കേരള സംസ്ഥാനത്തിന് ഭാരതത്തിലെതന്നെ ഏറ്റവും മികച്ച സ്ത്രീ-പുരുഷസമത്വ സൂചികയാണുള്ളത്. സ്ത്രീ സാക്ഷരതയിലും കേരളം മുന്നിലാണ്. പക്ഷെ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരുന്നു എന്ന വാര്‍ത്തകള്‍ സ്ത്രീകള്‍ക്ക് തന്നെ അപമാനകരമാണ്. വിദ്യാഭ്യാസവും ജോലിയും നേടിയിട്ടും സ്ത്രീകള്‍ പ്രതികരണശേഷിയും സ്വയം പ്രതിരോധിക്കാനുള്ള ശക്തിയും നേടിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലാണ് ഏറ്റവും വലിയ കുറ്റകൃത്യനിരക്കുള്ളത്. ഒരു ലക്ഷത്തില്‍ 455.8. ദേശീയ ശരാശരി 196.7 ശതമാനം മാത്രമാണ്. കൊച്ചിയാണ് ഭാരതത്തിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം- 817.9. തൊട്ടടുത്ത് കൊല്ലമാണ്.
ഒരു ലക്ഷത്തില്‍ 657.3. അപ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നില്ല എന്നു മാത്രമല്ല നമ്മെ അതിശയപ്പെടുത്തുന്നുപോലുമില്ല. ഒരു ദിവസംപോലും സ്ത്രീപീഡനവാര്‍ത്തയില്ലാതെ മാധ്യമങ്ങള്‍ പുറത്തുവരാറില്ലല്ലോ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്താല്‍തന്നെ നൂറുകണക്കിന് കേസുകളുണ്ട്.
ഇവയുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം, വഴിയേ നടക്കുമ്പോഴും ബസ്സില്‍ ഇരിന്നാലുമുള്ള ശാരീരിക പീഡനങ്ങള്‍- കേസുകള്‍ പലവിധവും നിരവധിയുമാണ്. 2010 ല്‍ 10781 കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2011 ല്‍ 13279 കേസുകളായി. 2015 പകുതിയായപ്പോള്‍ 6735 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ന് സ്ത്രീ വെറും ലൈംഗിക ഉപഭോഗവസ്തുവായപ്പോള്‍ സ്വന്തം അച്ഛന് മകളെയും സഹോദരന് സഹോദരിയെയും അധ്യാപകന് ശിഷ്യകളെയും പീഡിപ്പിക്കുന്നു. കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലാണത്രെ ഏറ്റവും കൂടുതല്‍ സ്ത്രീപീഡനം. 2010 ല്‍ 1162 കേസുകളുണ്ടായിരുന്നുവെങ്കില്‍ 2015 പകുതിയായപ്പോഴേക്കും 747 കേസുകളായി വര്‍ധിച്ചിരിക്കുന്നു. കേരളത്തിലെ ബലാല്‍സംഗറേറ്റ് (2.9) ഭാരതത്തിലെതന്നെ ദേശീയ ശരാശരിയേക്കാള്‍ ഒന്നര ഇരട്ടി കൂടുതലാണ്. ആക്രമണം, അപമാനം, ദേശീയ ശരാശരിയായ 3.7 ശതമാനമാണെങ്കില്‍ ഇവിടെ 10.7 ശതമാനമാണ്. മലപ്പുറമാണത്രേ കേരളത്തില്‍ ബലാല്‍സംഗത്തില്‍ മുന്നില്‍. സതീഷ്ബാബു എന്ന കൊടുംക്രിമിനലിന്റെ ഹോബി കന്യാസ്ത്രീകളെ ആക്രമിക്കുക എന്നതാണ്.
ഇക്കഴിഞ്ഞ സെപ്തംബര്‍ 17 ന് പുലര്‍ച്ചെ മഠത്തിന്റെ മൂന്നാം നിലയില്‍ നിലത്തുവീണുകിടക്കുന്ന സിസ്റ്റര്‍ അമലയെ കണ്ടെത്തി. തലയ്ക്ക് ശക്തമായ അടിയേറ്റാണ് അവര്‍ മരിച്ചത്. അതിന് ഒരാഴ്ച മുമ്പ് ഇതേ മഠത്തിലെ സിസ്റ്റര്‍ ജസീന്തക്ക് തലയ്ക്കടിയേറ്റ് പരിക്കേറ്റിരുന്നു. മുറിവില്‍ എട്ട് തുന്നലുകളിടേണ്ടിവന്നു. പ്രായമായ കന്യാസ്ത്രീകളാണ് ഇയാളുടെ ഇര. റിപ്പര്‍ ജയാനന്ദന് സ്ത്രീകളെ തലയ്ക്കടിച്ച് മാനഭംഗപ്പെടുത്തിയശേഷം കവര്‍ച്ച നടത്തുന്നയാളായിരുന്നു. സതീഷിന് കൊല ഹോബിയും ആനന്ദകരവുമാണത്രേ. കേരളത്തില്‍ ബലാല്‍സംഗം 26 ശതമാനമാണെന്ന് പറയുമ്പോള്‍ സംസ്ഥാനം കുറ്റകൃത്യങ്ങളില്‍ അഞ്ചാംസ്ഥാനത്തുവരുന്നു. ബലാല്‍സംഗനിരക്ക് കേരളത്തില്‍ 80 ശതമാനം വര്‍ധിക്കുന്നുന്നുവെന്ന് പറയുമ്പോള്‍ സാക്ഷര-സാംസ്കാരിക കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ടിവരും.
സാക്ഷരത സംസ്കാരവും അനുകമ്പയും ഒന്നും പകരുന്നില്ലെങ്കില്‍ പിന്നെ മനുഷ്യന് എങ്ങനെ മനുഷ്യനാകും. മൃഗങ്ങള്‍പോലും ആഹാരത്തിനാണ് മറ്റ് ജീവികളെ കൊല്ലുന്നത്. മലയാളി പക്ഷെ ആനന്ദത്തിന് വേണ്ടിയും. വാസ്തവത്തില്‍ ബലാല്‍സംഗ-സ്ത്രീപീഡന വാസന വര്‍ധിക്കുമ്പോള്‍ സാക്ഷരരായ, വിദ്യാസമ്പന്നകളായ, ഉദ്യോഗസ്ഥകളായ കേരള സ്ത്രീകള്‍ എങ്ങനെ പുറത്തിറങ്ങും? രാത്രി വഴിനടക്കും? സ്വന്തം ഭര്‍ത്താവില്‍നിന്നുള്ള പീഡനം വര്‍ധിക്കുന്നുവെന്ന് കുടുംബകോടതിയിലെ കേസ്വര്‍ധന തെളിയിക്കുന്നു.
സ്വന്തം കുടുംബത്തില്‍നിന്നുള്ള പീഡനത്തില്‍നിന്ന് എങ്ങനെ പെണ്‍കുട്ടികള്‍ രക്ഷനേടും? ജൂഡോ മുതലായ വിദ്യകള്‍ പുറത്തെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാം. വീട്ടിലോ? ഇനിവരുന്ന കാലം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി ആയുധധാരികളാകാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കേണ്ടിവരുമോ? സ്ത്രീകള്‍ തുല്യപദവിക്കുവേണ്ടി പോരാടി സംവരണം നേടിയിട്ടുണ്ട്.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് പ്രഥമ പരിഗണനയാണ്. റിപ്പര്‍ ജയാനന്ദനെയും സതീഷ്ബാബുവിനെയും പോലെയുള്ളവരെ ഒതുക്കാനുള്ള നിയമം പഞ്ചായത്തുകള്‍ക്ക് പാസാക്കേണ്ടിവരുമോ? കേരളത്തിന് ഉണ്ടെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന വിദ്യാഭ്യാസ നിലവാരവും പ്രബുദ്ധതയും സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പ്രതിഫലിച്ചുകാണുന്നില്ല. അടിസ്ഥാനപരമായ ഒരു കുറവ് നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കേണ്ടത്. ഇത് കണ്ടെത്തി പരിഹരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: