ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരെ നേരിടാന്‍ ഇറങ്ങിത്തിരിച്ച എസ്ഐ അല്‍താഫ് അഹമ്മദ് ഭീകരരുടെ ചതിയില്‍ കുടുങ്ങുകയായിരുന്നു.
ഭീകരരുടെ പാത കണ്ടെത്തി അവരെ പിന്തുടര്ന്ന് വധിക്കുന്നതില്‍ വിദഗ്ധനായ അല്‍താഫിനെ എങ്ങനെയും വധിക്കാനുള്ള ഭീകരരുടെ കാലങ്ങളായ നീക്കമാണ് ഇന്നലെ ബന്ദിപോരയില്‍ വിജയിച്ചത്.
24 മണിക്കൂറും ജോലി ചെയ്യാന്‍ സന്നദ്ധനായ അല്‍താഫ് ലഷ്കര്‍ കമാന്‍ഡര്‍ അബു ഖാസിം ബന്ദിപ്പോരയില്‍ ഉണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇറങ്ങിത്തിരിച്ചത്. അല്‍താഫിനെ കുടുക്കാനായിരുന്നു ഈ സന്ദേശമെന്നാണ് സൂചന.
ഔദ്യോഗിക വാഹനത്തില്‍ യാത്ര തിരിച്ച അല്‍താഫ് ഭീകരന് ഒളിഞ്ഞിരിക്കുന്ന വീടിനു സമീപം എത്തി. അല്താഫിന്റെ വാഹനത്തെ ഈ സമയം ഒരു പിക്കപ്പ് വാന്‍ പിന്തുടര്ന്നിരുന്നു. അല്താഫിന്റെ വാഹനം വീടിനു സമീപത്തെത്തിയ ഉടന്‍ വാന്‍ അതിനെ ഓവര്‍ടേക്ക് ചെയ്യുകയും അതിലുണ്ടായിരുന്ന ഭീകരര്‍ അല്‍താഫിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. നെഞ്ചിന്റെ വലത് ഇടതു ഭാഗങ്ങളില്‍ വെടിയേറ്റിട്ടുണ്ട്.
കോണ്‍സ്റ്റബിള്‍ പദവിയില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന് എസ്ഐ റാങ്കില്‍ എത്തിയ അല്‍താഫ് അഹമ്മദിന് ഭീകര വിരുദ്ധ പോരാട്ടത്തില്‍ പ്രത്യേക കഴിവാണ് ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഭീകരരെ പിന്തുടരുന്നതില് സവിശേഷമായ കഴിവാണ് അല്‍താഫ് കാട്ടിയത്. ഭീകരര്‍ക്ക് എതിരെ നിറയൊഴിക്കുമ്പോള് ഒരിക്കലും ലക്ഷ്യം പിഴച്ചിട്ടുമില്ല.
സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗിക്കാന്‍ പഠിച്ച അല്‍താഫിനെ സൈബര്‍ ബോയ് എന്നാണ് സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്.കശ്മീരിലെ അന്‍പതിലേറെ ഭീകര താവളങ്ങള്‍ നശിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുമുണ്ട്. അല്താഫിന്റെ മരണം കനത്ത നഷ്ടമാണ്. ഡിജിപി രജീന്ദര്‍ കുമാര്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന അല്‍താഫ് ഏറ്റവും മികച്ച ഓഫീസര്‍മാരില്‍ ഒരാളായിരുന്നു . ഐജി എസ്ജെഎം ഗിലാനി പറഞ്ഞു. ഭീകരവിരുദ്ധ പോരാട്ടത്തില്‍ വലിയ സേവനമാണ് അല്‍താഫ് ചെയ്തത്. അല്താഫിന്റെ മരണം വലിയ നഷ്ടമാണ്. ഗിലാനി പറഞ്ഞു. തനിക്ക് പറ്റില്ലെന്ന് ഒരു ഓപ്പേറഷേന് സമയത്തും അദ്ദേഹം പറഞ്ഞിരുന്നില്ല.
ലഷ്ക്കര്‍ ഇ തൊയ്ബയുടെ നിരവധി താവളങ്ങള്‍ നശിപ്പിച്ചത് അല്‍താഫായിരുന്നു.
2008നു ശേഷം ഉണ്ടായ ഓപ്പറേഷനുകളില്‍ പകുതിയെണ്ണത്തിലും അല്‍താഫ് പങ്കെടുത്തിട്ടുണ്ട്. ധീരതയ്ക്കുള്ള നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2007നും 2012നും ഇടയ്ക്ക് തന്റെ കഴിവിന്റെ ബലത്തില്‍ മൂന്നു സ്ഥാനക്കയറ്റങ്ങളാണ് ഇദ്ദേഹം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: