കേരളത്തിലെ ചില സാംസ്കാരിക നായകര്‍ക്കും ഇടതു ബുദ്ധിജീവികള്‍ക്കും ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം പശു, കാള, പോത്ത് തുടങ്ങിയവയുടെ മാംസമാണ്. ഈ ഗണത്തില്‍പെട്ട കന്നുകാലികളുടെ മാംസം (ബീഫ്) കഴിക്കാതെ സാംസ്കാരിക പ്രവര്‍ത്തനമോ ബൗദ്ധിക ജീവിതമോ പത്രപ്രവര്‍ത്തനം തന്നെയോ നടക്കില്ലെന്ന അവസ്ഥയിലാണ് അവരെല്ലാം. അതിനാലാണ് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഗോമാസം ഭക്ഷിക്കുന്നതും പശുവിനെ കശാപ്പു ചെയ്യുന്നതും നിരോധിച്ചപ്പോള്‍, നിരോധനം ഇനിയും ഉണ്ടാകാത്ത കേരളത്തിലിരുന്ന് പ്രതിഷേധാഗ്നി ആളിക്കത്തിക്കുന്നത്. ഉത്തരേന്ത്യയിലേക്ക് പോകുമ്പോള്‍ ബീഫ് കിട്ടില്ലെന്ന വേവലാതികൊണ്ടോ, അതല്ലെങ്കില്‍ അവിടെ ബീഫ് കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്കു പിന്തുണയായിട്ടോ ആകാം ഇവിടിരുന്ന് ‘തുള്ളി ലഹരി’ക്കൊപ്പം ബീഫും അകത്താക്കി പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്. നിരോധനം പശുവിനെ കൊല്ലുന്നതും പശുമാംസം ഭക്ഷിക്കുന്നതിനും മാത്രമാണ്. മറ്റുകന്നുകാലികളുടെ കാര്യത്തില്‍ നിരോധനമില്ലെന്ന സത്യം മറച്ചുവച്ചുകൊണ്ടാണ് ബീഫ് ആരാധകര്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്നത്.
ഗോമാംസ നിരോധനം ഭാരതത്തിലെ പലസംസ്ഥാനങ്ങളിലും നേരത്തെതന്നെ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഭരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷവും അഞ്ചുമാസങ്ങളും മാത്രമേ ആകുന്നുള്ളൂ. ഇക്കാലത്തിനിടയില്‍ ഉണ്ടായ പുതിയ തീരുമാനമല്ല പശുവിനെ കശാപ്പു ചെയ്യുന്നതിനും പശു ഇറച്ചി ഭക്ഷിക്കുന്നതിനുമുള്ള നിരോധനം. 1964 മുതല്‍ പലഘട്ടങ്ങളിലായി ഭാരതത്തിലെ പലസംസ്ഥാനത്തും ഗോവധം നിരോധിച്ചിരുന്നു. അതെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഉത്തരവിറക്കിയതും. കര്‍ണ്ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍, ബീഹാര്‍, ഒറീസ, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിലെല്ലാം ബിജെപി ഭരിക്കാനെത്തുന്നതിനു മുന്നേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ കൂടിയും പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ പറയുന്നത് കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നതുകൊണ്ടാണിതെല്ലാം സംഭവിക്കുന്നതെന്നാണ്.
മോദി ഇന്ത്യന്‍ സമൂഹത്തെ വര്‍ഗ്ഗീയവത്കരിക്കാനും ഫാസിസം അടിച്ചേല്പിക്കാനും ശ്രമിക്കുന്നുവെന്നാണ് ഒരുകൂട്ടം പത്രപ്രവര്‍ത്തകരുടെയും സാംസ്കാരിക നായകരുടെയും പ്രചാരണം. ബിജെപി സര്‍ക്കാരിനെ അധിക്ഷേപിച്ചു കാണിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണത്. അതങ്ങ് ദല്‍ഹിയിലെ നയന്‍താര സാഗള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ അല്പജ്ഞാനികളായ ‘പുകാസാ’ക്കാരില് വരെ എത്തിനില്‍ക്കുന്നു. ദല്‍ഹിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ ബ്രോക്കര്‍മാരായി ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും ഗൂഢാലോചനക്കാരിലുണ്ട്. അവരുടെ കണ്ണികള്‍ കേരളത്തിലേക്കും നീളുന്നു എന്ന് വ്യക്തമാകുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് നേരിട്ട് സര്‍ക്കാരുമായി ബന്ധപ്പെടാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെട്ടത്. ഇടനിലക്കാര്‍ക്ക് അവിടെ സ്ഥാനമില്ലാതായി. അതോടുകൂടി അത്തരക്കാരുടെ വരുമാനവും കുറഞ്ഞു. അവരെല്ലാം ‘ഫാസിസ്റ്റ് വിരുദ്ധ’രായി രംഗപ്രവേശം ചെയ്തു.
ഇന്ത്യയില്‍ എവിടെയും അഹിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതെല്ലാം നരേന്ദ്രമോദി കാരണമാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ”പോത്തു പറഞ്ഞാല്‍ പോലും ബീഫ് കഴിക്കുന്നത് താന്‍ നിറുത്തില്ല, പിന്നല്ലേ നരേന്ദ്രമോദി പറഞ്ഞാലെ”ന്ന് പ്രഖ്യാപിക്കുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകനും കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന്റെ അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനുമുന്നേ തന്നെ ചാനല്‍ ‘അജണ്ട’കളും ‘കവര്‍ സ്റ്റോറി’കളും നിശ്ചയിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിജയിക്കാതെ വന്നപ്പോഴാണ് കള്ളപ്രചാരണങ്ങള്‍ തുടര്‍ക്കഥയാക്കിയത്. ചാനല്‍ പത്രപ്രവര്‍ത്തനം എന്നാല്‍ ഹാസ്യപരിപാടിയാണെന്ന് തെറ്റിധരിക്കുന്നവരോട് സാമാന്യജനത്തിന് സഹതാപവും പരിഹാസ്യവുമാണ്.
മുമ്പ് രാജീവ്ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ നിന്നുള്ള ഒരു പത്രപ്രവര്ത്തകന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രധാനമന്ത്രിയുടെ മേശമേല്‍ കാല്‍കയറ്റിവച്ചിരുന്ന് ഫോണ്‍ ചെയ്യുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നീട് അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായപ്പോള്‍ അതേ സ്വാധീനം നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങാന്‍ സാധിച്ചില്ല. ആ നിരാശയും വിരോധവും അദ്ദേഹം തീര്‍ത്തത് പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടാണ്. ഏതാണ്ട് അതേതരത്തില്‍ തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്.
ഉത്തര്‍പ്രദേശില്‍ പശുമാംസം ഭക്ഷിച്ചതിന് മുസ്ലിം മതത്തില്‍ പെട്ട ഒരാളെ കൊന്നു എന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഇപ്പോഴുയരുന്ന പ്രചാരണങ്ങളെല്ലാം. എന്നാല്‍ ഒരു നുണ ആവര്‍ത്തിച്ച് പ്രചരിപ്പിച്ചാല്‍ അത് സത്യമായിത്തീരുമെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ആ വാര്‍ത്തയും അതിന്റെ പ്രചാരണവും. ബക്രീദിനു തലേദിവസം യുപിയിലെ ദാദ്രി ഗ്രാമത്തിലെ ഒരു ഗ്രാമവാസിയുടെ പശുക്കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടാണ് സംഭവത്തിന്റെ തുടക്കം.
കാണാതായ പശുക്കുട്ടിയുടെ തലയടക്കം മാംസാവശിഷ്ടങ്ങള്‍ കൊലചെയ്യപ്പെട്ടയാളുടെ വീടിനടുത്തുനിന്ന് പശുവിനെ അന്വേഷിച്ചിറങ്ങിയ ജനക്കൂട്ടം കണ്ടെത്തുന്നു. പശുവിനെ മോഷ്ടിച്ചത് ഇയാളാണെന്ന നിഗമനത്തില്‍ ജനക്കൂട്ടം അദ്ദേഹത്തിന്റെ വീടാക്രമിക്കുകയായിരുന്നു. ഈ സംഭവമാണ് ബീഫ് കഴിച്ചതിന് ഹിന്ദുക്കള്‍ മുസ്ലിമിനെ കൊന്നു എന്ന് വ്യാജമായി പ്രചരിപ്പിച്ചത്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ചില മധ്യമപ്രവര്‍ത്തകരെ പിടികൂടി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മലയാള ചാനലുകള്‍ ഉള്‍പ്പടെ ആ ഗ്രാമത്തില്‍ നിന്ന് ‘ലൈവാ’യി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകനും ആ ഗ്രാമത്തിന്റെ പത്തു കിലോമിറ്ററിനുള്ളിലേക്ക് കടക്കാനായില്ലെന്നതാണ് സത്യം. അജണ്ടയും കവര്‍സ്റ്റോറിയും നിശ്ചയിക്കുന്ന ചാനല്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് കുരുടന് ആനയെ കണ്ടതരത്തിലുള്ള കഥകളാണ്.
നരേന്ദ്രമോദി അധികാരത്തിലെത്തിയശേഷം രാജ്യം അരക്ഷിതാവസ്ഥയിലായെന്നാണ് പ്രചാരണം. കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും ആഭിമുഖ്യമുള്ള മുലായംസിംഗിന്റെ പാര്‍ട്ടി ഭരിക്കുന്ന, അദ്ദേഹത്തിന്റെ മകന് മുഖ്യമന്ത്രിയായിട്ടുള്ള യുപിയിലാണ് ഈ സംഭവം നടന്നത്. ക്രമസമാധാന ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നിരിക്കെ നരേന്ദ്രമോദിക്കോ ബിജെപിക്കോ അതിലെന്തു കാര്യം. യുപി പോലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലും പശു ഇറച്ചി ഭക്ഷിച്ചതിനല്ല കൊല നടന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പശുവിനെ മോഷ്ടിച്ചതിന്റെ പേരില്‍ അക്രമാസക്തരായ ജനക്കൂട്ടം ദാദ്രി ബിസാരെ ഗ്രാമത്തില്‍ കൊലനടത്തുകയായിരുന്നു. കൊലചെയ്തവരെ പിടികൂടേണ്ടതും തക്കതായ ശിക്ഷ നല്‍കേണ്ടതും സംസ്ഥാനസര്‍ക്കാരാണ്. അതില്‍ നരേന്ദ്രമോദിക്ക് യാതൊരു പങ്കുമില്ല.
കന്നഡസാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടതും ഏതെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു വച്ചായിരുന്നില്ല. വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരല്ല. ആര്‍എസ്എസ്സിനോ അതുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കോ വധത്തില്‍ പങ്കുണ്ടെന്ന് പോലിസും പറയുന്നില്ല. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണ്ണാടകയിലാണ് സംഭവം നടന്നത്. അതിനും പഴി നരേന്ദ്രമോദി സര്‍ക്കാരിന്. കല്‍ബുര്‍ഗി വധത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് രാജ്യത്തെ ചില സാഹിത്യകാരന്മാര് മുന്‍കാലങ്ങളില്‍ അവര്‍ക്കു കിട്ടിയിട്ടുള്ള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചേല്പിച്ചു എന്നതാണ് മറ്റൊരു വാര്‍ത്ത.
നരേന്ദ്രമോദി സംസാരിക്കാത്തതില്‍ പ്രതിഷേധിച്ചാണത്രെ അത്. പുരസ്കാരങ്ങള്‍ തിരിച്ചേല്പിച്ച നയന്‍താര സാഗളിനും കവി അശോക് വാജ്പേയിക്കും ഉദയ്പ്രകാശിനുമെല്ലാം വ്യക്തമായ രാഷ്ട്രീയവും ചേരിയുമുണ്ട്. കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ നേടിയിട്ടുള്ളവരാണിവരെല്ലാം. രാജ്യത്തെ അധികാരമാറ്റം അവരെയും അസ്വസ്ഥരാക്കുന്നു. അധികാര ഇടനാഴികളില്‍ വീണുകിട്ടുന്ന അപ്പകഷ്ണങ്ങള്‍ക്കായി കറങ്ങി നടന്നിരുന്ന ഒരുവിഭാഗം മാധ്യമപ്രവര്ത്തകര്ക്കൊപ്പമാണിവരും. ജീവിക്കാനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യമല്ല ഇവര്‍ക്കെല്ലാം വേണ്ടതെന്ന് വ്യക്തം. അധികാരത്തിന്റെ തണുപ്പും സുഖവും അനുഭവിക്കാനുള്ള അവസരങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നരേന്ദ്രമോദി അധികാരത്തിലിരിക്കുമ്പോള്‍ അതിനുള്ള വഴികളില്ലാതാകുന്നത് ഇവരെ അസ്വസ്ഥരാക്കിയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ.
കേരളത്തിലിപ്പോള്‍ ബീഫ് ഫെസ്റ്റിവലിന്റെ കാലമാണ്. നടത്തുന്നതോ വിപ്ലവസംഘടനയുടെ കുഞ്ഞുങ്ങളും. ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും ഇടപെടുകയും ചെയ്യേണ്ട വിദ്യാര്‍ത്ഥി സംഘടന കോളേജ് ക്യാമ്പസില്‍ ബീഫ്കറിവച്ച് തട്ടുകട നടത്തുന്ന തലത്തിലേക്ക് തരംതാഴ്ന്നപ്പോള്‍ അതിനെ പിന്തുണയ്ക്കാനായി ഒരു കൂട്ടം സാംസ്കാരിക പ്രവര്ത്തകരുമെത്തുന്നു. കേരളമിപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്.
അതാളിക്കത്തിക്കാനായി തങ്ങള്‍ക്കും ആവുന്നത് ചെയ്യാനുള്ള പുറപ്പാടിലാണ് ഇടതുവിദ്യാര്‍ത്ഥികളും ഇടതു സാംസ്കാരിക നായകരും. എന്തു കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരോരുത്തര്ക്കുമുണ്ട്. അത് പോത്തിറച്ചിയായാലും പട്ടിയിറച്ചിയായാലും കഴിക്കുകതന്നെ ചെയ്യാം. പക്ഷേ, സാംസ്കാരികമൂല്യങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയുമൊക്കെ മേലങ്കി ചാര്‍ത്തേണ്ടതില്ല. അതെല്ലാം തട്ടിപ്പും കാലിനടിയില്‍ നിന്ന് ഒലിച്ചുപോയ മണ്ണ് തിരിച്ചു പിടിക്കാനുള്ള തത്രപ്പാടുമാണെന്ന് തിരിച്ചറിയാനുള്ള ബോധം ജനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: