പത്തനംതിട്ട: ദേശീയ ശ്രദ്ധനേടിയ ആറന്മുള ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ ഒരു മുന്നേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. ആറന്മുള വിമാനത്താവളം ഉയര്‍ത്തിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കുവാന്‍ ബിജെപിക്ക് കഴിഞ്ഞു. ഒന്നരവര്‍ഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ മുന്നണികളെ പിന്നിലാക്കി പല ബൂത്തുകളിലും ഒന്നാമത് എത്താന്‍ കഴിഞ്ഞത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ശുഭസൂചികയായാണ് ബിജെപി കാണുന്നത്.
ഹിന്ദു ഭൂരിപക്ഷ ജില്ലയായ പത്തനംതിട്ടയിലെ ഏറെ വളക്കൂറുള്ള മണ്ണില്‍ വിത്തുപാകി മുളപ്പിക്കാന്‍ ബിജെപിക്കൊപ്പം എസ്എന്ഡിപികൂടി എത്തിയതോടെ നല്ല വിളവ് ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താകാന്‍ ഇടയില്ല.
ആകെയുള്ള 53 പഞ്ചായത്തുകളില്‍ മുപ്പതോളം പഞ്ചായത്തുകളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ 2010ലെ തെരഞ്ഞെടുപ്പില്‍തന്നെ ബിജെപിക്ക് കഴിഞ്ഞു. മുഖ്യ പ്രതിപക്ഷ കക്ഷിയായി മാറിയ ചില പഞ്ചായത്തുകളിലാവട്ടെ ബിജെപി നിറസാന്നിദ്ധ്യമായും മാറി. ഈ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് പതിനൊന്നോളം പഞ്ചായത്തുകളില്‍ ഭരണം തങ്ങളുടെ കൈകളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത്കുമാര്‍ പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ജനപ്രതിനിധികള്‍ എന്ന ലക്ഷ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ നേടിയ 62 സീറ്റില്‍നിന്നും ഏതാണ്ട് അഞ്ചിരട്ടി ജനപ്രതിനിധികളെ വിജയിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ജില്ലാഘടകം. പല ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് ജില്ലാസമിതിയുടെ ശുഭാപ്തിവിശ്വാസം.
ജില്ലയില്‍ എസ്എന്‍ഡിപിക്ക് ഏറെ സ്വാധീനമുള്ള നിരവധി മേഖലകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശങ്ങളിലെ എണ്‍പതോളം ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിരലില്‍ എണ്ണാവുന്ന വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇക്കുറി എസ്എന്‍ഡിപിയുടെ സഹകരണത്തോടെ രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുകള്‍കൂടി പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ വന്‍നേട്ടം കൊയ്യാന്‍ ബിജെപിക്ക് കഴിയും.
ജില്ലയിലെ എന്‍ഡിഎ ഘടകകക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. സീറ്റുകള്‍ സംബന്ധിച്ച് ഏതാണ്ട് ധാരണയുണ്ടായി. എസ്എന്‍ഡിപി താലൂക്ക് യൂണിയന് നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എസ്എന്‍ഡിപിയുടെ സ്ഥാനാര്‍ഥി പട്ടിക കണ്ടശേഷമാകും അന്തിമരൂപം ആവുക. മികച്ച പൊതുസ്ഥാനാര്ഥികള്ക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടി.ആര്. അജിത്കുമാര്‍ പറഞ്ഞു.
ജില്ലയില്‍ 5,29,730 സ്ത്രീ വോട്ടറന്മാരും 4,66,441 പുരുഷ വോട്ടറന്മാരും അടക്കം ആകെ 9,96,171 വോട്ടറന്മാരാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: