ന്യൂദല്‍ഹി: ഭാരതീയ വ്യോമസേനയുടെ യുദ്ധവിമാനങ്ങളില്‍ ഇനി മുതല്‍ വനിതാ പൈലറ്റുമാരും. വ്യോമസേനാ മേധാവി അരൂപ് റാഹയാണ് ഇക്കാര്യം അറിയിച്ചത്. വിമാനങ്ങളും ഹെലിക്കോപ്ടറുകളും പറത്താന്‍ നിലവില്‍ വനിതാ പൈലറ്റുമാരുണ്ട്.
യുദ്ധമുന്നണിയിലേക്ക് വനിതകളെ കൊണ്ടുവരുന്നതിന്റെ ഭാഗമായി യുദ്ധവിമാനം പറത്തുന്നതിന് വനിതാ പൈലറ്റുമാരെ നിശ്ചയിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അരൂപ് റാഹ പറഞ്ഞു. 83ാമത് വ്യോമസേന ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ യുദ്ധമുഖത്തേക്ക് പറഞ്ഞയക്കാന്‍ മുമ്പ് വ്യോമസേന അനുമതി നല്‍കിയിരുന്നില്ല. യുദ്ധത്തില്‍ പിടിക്കപ്പെട്ടാല്‍ വനിതകള്‍ക്ക് ക്രൂരപീഡനങ്ങള്‍ നേരിടേണ്ടി വരും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.
92 മുതല്‍ വ്യോമസേനയില്‍ വനിതകളെ ചേര്‍ക്കുന്നുണ്ട്.നിലവില്‍ വ്യോമസേനയില്‍ 750 വനിതകളുമുണ്ട്. എന്നാല്‍ വനിതാ പൈലറ്റുമാരെ സേനയുടെ ചരക്ക്, യാത്രാ വിമാനങ്ങളും ഹെലിക്കോപ്ടറുകളും പറത്താന്‍ മാത്രമേ ഇതുവരെ അനുവദിച്ചിരുന്നുള്ളു. എന്നാല്‍ അനുമതി നല്കിയാല് സേനയുടെ ചരിത്രനേട്ടമായിരിക്കും ഇത്. വലിപ്പത്തില്‍ ലോകത്തെ നാലാമത്തെ വ്യോമസേനയാണ് ഭാരതത്തിന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: