തിരുവനന്തപുരം: ബിജെപി കേരളത്തില്‍ ആദ്യം മികച്ച തെരഞ്ഞെടുപ്പ് വിജയം കൊയ്തത് തിരുവനന്തപുരത്താണ്. 1988ല്‍ കോര്പ്പറേഷന് ആറു സീറ്റ് നേടിക്കൊണ്ടായിരുന്നു അത്. ആറു സീറ്റ് വെച്ചുകൊണ്ട് ഭരണത്തില്‍ പങ്കാളിത്തം ഉറപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായി ബിജെപിയുടെ എം.എസ്.കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1995 ല്‍ നേട്ടം ആവര്‍ത്തിക്കാനായില്ല. മൂന്നു സീറ്റാണ് കിട്ടിയത്.
2000 ത്തില്‍ ഒരു സ്വതന്ത്രനെ മാത്രം ജയിപ്പിച്ച ബിജെപി കഴിഞ്ഞ തവണ 6 സീറ്റുമായി ശക്തമായ തിരിച്ചു വരവു നടത്തി.
ആറില്‍ നിന്ന് അറുപതിലേക്ക് എന്നതാണ് ബിജെപിയുടെ ഇത്തവണത്തെ മുദ്രാവാക്യം. നഗരസഭ ഭരണം പിടിക്കുകയാണ് ലക്ഷ്യം. അത് അസാധ്യമല്ലെന്ന് രാഷ്ടീയ കാലാവസ്ഥയും കണക്കുകളും വ്യക്തമാക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ കോര്‍പ്പറേഷനിലെ 64 വാര്‍ഡുകളില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
കുറെ വോട്ടുകള്‍ രാജഗോപാലിന്റെ വ്യക്തിത്വത്തിന് കിട്ടിയതാണെങ്കിലും പുതിയ രാഷ്ടീയ കാലാവസ്ഥയില്‍ നേട്ടം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയും. വിഴിഞ്ഞം പദ്ധതി, കഴക്കൂട്ടം ബൈപ്പാസ് വികസനം എന്നിവയും ബിജെപിക്ക് വോട്ടു നേടിക്കൊടുക്കും. ഏറ്റവും ഒടുവില്‍ ഉരുത്തിരിഞ്ഞ രാഷ്ടീയ സാഹചര്യം ബിജെപിയുടെ പ്രതീക്ഷയ്ക്ക് കൂടൂതല്‍ ശക്തിപകരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം യുവാക്കളുടേയും നിഷ്പക്ഷരുടേയും വോട്ട് ബിജെപിക്ക് കിട്ടാന്‍ കാരണമാകും.
മുന്പൊന്നുമില്ലാത്തത്ര ചിട്ടയായ ആസൂത്രണവും ഒരുക്കങ്ങള്‍ക്കും ശേഷമാണ് ബിജെപി ഗോദയിലിറങ്ങുന്നത്. അരുവിക്കര തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ആത്മവിശ്വാസം കുറച്ചൊന്നുമല്ല പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കിയത്. ഒത്തുപിടിച്ചാല്‍ തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാമെന്ന വിശ്വാസം പ്രബലമായി. അതിനുള്ള ശക്തമായ സംഘടനാപ്രവര്‍ത്തനമായിരുന്നു പിന്നീട്.
മണ്ഡലങ്ങളെ സാധ്യതയുടെ അടിസ്ഥാനത്തില്‍ തിരിച്ചു. അനായാസം ജയിക്കാവുന്നവ, ജയിക്കാവുന്നവ, പ്രതീക്ഷിക്കാവുന്നവ, ബുദ്ധിമുട്ടുള്ളവ എന്നിങ്ങനെ തിരിച്ച മണ്ഡലങ്ങളുടെ ചുമതല ഓരോ മുതിര്‍ന്ന നേതാവിനു നല്‍കുകയും ചെയ്തു. സ്ഥാനാര്‍ഥികളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ഇടവിട്ട വിലയിരുത്തലുകള്‍, രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ എന്നിവയൊക്കെ ക്രമബന്ധിതമായി നടന്നു. തെരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുമ്പേ തിരുവനന്തപുരത്ത് സര്‍വ്വ സജ്ജമായ പാര്‍ട്ടി ബിജെപി മാത്രമായിരുന്നു.
സ്ഥാനാര്‍ത്ഥികളെ ആദ്യമായി പ്രഖ്യാപിച്ചതും ബിജെപിയാണ്. പകുതി സ്ഥാനാര്‍ത്ഥികളെ ഇന്നലെ തന്നെ പ്രഖ്യാപിച്ചു. ഇരു മുന്നണികളിലും സീറ്റ് വിഭജനം പോലും തുടങ്ങിയിട്ടില്ല. ബിജെപി മുന്നേറുമ്പോള്‍ ഇരു മുന്നണികളും പ്രതിരോധത്തിലും പതര്‍ച്ചയിലുമാണ്. മുന്നര പതിറ്റാണ്ടായി ഭരണത്തിലിരിക്കുന്ന സിപിഎം ഭരണം നഷ്ടപ്പെട്ടു എന്ന ഉറപ്പോടെയാണ് മത്സരത്തിന് തയ്യാറാകുന്നത്. ഏറ്റവും മോശം എന്ന പേരുമായി ഭരണം ഒഴിയുന്ന മേയര്‍ക്കെതിരെ സിപിഎം എംഎല്‍എ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. നഗരത്തെ ചവറുകൂനയാക്കിയതും കോര്‍പ്പറേഷനെ അഴിമതിയുടെ കേന്ദ്രമാക്കിയതും ഒഴിച്ചാല്‍ ഒന്നും ചെയ്യാനാകാത്ത മേയര്‍ മത്സരരംഗത്തുനിന്നുതന്നെ പേടിച്ചോടിയിരിക്കുകയാണ്.
പല വാര്‍ഡുകളിലും നല്ല സ്ഥാനാര്‍ഥികളെ കിട്ടാനില്ലാതെ ഇടതുമുന്നണി വിഷമിക്കുന്നു. യുവാക്കളും വ്യക്തിത്വമുള്ള പുതുമുഖങ്ങളും വരുന്നില്ല. ശക്തമായ എതിര്‍പ്പ് ഉണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് മേയറായിരുന്ന ജയന് ബാബുവിനെ വീണ്ടും മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരത്തിനിറങ്ങുകയാണ്. അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം ഒരുക്കാന്‍ പോലും കഴിയുന്നില്ല.
ആദ്യം പറഞ്ഞ രണ്ട് വാര്‍ഡുകളിലും പ്രാദേശിക എതിര്‍പ്പുണ്ടായി. രണ്ട് സീറ്റുകള്‍ കൂടുതല്‍ വേണമെന്ന ആവശ്യത്തില്‍ സി.പി.ഐ ഉറച്ചുനില്‍ക്കുന്നതാണ് ഇടതുമുന്നണിയിലെ പ്രധാന സീറ്റ്് തര്‍ക്കം. കഴിഞ്ഞതവണ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആര്‍എസ്പി നാല് സീറ്റുകളില്‍ മത്സരിച്ചിരുന്നു. അവര്‍ മുന്നണി വിട്ടുപോയ സ്ഥിതിക്ക് അതില്‍ രണ്ട് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് സിപിഐ. ഇപ്പോഴത്തെ 17ല്‍ നിന്ന് 19 ആക്കണം. എന്നാല്‍, ജെഎസ്എസ് ഗൗരിഅമ്മ വിഭാഗത്തിനും സിഎംപി അരവിന്ദാക്ഷന് വിഭാഗത്തിനും സീറ്റുകള്‍ നല്‍കണമെന്നും അതിനാല്‍ വിട്ടുവീഴ്ച ചെയ്യണമെന്നുമാണ് സിപിഎം നിലപാട്.
കോര്‍പ്പറേഷനിലെ നിഷ്്ക്രിയ പ്രതിപക്ഷം എന്ന വിളിപ്പേര് സ്വന്തമാക്കിയ യുഡിഎഫിന്റ പല കൗണ്സിലര്മാര്്ക്കും ജനങ്ങളെ അഭിമുഖീകരിക്കാന്‍ തന്നെ പ്രയാസമാണ്. അതിനു പുറമെയാണ് ഗ്രൂപ്പടി. സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഏകദേശ രൂപം ഉണ്ടാക്കാന്‍ പോലും കഴിയുന്നില്ല. ഇതിനൊപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണവും വര്‍ഗീയ പ്രീണനവും നഗരസഭയില്‍ തിരിച്ചടി നല്‍കും. സിപിഎം ജയിക്കരുതെന്നു കരുതി നേരത്തെ കോണ്‍ഗ്രസിന് വോട്ടു ചെയ്തിരുന്ന വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്കാവും വോട്ടിടുക.കോണ്‍ഗ്രസിന്റെ വലിയ വല്ലുവിളിയും ഇതുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: