ന്യൂദല്‍ഹി: ഐഎസ്എല്‍ രണ്ടാം സീസണില്‍ ആദ്യ വിജയം തേടി ദല്‍ഹി ഡൈനാമോസും ചെന്നൈയിന് എഫ്സിയും ഇന്ന് കളത്തില്‍. ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സി അത്ലറ്റികോ കൊല്‍ക്കത്തയോട് 3-2നും ദല്‍ഹി ഡൈനാമോസ് 2-0ന് എഫ്സി ഗോവയോടും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ഇന്ന് വിജയം മാത്രമായിരിക്കും ലക്ഷ്യം. ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7ന് കിക്കോഫ്.
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് പ്രതിരോധനിര താരങ്ങളാണ് ഇരുടീമുകളുടെയും പരിശീലകര്‍. ചെന്നൈയിന് എഫ്സിയെ ഇറ്റാലിയന്‍ ലോകകപ്പ് താരം മാര്‍ക്കോ മറ്റരാസി അണിയിച്ചൊരുക്കുമ്പോള്‍ ദല്‍ഹിയെ ഒരുക്കുന്നത് ബ്രസീലിയന്‍ ഇതിഹാസം റോബര്‍ട്ടോ കാര്‍ലോസ്. കഴിഞ്ഞ വര്‍ഷം ഇരുടീമുകളും രണ്ട് ഏറ്റുമുട്ടിയപ്പോള്‍ ഒരെണ്ണത്തില്‍ ദല്‍ഹി വിജയിച്ചു. മറ്റൊന്ന് സമനിലയിലും. ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 4-1നായിരുന്ന ഡൈനാമോസിന്റെ വിജയം. ഈ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ചെന്നൈയിന് എഫ്സിക്കുണ്ട്. അതുപോലെ കഴിഞ്ഞ വര്‍ഷത്തെ മേധാവിത്വം തുടരുക എന്നത് ദല്‍ഹിയുടെ ലക്ഷ്യം.
കഴിഞ്ഞ മത്സരത്തില്‍ 4-4-2 ശൈലിയില്‍ കളത്തിലിറങ്ങിയ ചെന്നൈയിന് ഇന്നും ഇതേ ശൈലിയാകും അവലംബിക്കുക. ആദ്യ മത്സരത്തില്‍ സൂപ്പര്‍താരവും ക്യാപ്റ്റനും മാര്‍ക്വീ താരവുമായ എലാനോ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയെങ്കിലും പെരുമക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് ചെന്നൈയിന് ടീമിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. മറ്റൊരു സൂപ്പര്‍താരമായ ഫിക്രു ടഫേരയും നിറം മങ്ങി. എന്നാല്‍ മുന്നേറ്റനിരയില്‍ ജെജെ ലാല്‍പെഖുലിയ മികച്ചുനിന്നു.
മധ്യനിരയും മുന്നേറ്റവും തമ്മില്‍ മികച്ച ധാരണയില്ലാതെ കളിച്ചതും ചെന്നൈയിന് എഫ്സിക്ക് കഴിഞ്ഞ കളിയില്‍ തിരിച്ചടിയാവുകയായിരുന്നു. അതുപോലെ പ്രതിരോധനിരയിലും കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയിന് എഫ്സി പരാജയമായിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയ ബെര്‍ണാഡ് മെന്‍ഡിയുടെ പിഴവില്‍ നിന്നാണ് രണ്ട് ഗോളുകള്‍ ടീമിന് വഴങ്ങേണ്ടിവന്നത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് ഫ്രഞ്ച് താരമായ മെന്‍ഡി നടത്തിയത്.
അതേസമയം ഇറ്റാലിയന്‍ താരം അലസ്സാന്‍ഡ്രോ പൊറ്റെന്‍സ, ബ്രസീലിയന്‍ താരം മെയില്‍സണ്‍ ആല്‍വസ്, ഇന്ത്യന്‍ താരങ്ങളായ തോയി സിങ്, അഭിഷേക് എന്നിവര്‍ പ്രതിരോധത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ന് ചില മാറ്റങ്ങളോടെയാവും ചെന്നൈയിന് ഇറങ്ങുക. ബ്രൂണോ പെലിസ്സാരി, സ്റ്റീവന്‍ മെന്‍ഡോസ തുടങ്ങിയര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ഗോള്‍വലയം കാക്കുന്നത് അപൗല ഈഡല്‍ തന്നെയായിരിക്കും.
ദല്‍ഹിയുടെ മുഖ്യ ആകര്‍ഷണം സൂപ്പര്‍താരം റോബര്‍ട്ടോ കാര്‍ലോസ് തന്നെ. ഗോവ എഫ്സിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ കാര്‍ലോസ് തന്റെ കാലുകളുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു. ഈ മത്സരത്തില്‍ കാര്‍ലോസ് എടുത്ത ഫ്രീകിക്ക് നിര്‍ഭാഗ്യം കൊണ്ടാണ് വലയില്‍ കയറാതെ പോയത്. കാര്‍ലോസിന്റെ സംഘത്തില്‍ ഒരുപറ്റം മികച്ച താരങ്ങളാണുള്ളത്. എഫ്സി ഗോവക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും ഷോട്ടുകള്‍ പായിച്ചതും ദല്‍ഹി ഡൈനാമോസായിരുന്നു.
എന്നാല്‍ ഗാഡ്സെയും വിനീഷ്യസ് ഫെരേരയും അവസരങ്ങള്‍ തുലച്ചുകളഞ്ഞതാണ് ദല്‍ഹിക്ക് തിരിച്ചടിയായത്. മധ്യനിരയില്‍ ഫ്ളോന്റ് മലൂദയും ഹാന്‍സ് മള്‍ഡറും മികച്ച പ്രകടനം നടത്തി. പ്രതിരോധത്തില്‍ ജോണ്‍ ആര്‍നെ റീസും ചികാവോയും റാള്‍ട്ടെയും അന്‍വര്‍ അലിയും സൗമിക് ചക്രവര്‍ത്തിയും മികച്ചുനിന്നു. കഴിഞ്ഞ മത്സരത്തിലെന്നപോലെ 5-3-2 ശൈലിയിലായിരിക്കും റോബര്‍ട്ടോ കാര്‍ലോസ് ഇന്ന് ടീമിനെ അണിനിരത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: