കോട്ടയം: ജനാധിപത്യത്തിന്റെ തേരോട്ടത്തിന് ശംഖൊലിമുഴങ്ങിയതോടെ കോട്ടയം ജില്ലയിലെ പോരാളികളും തേരിലേറി. കാലങ്ങളായി യുഡിഎഫിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന കോട്ടയത്തെ കൈപ്പിടിയിലൊതുക്കാനുള്ള യുദ്ധതന്ത്രങ്ങളുമായാണ് ബിജെപി തേര്ത്തട്ടിലേറിയത്. ബിജിപിയുടെ മുന്നൊരുക്കങ്ങള്‍ ഇടതുവലതു മുന്നണികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ കോട്ടകളില്‍ ഏതൊക്കെ ഇടിയുമെന്ന് ആശങ്ക യുഡിഎഫിനും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേട്ടങ്ങളുണ്ടാക്കാമെന്ന എല്‍ഡിഎഫിന്റെ സ്വപ്നം പൊലിയുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ട്.
2010ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 73 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയിലുണ്ടായിരുന്നത്. ഇതില്‍ 57ഓളം ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫാണ് ഭരിക്കുന്നത്. 2015ലെ ത്രിതല തെരഞ്ഞെടുപ്പായപ്പോഴേക്കും രണ്ടു നഗരസഭകള്‍ കൂടി വന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 71 ആയി മാറി. ജില്ലയില്‍ ആകെ 1498003 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 736307 പുരുഷവോട്ടര്‍മാരും 761723 വനിതാ വോട്ടര്‍മാരും ആണ്. 71 ഗ്രാമപഞ്ചായത്തുകളിലായി ഇക്കുറി വനിതാസംവരണ വാര്‍ഡുകള്‍ 592ആണ്. ഇതില്‍ 33വാര്‍ഡുകള്‍ പട്ടികജാതി വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുമുണ്ട്.
മുഖ്യമന്ത്രിയടക്കം പ്രമുഖരുടെ നീണ്ടനിരയാണ് ജില്ലയിലെ മറ്റൊരു പ്രത്യേകത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി ജോസഫ്, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ജോര്‍ജ്ജ് കുര്യന്, ബി.രാധാകൃഷ്ണമേനോന്, അഡ്വ.നാരായണന് നമ്പൂതിരി, എം.ബി. രാജഗോപാല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് തുടങ്ങിയവരുടെയൊക്കെ തട്ടകമാണ് കോട്ടയം.
ചങ്ങനാശേരി, പാലാ, വൈക്കം, കോട്ടയം എന്നീ നഗരസഭകള്‍ക്ക് പുറമേ ഇക്കുറി പുതുതായി രൂപീകരിച്ച ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട എന്നിവ ഉള്‍പ്പെടെ ആറു നഗരസഭകള്‍ ആണ് ജില്ലയില്‍ ഉള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളും ജില്ലയിലുണ്ട്. 22 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്. ഇതില്‍ 10 ഡിവിഷനുകള്‍ വനിതാ സംവരണവും ഉഴവൂര്‍ ഡിവിഷന് പട്ടികജാതി സംവരണവുമാണ്.
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും യുഡിഎഫിനാണ് മുന്‍തൂക്കമെങ്കിലും യൂഡിഎഫിലെ പ്രമുഖകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. യുഡിഎഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ഇതിന് പുറമേ കേരളാകോണ്‍ഗ്രസ് എമ്മില്‍ നിന്നും പിസിജോര്‍ജ്ജ് വിഭാഗം ഭാഗം പിരിഞ്ഞ് പോയത് പൂഞ്ഞാര്‍, പാലാ നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിന് ക്ഷീണം ചെയ്യും. ജില്ലയില്‍ സ്വതേ ദുര്‍ബലരായ എല്‍ഡിഎഫാകട്ടെ അണികളുടെ കൊഴിഞ്ഞുപോക്ക് മൂലം ദിനംപ്രതി ശുഷ്ക്കിക്കുകയാണ്.
എല്‍ഡിഎഫില്‍ നിന്നും ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അടുത്തിടെ ബിജെപിയിലെത്തിയത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കോട്ടയം നഗരസഭ മുന്‍ ചെയര്പേഴ്സണുമടക്കം ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതത്തിലാകമാനം ഉണ്ടായ ഉണര്‍വ്വും കോട്ടയത്ത് ബിജെപിക്ക് കരുത്ത് പകരും. കോട്ടയം ജില്ലയില്‍ ജനസംഖ്യയില്‍ പലയിടത്തും നിര്‍ണ്ണായക സ്വാധീനമുള്ള എസ്എന്‍ഡിപി ബിജെപിയോട് സഹകരിക്കുന്നത് ജില്ലയില്‍ യുഡിഎഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കി മുന്നേറാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: