ത്രിധാ മാത്രാത്മികാ സ്ഥിത എന്നിങ്ങനെ അദ്ദേഹം നിദ്രാ ഭഗവതിയെ സ്തുതിച്ചു. സ്തുതിയില്‍ സന്തുഷ്ടയായ നിദ്രാദേവി വിഷ്ണുവില്നിന്ന് പിന്മാറുകയും ഭഗവാന് ഉണരുകയും ചെയ്തു. ബ്രഹ്മാവ് വിവരമെല്ലാം ധരിപ്പിച്ചു. താന്‍ രണ്ട് അസുരന്മാരില്‍നിന്നും ഭയന്നോടിവന്നിരിക്കുകയാണെന്നും അവരെ സൃഷ്ടിച്ചത് താനല്ലെന്നും സൃഷ്ടിയെക്കുറിച്ച് തനിക്കുണ്ടായ അഹങ്കാരവും അഭിപ്രായവും തന്റെ അജ്ഞതമൂലം സംഭവിച്ചതാണെന്നും ഉണര്‍ത്തിച്ചു. അപ്പോഴേക്കും അസുരന്മാരും പിന്നാലെ എത്തിയിരുന്നു. ബ്രഹ്മാവിനെ പിന്നിലേക്ക് മാറ്റിനിറുത്തി വിഷ്ണു അവരെ എതിരിട്ടു.
യുദ്ധം ഘോരമായി തുടര്‍ന്നു. കാലം വളരെ കഴിഞ്ഞിട്ടും ആര്‍ക്കും ജയപരാജയങ്ങള്‍ സംഭവിച്ചില്ല. മഹാവിഷ്ണു തന്ത്രപരമായ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നു. അദ്ദേഹം അസുരന്മാരോട് പറഞ്ഞു. മഹാവീരന്മാരായ നിങ്ങള്‍ സമര്‍ത്ഥരും ബലശാലികളുമാണ്. നിങ്ങളുടെ യുദ്ധവൈദഗ്ദ്ധ്യത്തെ ഞാന്‍ ആദരിക്കുന്നു. അതിനു സമ്മാനമായി ഞാന്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട വരം പ്രദാനം ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും എന്നോട് ആവശ്യപ്പെടാം.
ഇതുകേട്ട് അസുരന്മാര് പറഞ്ഞു. കഷ്ടം ഞങ്ങളോട് യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയാത്ത നിന്നില്‍നിന്നും ഞങ്ങള്‍ വരം വാങ്ങുകയോ? വേണമെങ്കില്‍ നിനക്ക് ഞങ്ങള്‍ വരംതരാം. അല്ലാതെ നിന്നില്‍നിന്നും ഞങ്ങള്‍ക്ക് വരം ആവശ്യമില്ല. നിനക്കിഷ്ടമുള്ള വരം ഏതും ആവശ്യപ്പെട്ടാല്‍ തരാന്‍ ഞങ്ങള്‍ തയ്യാറാണ്.
വിഷ്ണുവിന് തന്റെ തന്ത്രം ഫലിച്ചെന്നു മനസ്സിലായി. കാരണം ദേഹാഭിമാനികളായ അവരില്‍നിന്നും ഇത്തരം ഒരു പ്രതികരണം തന്നെയാണ് അദ്ദേഹം പ്രതീക്ഷിച്ചതും. എങ്കിലും അദ്ദേഹം അസുരന്മാരോട് വീണ്ടും ചോദിച്ചു. എന്ത് എനിക്കു വരം തരാമെന്നോ? നിങ്ങള്‍ പറഞ്ഞത് സത്യമാണോ?
അവര്‍ പറഞ്ഞു. അതെ ഞങ്ങള്‍ നിനക്ക് വരം തരാം. ഇത് സത്യം സത്യം സത്യം.
പുഞ്ചിരിയോടെ അവരുടെ സത്യപ്രതിജ്ഞ കേട്ട് വിഷ്ണു പറഞ്ഞു. ശരി എങ്കില്‍ എനിക്ക് നിങ്ങളെ വധിക്കണം. ആ വരമാണ് എനിക്കു വേണ്ടത്.
വിഷ്ണുവിന്റെ വാക്കുകള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞു. നിന്റെ അഭീഷ്ടം നടക്കട്ടെ. നിന്നോട് പറഞ്ഞ വരദാന സത്യം ഒരിക്കലും ഞങ്ങള്‍ ലംഘിക്കുകയില്ല. പക്ഷെ ഞങ്ങള്‍ക്കൊരാഗ്രഹമുണ്ട്. അത് നീ സാധിച്ചുതരണം. മറ്റൊന്നുമല്ല, യുദ്ധത്തില്‍ ഞങ്ങള്‍ക്കുള്ള അഭിനിവേശം സ്വല്പംപോലും കുറഞ്ഞിട്ടില്ല. അതുകൊണ്ട് ഞങ്ങളുടെ ആ ആശ നീ പൂര്‍ത്തീകരിച്ചുതരണം.
വിഷ്ണു പറഞ്ഞു. ശരി സമ്മതിച്ചു. പക്ഷെ ഞാന്‍ വരിച്ചവരം ആദ്യം നടക്കട്ടെ. അതിനുശേഷം നിങ്ങളുടെ ആഗ്രഹം ഞാന്‍ നിറവേറ്റിത്തരാം. നിങ്ങള്‍ മരിച്ച് വീണ്ടും ജനിക്കുമ്പോള്‍ ഒരാള്‍ ഖരനായും അന്യന് അതികായനായും പിറവിയെടുക്കും. ത്രേതായുഗത്തില്‍ ഞാന്‍ ഒറ്റയ്ക്ക് യുദ്ധം ചെയ്ത് ഖരന് യുദ്ധസംതൃപ്തി വരുത്തി ഖരനെ വധിയ്ക്കുന്നതാണ്. അതുപോലെ അതികായനായി പിറക്കുന്ന അന്യനെ അനന്തന് ഒറ്റയ്ക്ക് യുദ്ധസംതൃപ്തി വരുത്തി നിഗ്രഹിക്കുന്നതായിരിക്കും. അങ്ങനെ നിങ്ങള്‍ രണ്ടുപേര്‍ക്കും യുദ്ധ സംതൃപ്തിയും വിരക്തിയും മുക്തിയും ലഭിക്കുന്നതാണ്. അനന്തരം മഹാവിഷ്ണു തന്റെ രണ്ടു തുടകളില്‍ ഓരോരുത്തരെ നിര്‍ത്തി രണ്ടുപേരേയും ചക്രായുധംകൊണ്ട് നിഗ്രഹിച്ചു. അവരുടെ പുനര്‍ജന്മമാണ് ഖരനും അതികായനും.
രാവണന് തപസ്സുചെയ്ത് വരപ്രസാദങ്ങള്‍ നേടി കുബേരനേയും ജയിച്ച് പുഷ്പകവിമാനത്തില്‍ കയറി തിരിച്ചുവരുന്ന സമയത്ത് മയൂരഗിരിയുടെ താഴ്വരയില് സുന്ദരികളായ ഏതാനും ഗന്ധര്‍വ കന്യകമാര്‍ മനോഹരമായ വേഷവിധാനങ്ങളിഞ്ഞ് പലപല ലീലകളില്‍ ഏര്‍പ്പെട്ട് ചിരിച്ചു വിളയാടി ഉല്ലസിച്ച് രസിക്കുന്നത് കാണാനിടയായി. അവരില്‍ ചിത്രാംഗദന്റെ നവോഢയായ ചിത്രാംഗി എന്ന സുന്ദരി യൗവനത്തഴപ്പിലും, സൗന്ദര്യക്കൊഴുപ്പിലും, അവയവമുഴപ്പിലും പ്രഥമഗണനീയയായി രാവണന് കണ്ടു. രാവണന് അവളെക്കണ്ട് ഭ്രമിയ്ക്കുകയും അവളെ വശീകരിച്ച് വശത്താക്കി ശരീരബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. അവള് അപ്പോള്‍തന്നെ ഗര്‍ഭം ധരിക്കുകയും പൂര്‍ണ്ണ ഗര്‍ഭാവസ്ഥ കൈവരിച്ച് ഉടന്‍തന്നെ ഒരു ഉജ്വല ശിശുവിനെ പ്രസവിക്കുകയും കുട്ടിയെ രാവണന്‍വശം ഏല്പിച്ചുകൊണ്ട് ഗന്ധര്‍വലോകത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.
പുത്രവാത്സല്യത്താല്‍ രാവണന് കുട്ടിയെ എടുത്ത് പുഷ്പകത്തില്‍ കിടത്തി അവിടെനിന്നും യാത്രതിരിച്ചു. പുഷ്പകം ഒരു അദ്രിശൃംഗത്തില്‍ തട്ടുകയും കുലുക്കത്തില്‍ ആ കൊച്ചുകുഞ്ഞ് താഴെ കാട്ടില്‍ പതിക്കുകയും ചെയ്തു. രാവണന് വിമാനം നിര്‍ത്തി അന്വേഷിക്കുമ്പോള്‍ ആ കാട്ടിലെ ഒരു പാറയുടെ മുകളില്‍ യാതൊരു കോട്ടവും തട്ടാതെ കിടന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന ശിശുവിനെയാണ് കണ്ടത്. അദ്ദേഹം വേഗംതന്നെ ആ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് ആ കുഞ്ഞിനെ എടുത്തുപൊക്കാന് കഴിഞ്ഞില്ല. മറിച്ച് കുട്ടി ഉടനുടന്‍ വളര്‍ന്നു വലുതായിക്കൊണ്ടേയിരുന്നു.
രാവണന് എന്തു ചെയ്യണമെന്നറിയാതെ ചിന്തിച്ചുനില്‍ക്കുന്നതിനിടയില്‍ ആ ബാലന് വാമനമൂര്‍ത്തിയെപ്പോലെ വളര്‍ന്ന് വലുതായി സ്വയം ചാടിയെണീറ്റ് വിമാനത്തില്‍ കയറിയിരുന്നു. ഈ അത്ഭുതദൃശ്യങ്ങള്‍ കണ്ട രാവണന് തന്റെ തേജോബലമാണല്ലോ മഹിമയേറിയ ഈ കുമാരന് എന്ന് ചിന്തിച്ച് അതികായന് എന്ന അന്വര്‍ത്ഥമായ നാമം നല്‍കുകയും ലങ്കയില്‍ കൊണ്ടുപോയി വന്ധ്യയായ തന്റെ ഭാര്യ ധന്യമാലയ്ക്ക് ദത്തുപുത്രനായി സമ്മാനിക്കുകയും ചെയ്തു. ധന്യമാല അവനെ ദത്തുപുത്രനാണെങ്കിലും ആത്മപുത്രനെപ്പോലെ ലാളിക്കുകയും സ്നേഹിക്കുകയും ചെയ്തു. ഇങ്ങനെ കൈടഭന്‍ അതികായനായി പുനര്‍ ജന്മമെടുത്തു.
അതികായന് കുലഗുരുവില്‍നിന്നും മൂലമന്ത്രം പ്രാപ്തമാക്കി. തപസ്സിനായി ഗോകര്‍ണ്ണത്തുചെന്ന് ആഴമേറിയ അഗ്നികുണ്ഡത്തില്‍ ഇരുമ്പുതൂണു നാട്ടി അതിനുമുകളില്‍ വജ്രസൂചി തറച്ച് അതില്‍ പാദാംഗുഷ്ഠമൂന്നി പ്രാണായാമത്തോടെ സരൂപദ്ധ്യാനത്തോടുകൂടിയ സകാമ തപസ്സു തുടങ്ങി.
അതിഘോരമായ തപസ്സിനൊടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. പക്ഷെ സമാധിയില്‍ ലയിച്ചിരുന്നതുമൂലം അതികായന് അതറിഞ്ഞില്ല.
ശ്വാസവായുപോലും സ്തംഭിച്ച നിലയിലായിരുന്നു അവന്റെ തപസ്സ്. ബ്രഹ്മദേവന് ജ്ഞാനശക്തിയാല്‍ പ്രാണവായുവിനെ അതികായന്റെ ഉള്ളിലേക്ക് കടത്തിവിട്ട് ജീവചലനമുണ്ടാക്കി. അതിന്റെ ഫലമായി ഇന്ദ്രിയബോധവും ആത്മജ്ഞാനവും തിരികെലഭിച്ച അതികായന് കണ്‍തുറന്നു നോക്കി. മുന്നില്‍ നില്ക്കുന്ന ബ്രഹ്മാവിനെക്കണ്ട് വിനയപൂര്‍വം നമസ്കരിച്ചു. സന്തുഷ്ടനായ ബ്രഹ്മദേവന് അതികായന് ബ്രഹ്മാസ്ത്രവും, ആര്‍ക്കും ഭേദിക്കാന്‍ കഴിയാത്ത പോര്‍ചട്ടയും ദാഹമോഹാദികള്‍ ഉണ്ടാകത്തക്ക അവസ്ഥയും വരമായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: