തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക ബന്ധപ്പെട്ട വരണാധികാരികള്‍ സ്വീകരിച്ച് തുടങ്ങി. ഈ മാസം 14നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. ഒക്ടോബര്‍ 15ന് സൂക്ഷ്മപരിശോധന നടക്കും.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 17 ആണ്. തെരഞ്ഞെടുപ്പ് നവംബര്‍ 17ന് പൂര്‍ത്തിയാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സര്‍ക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും തങ്ങളുടെ നേട്ടങ്ങള്‍, നടപ്പാക്കിയ പദ്ധതികള്‍ തുടങ്ങിയവയുടെ പരസ്യങ്ങളും ബാനറുകളും ബോര്‍ഡുകളും, ഹോര്‍ഡിംഗുകളും, എല്‍ഇഡി ഡിസ്പ്ലേകളും നീക്കം ചെയ്യാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്മീഷന് ചീഫ് സെക്രട്ടറിക്കാണ് കത്ത് നല്‍കിയത്.
ഇതിന് പോലീസ് സഹായം ലഭ്യമാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കാന് ഡിജിപിയോട് കമ്മീഷന് ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേട്ടങ്ങളും നടപ്പിലാക്കിയ പദ്ധതികളും സംബന്ധിച്ച് അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ നല്കുന്ന പരസ്യങ്ങള്‍ നിര്‍ത്താനും കത്തില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ചട്ടലംഘനം പരിശോധിക്കാനും കമ്മീഷന് കളക്ടറര്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചാരണത്തിന് പിവിസി ഫഌക്സ് ഒഴിവാക്കണമെന്ന് കമ്മീഷന് അഭ്യര്‍ഥിച്ചു. പകരം റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തലീന്‍, തുണി, പേപ്പര്‍ തുടങ്ങിയ പ്രകൃതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് പ്രചാരണം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളോടും തെരഞ്ഞെടുപ്പു കമ്മീഷന് അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: