സുഹൃത്തായ മെറിലി വെയ്സ്ബോര്‍ഡ് മാധവിക്കുട്ടിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തുവന്നിരിക്കുന്നു. പതിനേഴ് വര്‍ഷം മുമ്പ് നടന്ന മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നിലെ ചതിയേയും വഞ്ചനയേയും കുറിച്ച് ഡോ.സുകുമാര്‍ അഴീക്കോടും പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ ലീലാമേനോനും ടി.ജെ.എസ്.ജോര്‍ജും എം.ജി. രാധാകൃഷ്ണനുമൊക്കെ പലപ്പോഴായി പറഞ്ഞ അപ്രിയസത്യങ്ങള്‍ക്ക് നേരെ ‘മതേതര കേരളം’ സൗകര്യപൂര്‍വം കണ്ണടയ്ക്കുകയായിരുന്നു. മാധവിക്കുട്ടി മതംമാറി കമലാ സുരയ്യായതിനെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ ഒരിക്കല്‍ക്കൂടി ആധികാരികമായി ആവര്‍ത്തിക്കുന്നു എന്നിടത്താണ് മെറിലി വെയ്സ്ബോര്‍ഡിന്റെ പ്രസക്തി. ലീലാ മേനോനും മറ്റും പറഞ്ഞതിനോട് ഗൗരവസ്വഭാവമുള്ള ചില കാര്യങ്ങള്‍ മെറിലിക്ക് കൂട്ടിച്ചേര്‍ക്കാനുമുണ്ട്.
മുസ്ലിം മതമൗലിക വാദികള്‍ ഏറെ കൊട്ടിഘോഷിച്ച മാധവിക്കുട്ടിയുടെ മതംമാറ്റം മതസ്വാതന്ത്ര്യത്തിന്റെയോ ആത്മീയതയുടെയോ പ്രശ്നമായിരുന്നില്ല എന്ന കാര്യം മാധവിക്കുട്ടിയുടെ വാക്കുകളില്‍ തന്നെ മെറിലി രേഖപ്പെടുത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് മെറിലിക്കെഴുതിയ കത്തില്‍ മാധവിക്കുട്ടി പറയുന്നത് ഇങ്ങനെയാണ്: ”നവംബര്‍ പതിനാലാം തീയതി സാദിക് അലി എന്നൊരു യുവാവ് എന്നെ കാണാന്‍ വന്ന അന്ന് മുതല്‍ എന്റെ ജീവിതം അപ്പാടെ മാറിയിരിക്കുന്നു.
മുപ്പത്തിയെട്ട് വയസ്സായ ഒരാളണദ്ദേഹം. സുന്ദരമായ ഒരു പുഞ്ചിരിയുണ്ടയാള്‍ക്ക്. അതിനുശേഷം അയാള്‍ എന്നെ ദുബായില്‍നിന്നും അബുദാബിയില്‍നിന്നും വിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ വിവാഹിതരാവുകയാണെങ്കില്‍ എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുമെന്നയാള്‍ പറഞ്ഞു. അതിനോടൊപ്പം അയാള്‍ ഉറുദു ഈരടികളും ചൊല്ലിക്കൊണ്ടിരുന്നു. ഞാന്‍ എന്റെ തോഴി മിനിയേയും കൂട്ടി അയാളുടെ അടുത്തേക്ക് പോയി. അവിടെ ഒരു പുഴയുണ്ട്, കുറച്ചു മരങ്ങളുണ്ട്, പിന്നെ നിറഞ്ഞ ചിരിയുമുണ്ട്. എന്നോട് മുസ്ലീമാവണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ അത് അനുസരിച്ചു.” ഇതാണ് മാധവിക്കുട്ടിയുടെ വാക്കുകള്‍. ഈ കത്തില്‍ പരാമര്‍ശിക്കുന്ന സാദിക് അലി ആരാണെന്ന് മെറിലി വിശദീകരിക്കുന്നുണ്ട്; ”ഇസ്ലാം പണ്ഡിതനും മലബാറില്‍നിന്നുള്ള മുസ്ലിംലീഗ് എംപിയും.” ഇയാള്‍ ലീലാ മേനോന് ആദ്യമായി വെളിപ്പെടുത്തിയ മുസ്ലിംലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനിയാണെന്ന് വ്യക്തം.
മാധവിക്കുട്ടിയുടെ കണ്ണില്‍ അപ്രതീക്ഷിതവും അസ്വാഭാവികവുമായ ഒരു പ്രണയത്തിന്റെ പാരിതോഷികമായിരുന്നു മതംമാറ്റമെങ്കിലും ഇതിന് ശ്രമിച്ച് വിജയിച്ച ശക്തികള്‍ക്ക് അതൊരു വലിയ തന്ത്രമായിരുന്നുവെന്ന് മെറിലി വ്യക്തമാക്കുന്നു. സാദിക് അലിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ‘ഞാന്‍ മലീമസപ്പെട്ടിരിക്കുന്നു’ എന്നു ചിന്തിച്ച മാധവിക്കുട്ടിക്കുമുന്നില് അയാള്‍ തന്ത്രപൂര്‍വം ഒരു ഉപാധി വയ്ക്കുകയായിരുന്നു. ”സാരമില്ല. ഞാന്‍ താങ്കളെ വിവാഹം കഴിച്ചുകൊള്ളാം.” അയാള്‍ വാക്കുകൊടുത്തു. ”ഇന്നേക്ക് പന്ത്രണ്ടാംദിവസം താങ്കള്‍ ദല്‍ഹിയില്‍ എന്റെ ദല്‍ഹി ഭാര്യയായി താമസിക്കും. വിവാഹം കഴിഞ്ഞാല്‍ പിന്നെ ശേഷിച്ചതെല്ലാം മാഞ്ഞുപോകും.”
”അപ്പോള്‍ കമല ഒരു പട്ടുസാരിയുടുത്തു. മടക്കയാത്രയ്ക്ക് തയ്യാറായി ഇരുന്നു. അയാള്‍ ഇപ്പോള്‍ ജനലിനരികിലിരുന്ന് കരയുകയായിരുന്നു. അയാളുടെ തേങ്ങല്‍ കേട്ട കമല ഒരു ദിവസംകൂടി നില്ക്കുവാന് സമ്മതിച്ചു. അന്ന് അയാള്‍ കമലയെ സുരയ്യ എന്ന് നാമകരണം ചെയ്തു. സുരയ്യ എന്നാല്‍ പ്രഭാത നക്ഷത്രം. അയാള്‍ക്ക് വിവാഹം കഴിക്കണമെങ്കില്‍ കമല മുസ്ലീം മതം സ്വീകരിക്കണമെന്ന് അയാള്‍ പറഞ്ഞു. കമലയ്ക്ക് യാത്രയാകുവാന്‍ സമയമായപ്പോള്‍ അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു. ”പോകരുത്. പോയാല്‍ പിന്നെ എനിക്ക് ഈ മുറിയിലേയ്ക്ക് പ്രവേശിക്കുവാനാവില്ല.” മനസ്സില്‍ പ്രണയം നിറഞ്ഞ കമലയ്ക്ക് ഇനിയും സമയം നഷ്ടപ്പെടുത്തുവാനാകില്ലായിരുന്നു. അവള് പാതിവഴിയില്‍ നിറുത്തി മാധ്യമങ്ങളോട് തന്റെ മതംമാറ്റം വിളംബരം ചെയ്തു.”
എല്ലാം വളരെ കൗശലപൂര്‍വം മെനഞ്ഞെടുത്ത തന്ത്രമായിരുന്നു. മാധവിക്കുട്ടിയോട് വര്‍ഷങ്ങളായി ആദരവുണ്ടെന്ന് പറഞ്ഞ് അവരുടെ ഒരു ബന്ധുവഴി സാദിക് അലി സന്ദര്‍ശനാനുമതി നേടിയത് ഒരു തുടക്കമായിരുന്നു. എറണാകുളത്തെത്തി സന്ദര്‍ശിച്ച് മടങ്ങിയശേഷം തുടരെയുള്ള ഫോണ്‍വിളികള്‍, മധുരവാക്കുകള്‍. മാധവിക്കുട്ടിയുടെ മനസ്സറിഞ്ഞ സാദിക്കിന് അവരെ എങ്ങനെ വീഴ്ത്തണമെന്നറിയാമായിരുന്നു. സമര്‍ത്ഥമായ ഇത്തരം നീക്കങ്ങള്‍ക്കൊടുവില്‍ ചഞ്ചലചിത്തയായിരുന്ന കമല വീണുപോയി; കമല, സുരയ്യയായി. ആ പേരിടല്‍ പോലും ആസൂത്രിതമായിരുന്നു.
സുരയ്യ എന്നതിനോട് സാമ്യം തോന്നുന്ന പേരുള്ള മറ്റൊരു എഴുത്തുകാരിയെ വീഴ്ത്താന്‍ കരുതിവച്ചതായിരുന്നു ഈ പേര്. പല കാരണങ്ങളാല്‍ അത് നടക്കാതെ പോയി. കമല ഇരയാവുകയും ചെയ്തു. പ്രണയം ഇക്കാര്യത്തില്‍ ഒരു പരിവേഷം മാത്രമായിരുന്നു. മൂടുപടത്തിനുള്ളില്‍ മറച്ചുപിടിച്ചിരുന്നത് ചീഞ്ഞഴുകിയ മതമൗലികവാദമായിരുന്നു. കമലയെ വീഴ്ത്തിയ വില്ലനായ ‘സാദിക് അലി’ ഒരുകാലത്ത് ഇന്ത്യയെ ഇസ്ലാമിലൂടെ മോചിപ്പിക്കാന്‍ സ്ഥാപിതമായ ‘സിമി’ എന്ന ഭീകരസംഘടനയുടെ നേതാവായിരുന്നല്ലോ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലീലാമേനോന് കൃത്യമായി ചൂണ്ടിക്കാട്ടിയതുപോലെ മാധവിക്കുട്ടിയുടെ മതംമാറ്റം ഒരു ‘ലൗ ജിഹാദ്’ തന്നെയായിരുന്നു. ഇതിന്റെ സാക്ഷ്യപത്രമാണ് മെറിലി വെയ്സ്ബോര്‍ഡിന്റെ വാക്കുകള്‍.
മാധവിക്കുട്ടിയെ മതംമാറ്റുന്നതുവരെ ‘സാദിക് അലി’യാണ് രംഗത്തുണ്ടായിരുന്നതെങ്കിലും കമല പര്‍ദ്ദക്കുള്ളില്‍ കയറിയതോടെ സ്ഥിതിഗതികള്‍ നാടകീയമായി മാറി. മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും എല്‍ഡിഎഫും ഉള്‍പ്പെടെയുള്ളവര്‍ കമലയെ സ്വകാര്യ സ്വത്താക്കി. ‘രക്ഷകര്‍’ കമലയുടെ ശത്രുക്കളായി മാറുന്ന ഈ കാഴ്ചയ്ക്ക് മെറിലി സാക്ഷിയാണ്. ”ഇപ്പോള്‍ കമല ഇസ്ലാം മതം ഉപേക്ഷിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കും?” എന്ന മെറിലിയുടെ ചോദ്യത്തിന് ”അവര്‍ എന്നെ കൊല്ലും” എന്നായിരുന്നു കമലയുടെ മറുപടി.
മറ്റൊരിക്കല്‍ കമലയെ നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരെ വിസമ്മതം അറിയിച്ചത് മെറിലിയാണ്. ”വല്ലാത്ത സമ്മര്‍ദ്ദം. എനിക്ക് മരിച്ചാല്‍ കൊള്ളാമെന്നായി” എന്നാണ് അപ്പോള്‍ കമല പ്രതികരിച്ചത്. ആരാണിവര്‍ എന്ന മെറിലിയുടെ ചോദ്യത്തിന് ”തീവ്രവാദികള്‍, അവര്‍ കൊല്ലും” എന്നായിരുന്നു കമലയുടെ മറുപടി. വാസ്തവത്തില്‍ സുരയ്യയായി മാറിയശേഷം ഇസ്ലാമിനെ പ്രകീര്‍ത്തിച്ചുകൊണ്ട് കമല പറഞ്ഞതെല്ലാം അവരെക്കൊണ്ട് പറഞ്ഞുപറയിപ്പിച്ചതായിരുന്നുവെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യം മെറിലി രേഖപ്പെടുത്തുന്നുണ്ട്.
അധികം വൈകാതെ തന്നെ കമലയ്ക്ക് ചതി മനസ്സിലായിരുന്നു. എന്നാല്‍ അടിമത്തത്തില്‍നിന്നും പീഡനങ്ങളില്‍നിന്നും പുറത്തുവരാന്‍ അവരെ പലരും അനുവദിച്ചില്ല. തന്നെക്കുറിച്ച് പുസ്തകമെഴുതാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മെറിലിയോട് കമല ഇങ്ങനെയാണ് പറയുന്നത്: ”എല്ലാമെഴുതണം. ഈ മതംമാറ്റത്തെക്കുറിച്ച് വരെ സത്യമെഴുതണം-പ്രണയത്തിനായി ഞാന്‍ എന്തുചെയ്തു എന്നെഴുതണം. ഞാന്‍ മതത്തെ ഗൗനിക്കുന്നില്ല. മതം എന്നാല്‍ വസ്ത്രംപോലെയാണ്. ഈ മുസ്ലിം വസ്ത്രം കണ്ടില്ലേ, അതുപോലെ.” അവര്‍ നിങ്ങളെ ഉപദ്രവിച്ചേക്കാം എന്ന് മെറിലി മുന്നറിയിപ്പ് നല്കിയപ്പോള് ”മരിക്കുവാന്‍ ഒരു മടിയുമില്ല. സാദിക് അലി എന്നെ കൊന്നുകഴിഞ്ഞുവല്ലോ” എന്നായിരുന്നു കമലയുടെ പ്രതികരണം.
ഒരു മതമെന്ന നിലയ്ക്ക് ഇസ്ലാമിന് അവകാശപ്പെടാനാവാത്ത മഹത്വം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കമലയുടെ മതംമാറ്റം ഉപയോഗിക്കപ്പെടുകയായിരുന്നു. പര്ദ്ദയ്ക്കുള്ളിലായ കമലയെ ‘എഴുത്തമ്മ’യാക്കി എഴുത്തച്ഛന് പുരസ്കാരം നല്‍കിയത് ഇതിന്റെ ഭാഗമായിരുന്നു. അന്നത്തെ മുസ്ലിംലീഗുകാരനായ മന്ത്രി ഉള്‍പ്പെട്ട ഒരു ഗുഢാലോചനയുടെ ഫലമായിരുന്നു പുരസ്കാര ദാനം.
സാദിക് അലിക്കു പ്രണയം ഒരു നാട്യമാണെന്ന് വ്യക്തമായ സ്ഥിതിക്ക് മറ്റെന്തൊക്കെയാവാം കമലയെ മതംമാറ്റാനുള്ള പ്രേരണകള്‍ എന്നതിലേക്കും മെറിലിയുടെ പുസ്തകം വിരല്‍ചൂണ്ടുന്നുണ്ട്. ”സാദിക് അലിയെ ചോദ്യം ചെയ്തിരിക്കുന്നു. കമലയെ മതംമാറ്റുന്നതിനായി ഒരു ദശലക്ഷം ഡോളര്‍ സൗദി അറേബ്യയില്‍ നിന്നും താന്‍ കൈപ്പറ്റി എന്നയാള്‍ സമ്മതിച്ചിരിക്കുന്നു. ആ പണം താന്‍ ഒരു ധര്‍മസ്ഥാപനത്തിന് കൈമാറി എന്നും അയാള്‍ പറഞ്ഞിരിക്കുന്നു” എന്ന് കമലയുടെ കുടുംബത്തിന്റെ ഒരു വിശ്വസ്തന് പറഞ്ഞതായി മെറിലി രേഖപ്പെടുത്തിയിരിക്കുന്നു.
പള്ളി പണിയാനും സംഘടനകള്‍ ശക്തിപ്പെടുത്താനുമൊക്കെ ചില ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പണമൊഴുകാറുണ്ട്. എന്നാല്‍ ഇവിടെ ഒരു വ്യക്തിയെ മതംമാറ്റാന്‍ ആറു കോടി രൂപയാണ് പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നത്! ‘ലൗ ജിഹാദ്’ എന്ന പദ്ധതിയുടെ അന്താരാഷ്ട്രാ വേരുകളല്ലേ ഇവിടെ വെളിപ്പെടുന്നത്. ഒരു വ്യക്തിയെ മതംമാറ്റാന്‍ ഇത്ര ഭീമമായ തുക കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അത് കുറ്റകരമല്ലേ? ഏത് ധര്മസ്ഥാനത്തിനാണ് ഈ പണമത്രയും നല്‍കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? എന്തുകൊണ്ടാണ് ഇതേക്കുറിച്ച് അന്വേഷണമൊന്നും നടക്കാതിരുന്നത്?
ഹിന്ദുപാരമ്പര്യമുള്ള നാലപ്പാട് തറവാട്ടിലെ അംഗമായതിനാലും നൊബേല്‍ പുരസ്കാരത്തിനുപോലും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരി എന്ന നിലയ്ക്കുമാണ് മാധവിക്കുട്ടിയെ ഇസ്ലാമിക ശക്തികള്‍ ലക്ഷ്യംവച്ചത്. ഇതിന് മറ്റൊരു പശ്ചാത്തലവുമുണ്ട്. 1999 ഡിസംബര്‍ 16 നാണ് മാധവിക്കുട്ടിയെ മതംമാറ്റുന്നത്. ഇതിനും പതിനെട്ട് മാസം മുമ്പാണ് അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പൊഖ്റാനില്‍ വിജയകരമായ ആണവപരീക്ഷണം നടത്തിയത്. വാജ്പേയിയോടുള്ള ആദരവ് നേരത്തെയുള്ളതാണെങ്കിലും പൊഖ്റാന്‍ അണുപരീക്ഷണത്തെ മാധവിക്കുട്ടി പ്രശംസിച്ചത് പലരെയും അത്ഭുതപ്പെടുത്തി.
സന്തോഷം പ്രകടിപ്പിച്ച് താന്‍ പായസം വച്ചു വിളമ്പി എന്നാണ് മാധവിക്കുട്ടി ഈ ലേഖകനോട് പ്രതികരിച്ചത്. ‘ജന്മഭൂമി’ക്ക് അത് ‘എക്സ്ക്ലുസീവ്’ വാര്‍ത്തയായിരുന്നു. പിന്നീട് ‘ടൈംസ് ഓഫ് ഇന്ത്യ’യും ഈ പ്രതികരണം വാര്‍ത്തയാക്കി. മാധവിക്കുട്ടിയെ ഇസ്ലാമിക ശക്തികള്‍ ലക്ഷ്യമിട്ടതിന് ഇതും ഒരു കാരണമായിരുന്നില്ലേ? ”ന്യൂക്ലിയര്‍ വിസ്ഫോടനം നടത്തിയതിനുശേഷം നമുക്കിപ്പോള്‍ തലയുയര്‍ത്തി നില്ക്കാമെന്നായില്ലേ? നാളത്തെ പ്രസംഗത്തില്‍ ഞാനിനിയും ഒരു ഗാന്ധിയനൊന്നുമല്ല എന്ന് ഞാന്‍ പറയും” എന്ന് സുരയ്യയായശേഷവും കമല പറഞ്ഞതായി മെറിലി രേഖപ്പെടുത്തുന്നു.
ഇസ്ലാമിക മതവര്‍ഗീയതയോടും മതമൗലികവാദത്തോടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സാംസ്കാരിക നായകന്മാരില് പലരും പുലര്‍ത്തുന്ന ഇരട്ടത്താപ്പ് മെറിലി വെയ്സ്ബോര്ഡിലൂടെ വെളിച്ചത്താവുന്നുണ്ട്. കമലയുമായി പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദം മുന്‍നിര്‍ത്തി എഴുതിയ മെറിലിയുടെ പുസ്തകം 2010 ല്‍ പ്രസിദ്ധീകരിച്ചതാണ്. മൂന്ന് അന്തരാഷ്ട്രാ പുരസ്കാരങ്ങള്‍ ലഭിച്ച ഈ രചനയെക്കുറിച്ച് കഥാകൃത്തായ കെ.പി.നിര്‍മല്‍ കുമാര്‍ ദീര്‍ഘമായ ഒരു നിരൂപണവും എഴുതുകയുണ്ടായി. പുസ്തകം പ്രസിദ്ധീകരിച്ചശേഷം പലതവണ മെറിലി ഇന്ത്യയിലും കേരളത്തിലും വരികയുണ്ടായി. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, മലയാളത്തിലെ ഒരൊറ്റ മാധ്യമവും അവരെ സമീപിച്ച് മാധവിക്കുട്ടിയെക്കുറിച്ചും ഈ പുസ്തകരചനയെക്കുറിച്ചും എന്താണ് പറയാനുള്ളതെന്ന് വായനക്കാരെ അറിയിച്ചില്ല. കാരണം വ്യക്തമാണ്.
മാധവിക്കുട്ടിയുടെ മതംമാറ്റത്തെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ മൂടിവയ്ക്കേണ്ടതുണ്ടായിരുന്നു. മാതാ അമൃതാനന്ദമയീ ദേവിയെക്കുറിച്ചും മഠത്തെക്കുറിച്ചും തികച്ചും അവാസ്തവികമായ കെട്ടുകഥകള്‍ ചമച്ച് പുസ്തകം പ്രസിദ്ധീകരിച്ച ഗെയ്ല് ട്രെഡ്വെല് എന്ന വനിതയെ അവര്‍ താമസിച്ചിരുന്ന അമേരിക്കയില്‍ പോയി അഭിമുഖം നടത്തി സംപ്രേഷണം ചെയ്യുകയും അതിന്റെ ഉള്ളടക്കം പുസ്തകമാക്കുകയും ചെയ്തവരാണ് മെറിലിക്ക് അയിത്തം കല്‍പ്പിച്ചത്!
ഇസ്ലാമായതിനുശേഷമുള്ള തിക്താനുഭവങ്ങളില്‍ മനംമടുത്ത് മാധവിക്കുട്ടി ഒരു തിരിച്ചുവരവിനൊരുങ്ങിയിരുന്നു.
അടുത്ത സുഹൃത്തുക്കളോടും ചില മാധ്യമപ്രവര്‍ത്തകരോടും അവര്‍ ഇത് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മാധവിക്കുട്ടി ഇസ്ലാമായതിനെ പിന്തുണച്ചവരും ആശീര്വദിച്ചവരും ഇസ്ലാമല്ലതാവാന് അവരെ സഹായിച്ചില്ല. മാധവിക്കുട്ടിയുടെ മതംമാറ്റത്തെ പിന്തുണച്ച് ബുദ്ധമതം സ്വീകരിച്ച ബാലചന്ദ്രന് ചുള്ളിക്കാട് ഭീകരമായ മൗനം പാലിച്ചു. ഏറ്റവും സ്നേഹിച്ചിരുന്ന കവി വിജയലക്ഷ്മി മടങ്ങിവരാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ പിന്തുണച്ച് ഒരു വരി കവിതപോലും കുറിച്ചില്ല.
ഒടുവില്‍ ഹിന്ദുവായി മരിച്ചിട്ടും മുസ്ലിമായി കബറടക്കാന്‍ വാശിപിടിച്ച സക്കറിയയും എം.എ.ബേബിയും മറ്റു ചിലരും മാധവിക്കുട്ടിയെ സഹായിക്കാതെ ദല്ലാള്‍ പണിയെടുത്തു.
മാധവിക്കുട്ടിയുടെ മതംമാറ്റം സര്‍ഗാത്മകമായി ജീവിച്ച ഒരു എഴുത്തുകാരിയുടെ മാനസികചാപല്യത്തിന്റെയും ഇഷ്ടപ്പെട്ട മതം തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും പ്രശ്നമായിരുന്നില്ല. മതവൈവിധ്യങ്ങളെ അംഗീകരിക്കാത്ത ഇസ്ലാമിക മതമൗലികവാദത്തിന്റെ ഇരയായിരുന്നു അവര്‍. മെറിലി വെയ്സ്ബോര്ഡിനും അറിയാത്ത ഒരുപാട് ദുരനുഭവങ്ങള്‍ സുരയ്യയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അവയെല്ലാം പുറത്തുവരേണ്ടതുണ്ട്. മെറിലിയുടെ ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകം ഈ സത്യങ്ങളിലേക്കുള്ള ഒരു പ്രവേശനകവാടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: