കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ ഭരണനേട്ടം കടലാസിലൊതുങ്ങിയ പദ്ധതികള്‍. നേട്ടമായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന വന്‍കിട പദ്ധതികളാകട്ടെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ നല്കിയതും. അഴിമതിയും കെടുകാര്യസ്ഥതയും കോണ്‍ഗ്രസ് ഭരണനേട്ടമാക്കിയപ്പോള് പ്രതിപക്ഷമായ സിപിഎമ്മിന്റെ അക്കൗണ്ടിലുള്ളത് തോറ്റ സമരവും. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞ് നല്കിയ പദ്ധതികളും മുന്നണികള്‍ക്ക് മങ്ങലേറ്റ പുതിയ രാഷ്ട്രീയ സാഹചര്യം നല്കുന്ന ആത്മവിശ്വാസവുമാണ് ബിജെപിയുടെ കൈമുതല്‍.
ഖജനാവ് മുടിപ്പിച്ച വിദേശ യാത്രകളും അഴിമതിയിലെ വിജിലന്‍സ് അന്വേഷണവുമാണ് പടിയിറങ്ങുമ്പോള്‍ മേയര്‍ ടോണി ചമ്മിണിയുടെ പക്കലുള്ളത്. കേന്ദ്രസര്‍ക്കാര്‍ കൊച്ചിയില്‍ വന്‍പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കാന്‍ പോലും കോര്പ്പറേഷന് സാധിച്ചിട്ടില്ല. മുടങ്ങാത്ത കുടിവെള്ളവും സഞ്ചാരയോഗ്യമായ റോഡും കൊച്ചിക്ക് അന്യം. മെട്രോ സിറ്റിയാകാനൊരുങ്ങുമ്പോഴും മാലിന്യസംസ്കരണത്തില്‍ ഇരുട്ടില്‍ത്തപ്പുന്നു.
അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ ഭരണനേട്ടമായി മേയര്‍ ഉയര്‍ത്തിക്കാട്ടുന്നത് കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയാണ്. നഗരത്തിന്റെ മുഖഛായ മാറ്റുന്ന ആയിരം കോടിയുടെ സ്മാര്‍ട് സിറ്റി പദ്ധതിയിലാണ് ഇനി കൊച്ചിയുടെ പ്രതീക്ഷയെന്ന് മേയറും വ്യക്തമാക്കുന്നു. കേന്ദ്രത്തിന്റെ സോളാര്‍ സിറ്റി പദ്ധതിയാണ് മറ്റൊരു മുതല്‍ക്കൂട്ട്. 696 കോടിയുടെ വിവിധ പദ്ധതികളാണ് സോളാര്‍ സിറ്റിയില്‍ ഒരുങ്ങുന്നത്.
കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാകുന്ന മെട്രോയാണ് കൊച്ചിക്ക് ആധുനിക മുഖം നല്കാനൊരുങ്ങുന്ന മറ്റൊരു പദ്ധതി. പദ്ധതിയോട് കോര്പ്പറേഷന് വേണ്ടത്ര സഹകരിക്കുന്നില്ലെന്ന പരാതി ഡിഎംആര്‍സിക്കുണ്ട്. തങ്ങളുടെ വീഴ്ച മറക്കാന്‍ പലപ്പോഴും ഡിഎംആര്‍സിയെ കുറ്റപ്പെടുത്തി കോര്പ്പറേഷന് രംഗത്ത് വരാറുണ്ട്. കൊച്ചി തുറമുഖം, ഫാക്ട് തുടങ്ങിയവയിലും അനുകൂല നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഭരണപരാജയം രാഷ്ട്രീയമായി മുതലെടുക്കാന്‍ സാധിച്ചിട്ടില്ലെന്ന വികാരം പ്രതിപക്ഷമായ സിപിഎമ്മില്ത്തന്നെയുണ്ട്. അതിനാല്‍ അവസാന നാളുകളില്‍ ലഭിച്ച ബോട്ട്ദുരന്തം അവസാന അവസരമായാണ് സിപിഎം കണ്ടത്. അറ്റകൈ പ്രയോഗമായി അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. മേയറെ മണിക്കൂറുകളോളം ബന്ദിയാക്കി സംഘര്‍ഷത്തിനും ശ്രമിച്ചു. എന്നാല്‍ ഒടുവില്‍ ഒരുറപ്പും ലഭിക്കാതെ ഗത്യന്തരമില്ലാതെ സമരം അവസാനിപ്പിക്കേണ്ടി വന്നത് പാര്‍ട്ടിക്ക് നാണക്കേടായി.
ആകെ സീറ്റുകള്‍: 74
വനിതാ സംവരണം: 37
പട്ടികജാതി സംവരണം: 3 (2 വനിത)
മേയര്‍: വനിത
നിലവിലെ കക്ഷിനില
യുഡിഎഫ്: 48
എല്‍ഡിഎഫ്: 24
ബിജെപി: 2
കേന്ദ്രത്തിന്റെ ചിറകില്‍ ബിജെപി
മുന്നണികളുടെ പരാജയവും കേന്ദ്ര പദ്ധതികളും നല്കുന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ മത്സരം. ആകെയുള്ള 74 ഡിവിഷനുകളില്‍ 32 എണ്ണം വിജയസാധ്യതയില്‍ മുന്നിട്ട് നില്ക്കുന്നതായി പാര്‍ട്ടി വിലയിരുത്തുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രകടനം പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതില്‍ ആറ് ഡിവിഷനുകളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചിരുന്നു. നിരവധി ബൂത്തുകളില്‍ ഒന്നാമതെത്തി. ഇതിന് പുറമെ വിവിധ വിഭാഗങ്ങളുടെ പ്രാദേശിക സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. 22 ഡിവിഷനുകളില്‍ ബിജെപിക്ക് 1200ന് മുകളില്‍ അംഗങ്ങളുണ്ട്. പുതിയ രാഷ്ട്രീയ മുന്നേറ്റത്തിനാകും ഇത്തവണ കൊച്ചി സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: