ചേര്‍ത്തല: ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ നായകത്വം വഹിക്കുന്ന വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞാക്രമിക്കുവാന് ഇടതു വലതു മുന്നണികള്‍ക്ക് യോഗ്യതയില്ലെന്ന് എ.എന്‍. രാധാകൃഷ്ണന് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷസമുദായത്തില്‍ പെട്ട അധഃസ്ഥിത വിഭാഗത്തിനുവേണ്ടി എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ള നേതാവാണ് വെള്ളാപ്പള്ളി. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തികച്ചും ആസൂത്രിതമാണ്. മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ പാവപ്പെട്ട സമുദായാംഗങ്ങള്‍ക്ക് സാമ്പത്തികമായി ഉന്നമനം ഉണ്ടായിട്ടുണ്ട്.
സമുദായത്തിന്റെ ഉന്നമനത്തിനായുള്ള കര്‍മ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ അതിനെതിരെ അഴിമതി ആരോപിക്കുന്ന വി.എസ്. അച്യുതാനന്ദന് കൈരളി ടിവിയുടെയും, ദേശാഭിമാനിയുടെയും സാമ്പത്തിക സ്രോതസുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകണം. സിപിഎമ്മിന്റെ ഭയപ്പാട് പൊതുസമൂഹം കാണുന്നുണ്ട്. ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച തടയാന്‍ ആര്‍ക്കുമാകില്ല. മുന്‍പ് നാല് ലക്ഷമായിരുന്ന അംഗത്വം ഇപ്പോള്‍ 23 ലക്ഷം കവിഞ്ഞു. രാഷ്ട്രീയ കേരളം പ്രതീക്ഷിക്കാത്ത പലരും തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പ്രധാനമന്ത്രിയെ കാണുന്നതിന് കേരളത്തില്‍ നിന്നാര്‍ക്കും പോകാം, അതിന് ആരുടെയും അനുവാദം തേടേണ്ടതില്ല. ബിജെപി സംസ്ഥാന നേതൃത്വം അറിയാതെയല്ലേ വെള്ളാപ്പള്ളി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനോടൊപ്പം എ.എന്‍. രാധാകൃഷ്ണന് അരമണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്ത സന്ദര്‍ശനമാണെന്നും വെള്ളാപ്പള്ളി നടേശന് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയുള്ള പിന്തുണ അറിയിക്കുവാനാണ് വന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: