കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിനെ മേയറാക്കാന്‍ പാര്‍ട്ടിയില്‍ ധാരണ. മത്സരത്തിന് തയ്യാറായി രംഗത്തെത്തിയിരുന്ന കെപിസിസി വൈസ് പ്രസിഡണ്ട് ലാലി വിന്‍സെന്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ പിന്മാറി. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് മത്സരിക്കേണ്ടെന്ന തീരുമാനമെന്ന് ലാലി വിന്‍സെന്റ് പറഞ്ഞു.
കെപിസിസി ഭാരവാഹികളായ ലാലി വിന്‍സെന്റും പത്മജ വേണുഗോപാലും മേയര്‍ സ്ഥാനത്തിന് അവകാശവാദവുമായി പരസ്യമായി രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ലാലി വിന്‍സെന്റിന്റെ പിന്മാറ്റം. ഐ ഗ്രൂപ്പിലെ നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തെത്തിയത് ഗ്രൂപ്പ് സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്നതാണ് പെട്ടെന്നുള്ള ഒത്തുതീര്‍പ്പിന് കാരണം.
കെ. കരുണാകരന്റെ മകളായ പത്മജയ്ക്ക് പാര്‍ട്ടി വേണ്ടത്ര അവസരം നല്‍കിയില്ലെന്ന അമര്‍ഷം അവരെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. നിലവില്‍ കോണ്‍ഗ്രസ്സില്‍ തൃശൂര്‍ ജില്ലയുടെ ചുമതല വഹിക്കുന്ന പത്മജ ഏറെക്കാലമായി തെരഞ്ഞെടുപ്പ് രംഗത്തില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ജയസാധ്യതയുള്ള സീറ്റ് ലഭിക്കുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് മേയര്‍ സ്ഥാനത്തേക്ക് അവകാശവാദവുമായി പത്മജ രംഗത്തെത്തിയത്. ഇതിന് കെ. മുരളീധരന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: