചെളിയില്‍ കുടുങ്ങിപോകുന്ന നത്തക്കയെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. മേല്‍ചുണ്ടും കീഴ്ചുണ്ടും ചേര്‍ത്തടച്ചാല്‍ ചുണ്ടുകള്‍ക്കിടയില്‍ ഒരു വലിയ വിടവ് കാണുന്നതിലാണ് ഇവയെ ചേരാകൊക്കന്‍ എന്ന് വിളിക്കുന്നത്.
നാട്ടിന്‍പുറത്തെ പാടങ്ങളില്‍ നാടന്‍ കൊറ്റികള്‍ക്ക് ഇടയില്‍ എത്തപ്പെട്ട ചേരാകൊക്കന്‍ ഭയം ഇല്ലാതെ നില്ക്കാന് നാടന്‍ കൊറ്റികളുടെ സാമീപ്യം സഹായകരമായിരിക്കുകയാണ്. കൃഷിയിറക്കാതെ തരിശിട്ട പാടശേഖരങ്ങളടക്കം നീര്‍പക്ഷികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുകൂലമായ ചുറ്റുപാടുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. അതിനാല്‍ വിരുന്നുകാരനായി വന്ന് വീട്ടുകാരനായി മാറിയിരിക്കുകയാണ് ചേരാകൊക്കന്‍. മറ്റൊരു ദേശാടനപക്ഷിയായ അരിവാള്‍ കൊക്കനും ഇവിടെ കൂടുവെച്ച് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: