ദമത്തുറു: വടക്കുകിഴക്കന്‍ നൈജീരിയയിലെ ദമത്തറു നഗരത്തില്‍ ചാവേറുകള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ 40 പേര് കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ക്ക് പരുക്കേറ്റു. മൂന്നു സ്ഫോടനങ്ങളാണുണ്ടായത്.
രണ്ടു മുസ്ലീം പള്ളിയ്ക്ക് നേരെയും ബസ് സ്റ്റോപ്പിലുമാണ് സ്ഫോടനം നടന്നത്. പള്ളിയില്‍ പ്രഭാത നമസ്കാരത്തിനെത്തിയവരാണ് ആക്രമണത്തിനിരയായത്. പുലര്‍ച്ചെ പള്ളിയുടെ അകത്തേക്കു പ്രവേശിച്ച രണ്ടു വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇവയുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ബൊക്കോ ഹറം ഭീകരരാണ് ഇതിനു പിന്നിലെന്നാണ് സംശയം. കഴിഞ്ഞയാഴ്ച തലസ്ഥാന നഗരമായ അബുജയില്‍ നടത്തിയ സ്ഫോടനത്തില്‍ ബൊക്കോ ഹറം 15 പേരെ കൊലപ്പെടുത്തിയിരുന്നു.
യോബ് സംസ്ഥാനത്താണ് ബുധനാഴ്ച സ്ഫോടനം നടന്നത്. ഒരു മുസ്ലീം പള്ളിക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും സമീപമാണ് സ്ഫോടനമുണ്ടായത്. മെയില്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി ചുമതലയേറ്റതു മുതല്‍ ബൊക്കോ ഹറം ശക്തമായ ആക്രമണം അഴിച്ചുവിടുന്ന ബൊക്കോ ഹറം ഇതിനകം 900 പേരെയാണ് വകവരുത്തിയത്.
ബൊക്കോ ഹറമിനെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു തുടങ്ങിയതോടെ നിരവധി പ്രദേശങ്ങള്‍ തീവ്രവാദികളില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. സൈനിക നടപടി ഭയന്ന് 200 ഓളം തീവ്രവാദികള്‍ ബാങ്കിയില്‍ കീഴടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: